ADVERTISEMENT

കോട്ടയം∙ കാലിയായ സീറ്റുകളുമായി ട്രെയിനുകൾ സർവീസ് നടത്തുമ്പോഴും ഒരു വിഭാഗം യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകുന്നില്ലെന്ന് പരാതി. എറണാകുളത്തിനും കായംകുളത്തിനും ഇടയിലുള്ള സ്റ്റേഷനുകളിലെ യാത്രക്കാരാണ് പരാതിയുമായി രംഗത്തുള്ളത്. കോട്ടയം പാതയിൽ പരശുറാം, ശബരി, കേരള എക്സ്പ്രസുകളിലാണ് ഈ ദുരവസ്ഥ. തീരദേശ പാതയിലും സമാന പ്രശ്നം നിലനിൽക്കുന്നതായും കഴിഞ്ഞ ദിവസങ്ങളിൽ ജനറൽ ടിക്കറ്റുകൾ ബാക്കിയുണ്ടായിരുന്നപ്പോഴും എസി ടിക്കറ്റുകൾ മാത്രമാണ് ലഭ്യമായതെന്നും യാത്രക്കാർ പറയുന്നു. 

തിരുവല്ലയിൽനിന്നു തിരുവനന്തപുരത്തേക്ക് ബുധനാഴ്ച വൈകുന്നേരം യാത്രചെയ്യേണ്ടിയിരുന്നയാൾ രാവിലെ 4.30ന് ഓൺലൈനിൽ നോക്കുമ്പോൾ  പരശുറാം എക്സ്പ്രസ്സിൽ 350 ടിക്കറ്റുകൾ ലഭ്യമായിരുന്നു. 7 മണിക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ട്രെയിൻ പുറപ്പെട്ടതിനാൽ ബുക്ക് ചെയ്യാനാവില്ല എന്ന സന്ദേശമാണ് ലഭിച്ചത്. എന്നാൽ ഇതേ സമയം കായംകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് വൈകിട്ട് 4.25നുള്ള നേത്രാവതി എക്സ്പ്രസിലും 6.54നുള്ള ഏറനാട് എക്സ്പ്രസിലും 7.20നുള്ള ജനശതാബ്ദിയിലും ടിക്കറ്റ് ലഭ്യമായിരുന്നതായി യാത്രക്കാർ പറയുന്നു. ബുക്ക് ചെയ്യാൻ ശ്രമിച്ച സമയത്ത് ജനശതാബ്ദി ഒഴികെയുള്ള ട്രെയിനുകളെല്ലാം യാത്ര ആരംഭിച്ചിരുന്നു. നേത്രാവതി പുറപ്പെട്ടിട്ട് ഒരു ദിവസത്തിലധികവുമായി.

കഴിഞ്ഞ ദിവസം പരശുറാം എക്സ്പ്രസ് ആളില്ലാത്ത ജനറൽ കമ്പാർട്ടുമെന്റുകളുമായി എത്തിയിട്ടും ടിക്കറ്റ് ലഭിക്കാതെ വന്നതോടെ യാത്രക്കാർ മറ്റൊരു ട്രെയിന് എടുത്ത ടിക്കറ്റുമായി യാത്രചെയ്യാൻ ശ്രമിച്ചതിെന തുടർന്ന് ടിടിഇയുമായി വാക്കുതർക്കമുണ്ടായി. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ലോക്കൽ ട്രെയിനിൽ അപകടകരമാം വിധം ആളുകളെ കുത്തി നിറച്ചു പോകുന്ന ചിത്രം കഴിഞ്ഞ ദിവസം  പുറത്തുവന്നിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ടിക്കറ്റ് എടുത്ത് യാത്രചെയ്യാനുള്ള സൗകര്യം ഇവിടെ അധികൃതർ ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

കായംകുളം വരെ സംഭവിക്കുന്നതെന്ത്?

‘റിമോർട്ട് ചാർട്ടിങ് ’ എന്നതാണ് കോട്ടയം റൂട്ടിൽ മാവേലിക്കര സ്റ്റേഷനിൽനിന്നു വരെയുള്ള യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാത്തതിനു റയിൽവേ പറയുന്ന ന്യായം. കൂടുതൽ യാത്രക്കാർ കായംകുളം സ്റ്റേഷൻ മുതലാണെന്നും അതിനാൽ ഇതിന്റെ ഗുണം കായംകുളം മുതലുള്ള യാത്രക്കാർക്കേ ലഭ്യമാകൂ എന്നും അധികൃതർ പറയുന്നു. എന്നാൽ സാങ്കേതികത്വം പറഞ്ഞ് കായംകുളം വരെയുള്ള സ്റ്റേഷനുകളിലെ യാത്രക്കാരെ എന്തിന് രണ്ടാം നിരക്കാരായി കാണുന്നു എന്നും എസി ടിക്കറ്റ് എങ്ങനെ ഈ റൂട്ടിൽ ലഭ്യമാകുന്നു എന്നും യാത്രക്കാർ ചോദിക്കുന്നു.

‘ദോ ആ പോകുന്നതാണ് ട്രെയിൻ’

കായംകുളം വരെ യാത്രക്കാർ കുറവാണെന്നാണ് റയിൽവേ പരോക്ഷമായി പറഞ്ഞുവയ്ക്കുന്നത്. എന്നാൽ തങ്ങൾക്ക് കയറാൻ അവസരം നൽകാതെ ആളില്ലെന്നു പറയുന്നതിലെ യുക്തി എന്താണെന്നാണ് യാത്രക്കാരുടെ ചോദ്യം. കാലിയായ സീറ്റുകളുമായി ട്രെയിൻ കടന്നുപോകുമ്പോൾ കണ്ടുനിൽക്കാനേ യാത്രക്കാർക്ക് കഴിയുന്നുള്ളു. കോവിഡ് കാലത്ത് താറുമാറായ ട്രെയിൻ സംവിധാനം സ്പെഷലുകൾ എന്ന പേരിൽ ഭാഗികമായി പുനഃസ്ഥാപിച്ചപ്പോൾ  യാത്രക്കാർക്ക് ഉപകാരപ്പെടുന്ന തരത്തിലാക്കാൻ നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. യാത്രക്കാരില്ലാത്ത സമയത്താണ് മിക്ക ട്രെയിനുകളും സർവീസ് നടത്തുന്നത്. അതിനാൽ സമയം പുനഃക്രമീകരിക്കാൻ തയ്യാറാകണമെന്നും ആവശ്യമുണ്ട്.

ആളുള്ള സമയത്ത് ട്രെയിനില്ല; വേണം മെമു

കോവിഡിന്റെ സാഹചര്യത്തിൽ പൊതുജനങ്ങൾ യാത്ര കുറച്ചതോടെ ട്രെയിൻ യാത്രക്കാരിൽ ഭൂരിപക്ഷവും ഓഫീസ് ജീവനക്കാരാണ്. എന്നാൽ ഓഫീസ് സമയങ്ങളിൽ ട്രെയിനില്ല എന്നതാണ് മറ്റൊരു പ്രശ്നം. കോട്ടയം വഴി യാത്ര ചെയ്യുന്നവർക്ക് ശബരിയിലും പരശുറാമിലും കേരളയിലും ടിക്കറ്റ് ലഭിക്കാത്ത സാഹചര്യം നിലനിൽക്കേ 7 മണിക്ക് ശേഷം എത്തുന്ന വേണാട് എക്സ്പ്രസാണ് ആശ്രയം. ഇത് പലപ്പോഴും തിരുവനന്തപുരത്ത് എത്തുമ്പോൾ രാത്രി 11 മണിയോളമാകും. ഈ സാഹചര്യത്തിൽ, സീസൺ ടിക്കറ്റ് സംവിധാനം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും കോട്ടയത്ത് നിന്ന് വൈകിട്ട് 5 മണിക്ക് പുറപ്പെടും വിധം നേമം വരെ മെമ്മു സർവ്വീസ് നടത്താൻ റയിൽവേ തയ്യാറാകണമെന്നും യാത്രക്കാരുടെ സംഘടനയായ ‘ഫ്രണ്ട്സ് ഓൺ റയിൽസ്’ ആവശ്യപ്പെട്ടു. ഇങ്ങനെയെങ്കിൽ ‘റിമോർട്ട് ചാർട്ടിങ്’ പ്രശ്നത്തിൽപെടാതെ കോട്ടയം റൂട്ടിലെ സ്ഥിരം യാത്രക്കാർക്ക് 8.30 ഓടെ തിരുവനന്തപുരത്ത് എത്താനുള്ള സംവിധാനം ഒരുങ്ങുമെന്നും സെക്രട്ടറി ജെ.ലിയോൺസ് പറഞ്ഞു.

റയില്‍വേ പറയുന്നത്..

ട്രെയിനുകൾ പുറപ്പെട്ട ശേഷവും കായംകുളം മുതൽ ടിക്കറ്റ് ലഭിക്കുന്നത് ‘റിമോർട്ട് ചാർട്ടിങ്’ സംവിധാനത്തിലൂടെയാണെന്നാണ് റയിൽവേയുടെ ഔദ്യോഗിക വിശദീകരണം. കായംകുളം മുതലാണ് കൂടുതൽ യാത്രക്കാരുള്ളത്. അതിനാൽ ഈ സേവനം കായംകുളം മുതലുള്ള സ്റ്റേഷനുകളിലെ യാത്രക്കാർക്കേ ലഭ്യമാകൂ എന്നും കോട്ടയം റൂട്ടിലെ പ്രശ്നം സംബന്ധിച്ച് തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

English Summary: Not getting tickets for trains between Ernakulam and Kayamkulam, passenger's complanit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com