ADVERTISEMENT

കണ്ണൂർ∙ സിപിഎമ്മിന്റെ അഖിലേന്ത്യാ ലൈനാണ് കേരളത്തിലും നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാര്‍ട്ടിയില്‍ വ്യത്യസ്ത ചേരികളുണ്ടെന്ന് പ്രചരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് പിണറായി ആരോപിച്ചു. കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുമ്പോഴാണ് പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന് വരുത്താൻ ചിലർ ശ്രമിക്കുന്നതായി പിണറായി ചൂണ്ടിക്കാട്ടിയത്. സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷ സമാപന സമ്മേളനത്തിലും പിണറായി ആവർത്തിച്ചു.

‘‘സര്‍ക്കാരിന്‍റെ വികസന പരിപാടികള്‍ തെറ്റായ കാര്യമാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എല്‍ഡിഎഫ് ഭരിക്കുമ്പോൾ കേരളം മുന്നോട്ടുപോകരുതെന്ന് ചിലര്‍ക്ക് ശാഠ്യമുണ്ട്. സില്‍വര്‍ലൈനിന് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും കെ റെയിലിന് ഒപ്പമാണ്. പ്രശ്നങ്ങൾ ഉന്നയിക്കുന്നതിനു പകരം അന്ധമായി എതിർക്കുകയല്ല വേണ്ടത്. ചില മാധ്യമങ്ങളും അതിന് ഒപ്പം ചേരുകയാണ്. വികസനത്തിന് എതിരു നിൽക്കുന്നവരെ തുറന്നുകാട്ടുന്നതിനു പകരം അവർക്കുവേണ്ടി വാദിക്കുന്നു. പക്ഷേ ഒന്നും നടക്കുന്നില്ല’ – പിണറായി പറഞ്ഞു.

‘യുഡിഎഫിന് അതിവേഗ റെയില്‍പാതയാകാം, എല്‍ഡിഎഫിന് പാടില്ലെന്നതാണ് രീതി. ഒരു പദ്ധതി വരുമ്പോൾ അത് നാടിനു വേണ്ടിയുള്ളതാണെന്ന് ഓർക്കണം. അല്ലാതെ അതിനെ തടയാൻ ശ്രമിക്കുകയല്ല വേണ്ടത്’ – പിണറായി ചൂണ്ടിക്കാട്ടി.

‘‘പരിസ്ഥിതിയെ അവഗണിക്കുന്ന വികസനവാദികളല്ല എല്‍ഡിഎഫ്. കെ റെയിൽ വരുമ്പോൾ കാർബൺ ബഹിർഗമനം വലിയ തോതിൽ കുറയുകയാണ് ചെയ്യുന്നത്. പ്രകടന പത്രികയെന്നത് വെറും വാക്കല്ല. അത് ജനങ്ങൾക്ക് കൊടുത്ത വാക്കാണ്. എന്തു വിലകൊടുത്തും നടപ്പാക്കും. ഏതെങ്കിലും തരത്തില്‍ പിപ്പിടി കാട്ടാമെന്ന് കരുതേണ്ട. സര്‍ക്കാരി‍ന്റെ വികസന പരിപാടികള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസ് പിന്തുണയുണ്ട്’ – പിണറായി  പൊതുസമ്മേളനത്തിൽ പറഞ്ഞു.

English Summary: CM Pinarayi Vijayan Criticises Those Who Opposes Silver Line Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com