ADVERTISEMENT

തിരുവനന്തപുരം ∙ കാണാതായ വ്യക്തിയെ കണ്ടെത്തിയപ്പോൾ ഹാജരാക്കാൻ സമയം ചോദിച്ചു വിളിച്ച വനിതാ മജിസ്ട്രേറ്റ് എഎസ്ഐയെ അധിക്ഷേപിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായി. തിരുവനന്തപുരം ജില്ലയിലെ ഒരു വനിതാ മജിസ്ട്രേറ്റാണ് അതിർത്തി മേഖലയിലെ എഎസ്ഐയെ അധിക്ഷേപിച്ച് സംസാരിച്ചത്. മറ്റൊരാളെ ഫോൺ ചെയ്തു കൊണ്ടിരുന്ന സമയത്താണ് എഎസ്ഐയുടെ കോൾ, മജിസ്ട്രേറ്റിന്റെ മൊബൈലിലെത്തിയത്. ഇതാണു മജിസ്ട്രേറ്റിനെ ചൊടിപ്പിച്ചതെന്നു പറയപ്പെടുന്നു. 

∙ സംഭവം ഇങ്ങനെ

ഇരു കാലുകളും തകർന്ന് മുച്ചക്ര വാഹനത്തിൽ ലോട്ടറി വിൽക്കുന്നയാളെ പ്രത്യേക സാഹചര്യത്തിൽ കാണാതായിരുന്നു. ഈ വിഷയത്തിലാണ് മജിസ്ട്രേറ്റ്, എഎസ്ഐയോട് അധിക്ഷേപിച്ചു സംസാരിച്ചത്.  കാണാതായ വ്യക്തിയെ കണ്ടെത്തിയാൽ മെഡിക്കൽ പരിശോധനയും മറ്റു നടപടികളും പൂർത്തിയാക്കിയ ശേഷം മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കണമെന്നാണ് നിയമം. ഇതിനായി പൊലീസ്, മജിസ്ട്രേറ്റിനോട് മുൻകൂട്ടി സമയം ചോദിക്കുകയും ചെയ്യും.

എന്നാൽ, ആരോപണ വിധേയയായ മജിസ്ട്രേറ്റ് പൊലീസുകാർക്ക് സമയം അനുവദിക്കാറില്ലെന്നും  ഇവരെ പലപ്പോഴും ബുദ്ധിമുട്ടിക്കുകയുമാണ് പതിവെന്നും പൊലീസ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. മജിസ്ട്രേറ്റ് സമയം അനുവദിച്ചില്ലെങ്കിൽ, കണ്ടെത്തിയ വ്യക്തിയുമായി പൊലീസിന് സ്റ്റേഷനിൽ കാത്തിരിക്കേണ്ട സ്ഥിതിയുമാണ്. കാണാതായ വ്യക്തിയെ 2 ദിവസത്തിനുള്ളിൽ പൊലീസ് കണ്ടെത്തിയിരുന്നു.

പാറശാല സ്റ്റേഷനിലെ എഎസ്ഐ മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കാൻ സമയം ചോദിച്ച് പലതവണ ഫോണിൽ വിളിച്ചെങ്കിലും ഇവർ അനുവദിച്ചില്ലത്രെ. അടിയന്തര പ്രധാനമുള്ള സംഭവമായതിനാൽ, പൊലീസുകാരൻ വീണ്ടും വിളിച്ചെങ്കിലും മജിസ്ട്രേറ്റ് ഫോൺ അറ്റൻഡു ചെയ്തില്ല. വീണ്ടും വിളിച്ചപ്പോഴാണ് മജിസ്ട്രേറ്റ് പൊട്ടിത്തെറിച്ചത്. 

∙ ‘നിങ്ങളുടെ ആരെങ്കിലും ചത്തോ, ഇനി മേലാൽ വിളിച്ചാൽ വിവരമറിയും...’

‘മാഡം നമസ്കാരം പാറശാല സ്റ്റേഷനിലെ പൊലീസ് ആണ് സാർ’ എന്നു പറഞ്ഞാണ് എഎസ്ഐ സംഭാഷണം തുടങ്ങുന്നത്. ‘ആ...എന്താ...’ എന്നായിരുന്നു വനിതാ മജിസ്ട്രേറ്റിന്റെ മറുപടി. ‘ഒരു കോൾ വിളിച്ചു കൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ ആരെങ്കിലും ചത്തോ...? ഇങ്ങനെ കിടന്ന് വിളിക്കാൻ.... ഇവിടെ ഒരു കോൾ വിളിച്ചു കൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് നൂറു തവണ വിളിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഉറക്കം വരത്തില്ലേ? ...’

മാഡം മിസിങ് ആയ ആൾ തിരിച്ചു വന്നിട്ടുണ്ട്, ആ വിവരംഅറിയിക്കാനാണ് എന്നായിരുന്നു എഎസ്ഐയുടെ വിനീതമായ മറുപടി. ‘അവൻ ഇറങ്ങിപ്പോയപ്പോൾ അവന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ലല്ലോ? അവൻ കുറച്ചു നേരം അവിടെ വെയിറ്റ് ചെയ്യട്ടെ? എനിക്ക് തോന്നുമ്പോഴേ ഞാൻ വന്ന് എടുക്കുന്നുള്ളൂ.

എന്തു പെരുമാറ്റമാണ് ഇത്. മനുഷ്യന് ഒരാളെ ഫോൺ ചെയ്യാൻ പറ്റത്തില്ലല്ലോ?... എനിക്ക് ഫ്രീയാകുമ്പം വിളിക്കും. ഇനി മേലാൽ ഇങ്ങോട്ട് വിളിച്ചാൽ വിവരമറിയും, പറഞ്ഞേക്കാം....’ ‘സോറി മാഡം’’– എന്നു മാത്രം പറഞ്ഞ് എഎസ്ഐ ഫോൺ വിളിച്ചു.

∙ ഒരു മജിസ്ട്രേറ്റിന്റെ ഭാഷയാണോ ഇത്...?

വനിതാ മജിസ്ട്രേറ്റിന്റെ വോയ്സ് ക്ലിപ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ, മജിസ്ട്രേറ്റിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇത്തരത്തിൽ പെരുമാറുന്ന മജിസ്ട്രേറ്റിൽനിന്ന് എങ്ങനെ നീതി ലഭിക്കുമെന്നു വരെ ചോദിക്കുന്ന കമന്റുകൾ നിരവധിയാണ്.

ഇതേ മജിസ്ട്രേറ്റിനെതിരെ മുൻപും പരാതികളുണ്ടായിട്ടുണ്ടെന്നു പറയപ്പെടുന്നു. ഹൈക്കോടതിയിൽ ഇവർക്കെതിരെ ജില്ലയിലെ അഭിഭാഷകരുടെ സംഘടനാ ഭാരവാഹികള്‍ പരാതി നൽകിയിരുന്നു. ഒരു  മജിസ്ട്രേറ്റിന്റെ ഭാഷയാണോ ഇതെന്നു ചോദിച്ചവരും കൂടുതലാണ്.

∙ ഞങ്ങളും മനുഷ്യരല്ലേ...?

കോവിഡിനെ നിയന്ത്രിക്കാൻ പൊരുതുന്ന മുന്നണിപ്പോരാളികളിൽ പൊലീസുകാർ മുൻപന്തിയിലാണ്. എല്ലാവരും സുരക്ഷയെ കരുതി വീട്ടിലിരിക്കുമ്പോൾ, സ്വന്തം ജീവൻ പണയപ്പെടുത്തി ഡ്യൂട്ടി ചെയ്യുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥർ.

ഈ സാഹചര്യത്തിലാണ് ഒരു വനിതാ മജിസ്ട്രേറ്റ് എഎസ്ഐയെ അധിക്ഷേപിച്ച സംഭവം പുറത്തായത്. മജിസ്ട്രേറ്റിന്റെ പെരുമാറ്റത്തിൽ പൊലീസ് സേനയിൽ കടുത്ത അമർഷമുണ്ട്. ഞങ്ങളും മനുഷ്യരല്ലേയെന്നു പൊലീസുകാർ കൂട്ടത്തോടെ ചോദിക്കുകയാണ്. 

∙ മജിസ്ട്രേറ്റിനെ ഫോണിൽ വിളിക്കരുത്....

എഎസ്ഐയെ അധിക്ഷേപിച്ച സംഭവം വിവാദമായതോടെ ഇതിനു തൊട്ടു പിന്നാലെ ആരോപണ വിധേയയായ വനിതാ മജിസ്ട്രേറ്റ് ഒഫിഷ്യൽ മെമ്മറോണ്ടം പുറത്തിറക്കി.

മജിസ്ട്രേറ്റിന്റെ ഫോണിൽ ഇനി മുതൽ പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടു വിളിക്കരുതെന്നും, മജിസ്ട്രറ്റ് കോടതിയിലെ ചീഫ് മിനിസ്റ്റീരിയൽ ഓഫിസർ അല്ലെങ്കിൽ ജൂനിയർ സൂപ്രണ്ട് അതുമല്ലെങ്കിൽ ബെഞ്ച് ക്ലാർക് എന്നിവരെയാണ് വിളിക്കേണ്ടതെന്നും പറയുന്നു. എക്സൈസ് ഉദ്യോഗസ്ഥർക്കും മെമ്മോറാണ്ടം കൈമാറി.

Content Highlight: Magistrate Insult ASI, voice clip goes viral in social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com