ADVERTISEMENT

കണ്ണൂർ ∙ കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യമില്ലെന്ന് സിപിഎം. രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി കോൺഗ്രസ് അഗീകാരം നൽകി. തിരഞ്ഞെടുപ്പ് സമയത്ത് പ്രദേശിക സംഖ്യങ്ങളിൽ തീരുമാനമെടുക്കാനും ധാരണയായി. കോൺഗ്രസിന്റെ കാര്യത്തിലുണ്ടായേക്കാവുന്ന അവ്യക്തത നീക്കണമെന്ന് കേരളത്തിൽനിന്ന് നേരത്തേ അറിയിച്ച ഭേദഗതിനിർദേശങ്ങൾ, വ്യക്തതക്കുറവില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വിശദീകരണത്തെ തുടർന്ന് തള്ളി. ഐകകണ്ഠ്യേനയാണു രാഷ്ട്രീയപ്രമേയം അംഗീകരിച്ചത്.

ചർച്ചയ്ക്കിടയിൽ തങ്ങളുയർത്തിയ ചില ഭേദഗതികൾ ഉപസംഹാര പ്രസംഗത്തിനിടെ മണിക് സർക്കാർ വിട്ടുപോയതിനെ മറ്റ് നാല് പ്രതിനിധികൾ കൈ പൊക്കി ചോദ്യം ചെയ്തെങ്കിലും അത് വിട്ടുപോയതാണെന്ന് വിശദീകരിച്ചതോടെ പിൻവാങ്ങി. കോൺഗ്രസുമായി രാഷ്ട്രീയസഖ്യമില്ലെന്ന ഹൈദരാബാദ് പാർട്ടി കോൺഗ്രസിലെ തീരുമാനത്തിൽ മാറ്റം വരുത്താതെ അവതരിപ്പിച്ച കരട് രാഷ്ട്രീയപ്രമേയത്തിൽ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല.

കർഷകർ, സ്ത്രീകൾ, വിദ്യാർഥികൾ, യുവജനങ്ങൾ, മറ്റ് സാമൂഹ്യമായി അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾ എന്നിവരുടെയെല്ലാം ആകസ്മികമായുണ്ടാകുന്ന സമരങ്ങളെ ഏറ്റെടുത്ത് പോരാട്ടം ശക്തിപ്പെടുത്തണമെന്ന് പ്രമേയത്തിൽ പറയുന്നു. കരട് രാഷ്ട്രീയപ്രമേയത്തിന്മേൽ പ്രതിനിധി ചർച്ചയിൽ പുതുതായി 390 ഭേദഗതികളും 12 നിർദേശങ്ങളും ഉയർന്നുവന്നു. രണ്ട് ദിവസങ്ങളിലായി 35 പേരാണ് ചർച്ചയിൽ പങ്കെടുത്തത്. വൈകിട്ട് ജനറൽസെക്രട്ടറി സീതാറാം യച്ചൂരി ചർച്ചയ്ക്ക് മറുപടി നൽകി. തുടർന്ന് രാഷ്ട്രീയസംഘടനാ റിപ്പോർട്ട് മുതിർന്ന പിബി അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ചു.

കരട് രാഷ്ട്രീയ പ്രമേയത്തിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചിരുന്നത്. കോൺഗ്രസ് ദേശീയ തലത്തിൽ ദുർബലമാണെന്നും മുന്നിൽനിന്ന് നയിക്കാനുള്ള ശേഷി ഇല്ലെന്നതുമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ബിജെപിയുടെ ഹിന്ദുത്വ നിലപാടുകളെ എതിർക്കാൻ കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും സിപിഎം നേതൃത്വം വിമർശിച്ചിരുന്നു.

ബിജെപിയെ ചെറുക്കാൻ ദേശീയതലത്തിൽ മതേതര കക്ഷികളുടെ കൂട്ടായ്മ രൂപീകരിക്കണം എന്നാണ് പാർട്ടി നിലപാട്. ഇതിനായി ഇടതുമുന്നണി വിപുലീകരിക്കണമെന്നും സ്വയം ശക്തിപ്പെടണമെന്നുമാണ് കരട് രാഷ്ട്രീയപ്രമേയത്തിൽ പറയുന്നത്.

ബംഗാളിൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയെങ്കിലും കനത്ത തിരിച്ചടിയാണ് പാർട്ടിക്ക് നേരിടേണ്ടി വന്നത്. ഇതോടെയാണ് സഖ്യങ്ങൾ സംബന്ധിച്ച രാഷ്ട്രീയ ലൈനിൽ മാറ്റം വരുത്താൻ പാർട്ടി തീരുമാനിച്ചത്. ബംഗാളിലും അസമിലും സിപിഎം പ്രാദേശിക പാർട്ടികളുമായി സഖ്യം ഉണ്ടാക്കിയിരുന്നു. പ്രാദേശികതലത്തിൽ പാർട്ടികളുമായി സഖ്യം തിരഞ്ഞെടുപ്പിനു മുൻപായി രൂപീകരിക്കാനും അതോടൊപ്പം സ്വയം ശക്തിപ്പെടാനുമാണ് പാർട്ടി കോൺഗ്രസിലെ തീരുമാനം.

ദേശീയതലത്തിലെ മതനിരപേക്ഷ സഖ്യത്തിന്റെ ഭാഗമാകണോ എന്ന്  കോൺഗ്രസ് നേതൃത്വമാണ് നിലപാട് എടുക്കേണ്ടതെന്ന് സിപിഎം നേതൃത്വം പറയുന്നു. ഇതിനായി അങ്ങോട്ടുപോയി ക്ഷണിക്കേണ്ട കാര്യമില്ലെന്നും നിലപാടുകളിലൂടെയാണ് കോൺഗ്രസ് അത് വെളിപ്പെടുത്തേണ്ടതെന്നും നേതൃത്വം വ്യക്തമാക്കി. പാർട്ടി തീരുമാനം കേരള ഘടകത്തിന്റെ നിലപാടിനുള്ള അംഗീകാരം കൂടിയാണ്. കോൺഗ്രസുമായി സഖ്യം വേണമെന്ന് ബംഗാൾ ഘടകം നിലപാടെടുത്തപ്പോൾ സഖ്യം വേണ്ടെന്ന നിലപാടാണ് കേരളഘടകം സ്വീകരിച്ചത്.

English Summary: No alliance with congress in national level; CPM party congress decision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com