ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ ഒന്നിപ്പിക്കുന്ന വിഷയങ്ങളിൽ വേണം ജനങ്ങളു‍ടെ ശ്രദ്ധ വരേണ്ടതെന്നും അല്ലാതെ അതിനെ വിഭജിക്കുന്ന കാര്യങ്ങളിലാവരുതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ. അസോസിയേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻസ് ഇൻ സാൻഫ്രാൻസിസ്കോ എന്ന സംഘടനയുടെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു കാര്യത്തെ അംഗീകരിക്കുന്നത് സമൂഹത്തിന്റെ ഏകീകരണം ശക്തിപ്പെടുത്തും. ഇതാണ് സമാധാനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുന്നത്. നമ്മളെ ഒന്നിപ്പിക്കുന്ന വിഷയങ്ങളിലേക്കു ശ്രദ്ധിക്കണം. അല്ലാതെ വിഭജിക്കുന്നവയിലേക്കല്ല. വെറുക്കത്തക്ക, ഇടുങ്ങിയ  വിഭജന വിഷയങ്ങൾ മനുഷ്യ, സമൂഹ ബന്ധങ്ങളെ വിധിക്കാൻ ഈ 21ാം നൂറ്റാണ്ടിൽ നമ്മൾ അനുവദിച്ചുകൂടാ. വിഭജന വിഷയങ്ങൾക്കെല്ലാം മുകളിൽ മനുഷ്യരുടെ വികസനത്തിലായിരിക്കണം ശ്രദ്ധ നിലനിർത്തേണ്ടത്.

കാര്യങ്ങളെ ഉൾക്കൊള്ളാതെ വരുമ്പോൾ അതു ആപത്തിലേക്കുള്ള ക്ഷണമായി മാറും. നിങ്ങൾ സമ്പന്നരായിരിക്കാം. ആ സമ്പത്ത് ആസ്വദിക്കുന്നതിന് നിങ്ങൾക്കു ചുറ്റം സമാധാനം ഉണ്ടായിരിക്കണം. വെറുപ്പിൽനിന്നും അക്രമത്തിൽനിന്നും മുക്തമായ ഒരു സമൂഹത്തിൽ നിങ്ങളുടെ മാതാപിതാക്കൾ ജീവിക്കണം. ഇന്ത്യയും യുഎസും നാനാത്വ രാജ്യങ്ങളാണ്. ഈ നാനാത്വം ലോകത്ത് എല്ലായിടത്തും ആദരിക്കപ്പെടുകയും വിലമതിക്കപ്പെടുകയും വേണം.

യുഎസ് നാനാത്വത്തെ ആദരിക്കുന്നതിനാലാണ് കഠിനാധ്വാനത്തിലൂടെയും അസാമാന്യമായ വൈദഗ്ധ്യത്തിലൂടെയും അവർക്ക് മാറ്റമുണ്ടാക്കാൻ സാധിച്ചത്. സർക്കാരിന്റെ എല്ലാ നടപടികളും ജുഡീഷ്യൽ അംഗീകാരമുള്ളവയാണെന്നാണ് ഭരണത്തിലുള്ള പാർട്ടി വിശ്വസിക്കുന്നത്. എന്നാൽ രാഷ്ട്രീയ കാര്യങ്ങളിലും അതിന്റെ കാരണങ്ങളിലും ജുഡീഷ്യറിയുടെ പരിശോധന ഉണ്ടാവണമെന്ന് പ്രതിപക്ഷ പാർട്ടികൾ പ്രതീക്ഷിക്കുകയും ചെയ്യും. ഭരണഘടനയെക്കുറിച്ചും എങ്ങനെയാണ് ജനാധിപത്യ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതെന്നതിനെക്കുറിച്ചും കൃത്യമായ ധാരണയില്ലാത്തതിന്റെ കുഴപ്പമാണിത്.

ജനങ്ങളുടെ ഇടയ്ക്കും അങ്ങനൊരു അജ്ഞതയുണ്ട്. ഇവരാണ് സഹായത്തിനായി ഇത്തരം രാഷ്ട്രീയ പാർട്ടികളുടെ അടുക്കലെത്തുന്നത്. എങ്ങനെ ജുഡീഷ്യറിയെ താഴെയെത്തിക്കാമെന്നു വിചാരിക്കുന്നവരാണ് ഇത്തരം ശക്തികൾ. ഒരു കാര്യം വ്യക്തമായി പറയട്ടെ, ഞങ്ങൾ ഉത്തരം പറയേണ്ടത് ഭരണഘടനയോടാണ്, ഭരണഘടനയോടുമാത്രമാണ്’ – ജസ്റ്റിസ് രമണ വ്യക്തമാക്കി.

English Summary: "Parties Wrongly Believe...": Chief Justice NV Ramana On Judiciary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com