ADVERTISEMENT

ന്യൂഡൽഹി∙ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന്റെ അന്വേഷണം 15 ദിവസത്തിനകം പൂർത്തിയാകും. ഉന്നത സർക്കാർ വൃത്തങ്ങളിൽനിന്ന് ഇതു സംബന്ധിച്ചു വിവരം ലഭിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അന്വേഷണ സംഘം ഇപ്പോൾ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും പരിശോധിക്കുകയാണ്. അടുത്ത 15 ദിവസത്തിൽ അന്വേഷണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണു ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്– ഉന്നത സർക്കാർ വൃത്തങ്ങൾ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

തമിഴ്നാട്ടിലെ കൂനൂരിൽ ഹെലികോപ്റ്റർ തകർന്നതിനു പിന്നാലെ, ഡിസംബർ എട്ടിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എയർ മാര്‍ഷൽ മാനവേന്ദ്ര സിങ്ങാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. വ്യോമസേനയിൽ ഏറ്റവും കൂടുതൽ അനുഭവസമ്പത്തുള്ള ഹെലികോപ്റ്റർ പൈലറ്റാണ് മാനവേന്ദ്ര സിങ്. ബെംഗളൂരു ആസ്ഥാനമായ സേനാ പരിശീലന കമാൻഡിന്റെ മേധാവിയായ അദ്ദേഹം, തിരുവനന്തപുരത്തെ ദക്ഷിണ വ്യോമകമാൻഡിന്റെ മുൻ മേധാവിയുമാണ്.  

കര, നാവിക, വ്യോമ സേനകളുടെ ഏവിയേഷൻ വിഭാഗങ്ങളിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. ഓരോ ദിവസത്തെയും അന്വേഷണം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നേരിട്ടു വിലയിരുത്തുന്നുണ്ട്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷല്‍ വി.ആർ. ചൗധരിയും അന്വേഷണം സൂക്ഷ്മമായി വിലയിരുത്തുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ബുധനാഴ്ച ബെംഗളൂരുവിലെ മിലിറ്ററി ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയിരുന്നു.

English Summary: IAF chopper crash inquiry to be completed in 15 days: Top govt sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com