ADVERTISEMENT

കൊച്ചി ∙ ശനിയാഴ്ച രാത്രി 11.30. കസ്റ്റംസും എക്സൈസും നാലു സംഘങ്ങളായി തിരിഞ്ഞു യാതൊരു മുന്നറിയിപ്പുമില്ലാതെ കൊച്ചിയിലെ നക്ഷത്ര ഹോട്ടലുകളിലേക്ക് ഇടിച്ചു കയറുന്നു. വാഹനം നിർത്തി ഉദ്യോഗസ്ഥർ ഡിജെ പാർട്ടി നടക്കുന്ന ഹാളിലേക്കു പ്രവേശിച്ചതും ഏതാനും മിനിറ്റുകൾ നീണ്ട പകപ്പ്. അപകടം മണത്ത് പലരും പുറത്തേക്ക് ഇറങ്ങി ഓടുന്നു– ഫോർട്ട്കൊച്ചിയിലെ ആഡംബര ഹോട്ടലിൽ റെയ്ഡ് വിവരം അറിഞ്ഞ് മാധ്യമപ്രവർത്തകർ എത്തുമ്പോഴുള്ള കാഴ്ചയായിരുന്നു ഇത്.

രാത്രി 1.30. ആഡംബരക്കാറുകളിലും ഓൺലൈൻ കാറുകളിലും സ്ത്രീകൾ ഉൾപ്പടെയുള്ളവർ ഒറ്റയ്ക്കും അല്ലാതെയും ഹോട്ടലുകളിലേക്ക് എത്തുന്നു. റെയ്ഡ് വിവരം അറിയാതെയാണ് വരുന്നത്. പരിശോധന നടക്കുന്നതറിഞ്ഞ് പലരും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പോലും പറയാൻ നിൽക്കാതെ വാഹനമെടുത്ത് കടന്നു കളയുന്നു. ചിലർ മാത്രം പാർട്ടിയെ പറ്റി സംസാരിക്കുന്നു. സംഘാടകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുൻകൂർ പണം അടച്ചാണു ഡിജെ പാർട്ടികളിൽ പങ്കെടുക്കാൻ ആളുകളെത്തിയത്.

അതുകൊണ്ടു തന്നെ പങ്കെടുക്കാനെത്തിയ അംഗങ്ങളിൽ അധികം പേർക്കും പരസ്പരം പരിചയമില്ല. നിശാ പാർട്ടിക്ക് നിശ്ചിത തുക പ്രവേശന ഫീസുണ്ട്. ഇത് അടച്ചാൽ നിശ്ചിത അളവ് മദ്യം സൗജന്യമാണെന്നും പരിപാടിയിൽ പങ്കെടുക്കാനെത്തിയ യുവതികളിൽ ഒരാൾ വെളിപ്പെടുത്തി. പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയവരിൽ അധികവും 20 മുതൽ 25 വയസ്സ് വരെയുള്ള യുവാക്കളും യുവതികളുമാണ്. ആഴ്ചാവസാനമായതിനാൽ കഴിഞ്ഞ രാത്രി കൊച്ചിയിലെ മിക്ക വൻകിട ഹോട്ടലുകളിലും ഡിജെ പാർട്ടികൾ നടന്നിരുന്നു.

DJ Party | Nightclub | Night Party

ഇടപ്പള്ളിയിലെ വൻകിട ഹോട്ടലിൽ ആയിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ച് നടത്താനിരുന്ന പരിപാടിക്കെതിരെ കോവിഡ് പശ്ചാത്തലത്തിൽ അന്വേഷണം വന്നതോടെ തൽക്കാലത്തേക്ക് മാറ്റിവയ്ക്കുന്നതായി അറിയിപ്പുണ്ടായിരുന്നു. വൻകിടക്കാരും അതിസമ്പന്നരും മുൻകൂർ പണമടച്ചതിനാൽ പരിപാടി മാറ്റിവയ്ക്കണമെന്ന ഹോട്ടലുകാരുടെ ആവശ്യത്തെ സംഘാടകർ നിരസിച്ചിരുന്നു.

കൊച്ചിയിൽ നാലു ഹോട്ടലുകളിലാണു റെയ്ഡ് നടന്നത്. ഫോർട്ട്കൊച്ചി, കുണ്ടന്നൂർ, കണ്ണാടിക്കാട്, പാലാരിവട്ടം എന്നിവിടങ്ങളിലായിരുന്നു പരിശോധന. കസ്റ്റംസ് പ്രിവന്റീവും സംസ്ഥാന എക്സൈസും സംയുക്തമായിട്ടായിരുന്നു റെയ്ഡ്. കസ്റ്റംസ്, കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവർക്കൊപ്പം നേരത്തെയും സംയുക്തമായി പരിശോധനകൾ നടത്തിവരുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയെന്ന് എറണാകുളം എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ചന്ദ്രബാബു മനോരമ ഓൺലൈനോടു പറഞ്ഞു. 

പരിപാടിയിൽ പങ്കെടുക്കുന്നവർ ലഹരിയുമായാണോ എത്തിയത് എന്നതിലായിരുന്നു പരിശോധന. ലഹരി മരുന്നുണ്ടെങ്കിൽ മണം പിടിച്ചു തിരിച്ചറിയുന്ന നായയുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ നാലുപേരിൽ നിന്ന് എംഡിഎംഎ ഉൾപ്പടെയുള്ള സിന്തറ്റിക് ലഹരി കണ്ടെത്തി. ഇവരെ അറസ്റ്റു ചെയ്തു.

English Summary: Raids at luxury hotels in Kochi; drugs seized, 4 held

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com