ADVERTISEMENT

തിരുവനന്തപുരം ∙ ഒരു കുടുംബത്തിൽനിന്നു കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ അംഗമാകാവുന്നവരുടെ എണ്ണം ഒന്നിൽ അധികമായി വർധിപ്പിക്കുന്നു. ഇതിന്റെ തുടക്കമാണു യുവതികളുടെ പ്രാതിനിധ്യം കുടുംബശ്രീയിൽ ഉറപ്പുവരുത്താൻ ഈ വർഷം 10,000 സഹായ അയൽക്കൂട്ട യൂണിറ്റുകൾ ആരംഭിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം.

ദാരിദ്ര്യനിർമാർജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് ആരംഭിച്ച കുടുംബശ്രീയുടെ പ്രവർത്തനചരിത്രം 2 വർഷം കൂടി കഴിഞ്ഞാൽ കാൽ നൂറ്റാണ്ടിലേക്കു കടക്കും. ഒരു കുടുംബത്തിലെ തന്നെ കർമശേഷിയുള്ള മറ്റൊരു വനിതയെ പദ്ധതിയുടെ ഭാഗമാക്കുന്നതിനു നിലവിൽ നിയമാവലിയുടെ പരിമിതികളുണ്ട്. അതു മറികടക്കാനും പുത്തൻ തലമുറയുടെ ഊർജം പകരാനുമാണു സഹായ അയൽക്കൂട്ടങ്ങൾ എന്ന പ്രഖ്യാപനം.

അയൽക്കൂട്ടങ്ങൾക്കു സബ്സിഡിയോടെ നൽകുന്ന വായ്പയുടെ പരിധി നിലവിൽ 3 ലക്ഷമാണ്. 1000 കോടി രൂപയുടെ ബാങ്ക് വായ്പ ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ ഇത് 5 ലക്ഷമായി ഉയരും. 4% പലിശ നിരക്കിലാണ് അയൽക്കൂട്ടങ്ങൾക്കു വായ്പ ലഭ്യമാക്കുക.

ബജറ്റിൽ കുടുംബശ്രീക്കു പ്രഖ്യാപിച്ച മറ്റു പദ്ധതികൾ ഇവയാണ്:

∙ജീവനോപാധികൾ നഷ്ടപ്പെട്ടവർക്കു പുതിയവ കണ്ടെത്താൻ ആവശ്യമായ പരിശീലനം നൽകുന്നതിനും സംരംഭങ്ങൾക്ക് സബ്‌സിഡി നൽകുന്നതിനും നിലവിലുള്ള പ്രത്യേക ഉപജീവന പാക്കേജിന്റെ വിഹിതം 100 കോടി രൂപയാക്കി.

∙ എഴുപതിനായിരത്തോളം വനിതാ സംഘകൃഷി ഗ്രൂപ്പുകളിലൂടെ കാർഷികമേഖലയിൽ ഇടപെടൽ നടത്തുന്ന കുടുംബശ്രീക്ക് കാർഷിക മൂല്യവർധിത ഉൽപന്ന യൂണിറ്റുകൾ ആരംഭിക്കാൻ 10 കോടി രൂപ വകയിരുത്തി.

∙പരിചരണ മേഖലയിലെ (കെയർ ഇക്കണോമി) തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും പരിചരണത്തിൽ പരിശീലനം നൽകി ഓരോ ഗ്രാമപഞ്ചായത്തിലും ആളുകളെ ലഭ്യമാക്കും

∙ തദ്ദേശീയരായ കർഷകരിൽനിന്നു വിഷരഹിത നാടൻ പച്ചക്കറി സംഭരിച്ച് അയൽക്കൂട്ടങ്ങളുടെ കുടുംബശ്രീ സ്റ്റോറുകൾ മുഖേന വിപണനം നടത്തും. ഇത്തരം സ്റ്റോറുകൾ ആരംഭിക്കുന്നതിനും ആവശ്യമായ വാഹനങ്ങൾ, സ്റ്റോർ നവീകരണം എന്നിവയ്ക്കും കേരള ബാങ്ക് വായ്പ അനുവദിക്കും. കൃത്യമായി തിരിച്ചടച്ചാൽ 2 മുതൽ 3 ശതമാനം വരെ സബ്‌സിഡി.

∙നോളജ് ഇക്കണോമി മിഷന്റെ ഭാഗമായി കർമമേഖലയെ ചലിപ്പിക്കാനുള്ള ദൗത്യം കുടുംബശ്രീയുടെ ഉപദൗത്യമായി പരിഗണിക്കും. സാങ്കേതിക സർവകലാശാല കേരള ഡിജിറ്റൽ വർക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) സ്ഥാപിച്ചിട്ടുണ്ട്. 1048 കമ്യൂണിറ്റി റിസോഴ്‌സ് പഴ്‌സന്മാർ, പരിശീലനത്തിനായുള്ള 152 ബ്ലോക്ക് കോഓർഡിനേറ്റർമാർ, കുടുംബശ്രീയുടെയും കുടുംബശ്രീയിലെ സംസ്ഥാനതല ദൗത്യ സംഘത്തിന്റെയും പരിശീലനത്തിനായുള്ള 14 ജില്ലാ പ്രോഗ്രാം എക്‌സിക്യൂട്ടീവുകൾ എന്നിവർ കെ-ഡിസ്‌കിന്റെ ജില്ലാ പ്രോഗ്രാം എക്‌സിക്യൂട്ടീവുകളുമായും അസാപ്പിന്റെ 2744 സ്‌കിൽ ഡവലപ്മെന്റ് എക്‌സിക്യൂട്ടീവുകളുമായും ചേർന്നു കർമമേഖലയെ ചലിപ്പിക്കും.

∙ ‘അതിദാരിദ്ര്യ ലഘൂകരണ പദ്ധതി’ക്കു വേണ്ടി പ്രാഥമികമായി 10 കോടി രൂപ വകയിരുത്തി. അതീവ ദരിദ്രരെ കണ്ടെത്താൻ വിശദമായ സർവേ നടത്താനും ക്ലേശഘടകങ്ങൾ നിർണയിക്കാനും  ലഘൂകരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാനുമായി കമ്മിറ്റി രൂപീകരിച്ചു.

∙ ഗാർഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ‘സ്മാർട് കിച്ചൻ’ പദ്ധതിയുടെ പ്രാരംഭഘട്ടത്തിന് 5 കോടി രൂപ വകയിരുത്തി.

English Summary: Kerala Budget 2.0: Announcements for Kudumbashree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com