ADVERTISEMENT

ബന്ദാരനായകെയുടെ വധം ശ്രീലങ്കയിൽ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. തുടർന്ന് 1960 ൽ പാർലമെന്റ് തിരഞ്ഞെടുപ്പു നടന്നുവെങ്കിലും ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. സഹതാപതരംഗമുണ്ടായിട്ടുപോലും നേട്ടമുണ്ടാക്കാൻ കഴിയാത്തതിനു കാരണം ശക്തനായൊരു നേതാവില്ലാത്തതാണെന്ന് ശ്രീലങ്കൻ ഫ്രീഡം പാർട്ടി തിരിച്ചറിഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ ബന്ദാരനായകെയുടെ വിധവ സിരിമാവോ ബന്ദാരനായകെ പാർട്ടി നേതൃത്വത്തിലെത്തുകയും 75 സീറ്റുകൾ നേടി പുതിയ പ്രധാനമന്ത്രിയാകുകയും ചെയ്തു. ശ്രീലങ്കയുടെയും ലോകത്തിലെ തന്നെയും ആദ്യ വനിതാ പ്രധാനമന്ത്രി എന്ന ചരിത്ര നേട്ടമാണ് സിരിമാവോ സ്വന്തമാക്കിയത്. 

തിരഞ്ഞെടുപ്പു സമയത്ത് സിരിമാവോ ബന്ദാരനായകെയുടെ ഫ്രീഡം പാർട്ടി തമിഴ് ഫെഡറൽ പാർട്ടിയുമായി സഖ്യത്തിലായിരുന്നു. സഖ്യം അധികാരത്തിൽ വരികയാണെങ്കിൽ ചെൽവനായകം - ബന്ദാരനായകെ കരാർ പൂർണമായും നടപ്പാക്കും എന്നതായിരുന്നു ധാരണ. എന്നാൽ ഫ്രീഡം പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചതോടെ സിരിമാവോ ധാരണ പാലിച്ചില്ല. കരാർ നടപ്പാക്കിയാൽ യുഎൻപി യിലെ സിംഹള തീവ്രവിഭാഗം അത് രാഷ്ട്രീയ, വംശീയ മുതലെടുപ്പിനായി ഉപയോഗിക്കുമെന്നാണ് അതിനു പറഞ്ഞ ന്യായം.

സിംഹളയെ ഔദ്യോഗിക കോടതിഭാഷയാക്കുന്നതിനെതിരെ തമിഴ് വംശജർക്കിടയിൽ ഉടലെടുത്ത കടുത്ത പ്രതിഷേധം വീണ്ടും സംഘർഷത്തിലേക്കു മാറി. 1961 ഫെബ്രുവരി 20-ന് ചെൽവനായകത്തിന്റെ നേതൃത്വത്തിൽ 200-ൽ പരം വോളന്റിയർമാർ ജാഫ്ന കോടതിക്കു മുന്നിൽ സത്യഗ്രഹം തുടങ്ങി. ഗാന്ധിയൻ മാർഗത്തിലുള്ള സമാധാനപരമായ സമരത്തെ ജാഫ്ന പൊലീസ് സൂപ്രണ്ട് റിച്ചാർഡ്, അസിസ്റ്റൻറ് പൊലീസ് സൂപ്രണ്ട് അറുമുഖം മഹേന്ദ്രൻ എന്നിവരുടെ നിർദേശമനുസരിച്ച് പൊലീസുകാർ ആക്രമിച്ചു. സമരക്കാരെ അറസ്റ്റ് ചെയ്യാതെ ക്രൂരമായി മർദിച്ചു. പക്ഷേ സമരക്കാർ പ്രതിരോധിക്കാതെ സഹനസമരം തുടർന്നതോടെ തമിഴരും സിംഹളരും അടക്കമുള്ള പൊതുജനത്തിൽ ഒരു വിഭാഗം അവർക്കു പിന്തുണയുമായി എത്തി. അതോടെ പൊലീസിനു പിൻമാറേണ്ടിവന്നു.

സുപ്രീം കോടതിയിലേക്കു പോയ ജാഫ്ന ജില്ലാ മേധാവി എം. ശ്രീകാന്തയുടെ വാഹനം തടഞ്ഞ സമരക്കാരെ പൊലീസ് ലാത്തിച്ചാർജും ടിയർഗ്യാസുമായി നേരിട്ടത് തെരുവുയുദ്ധമായി മാറി. ധാരാളം പേർക്കു പരുക്കേറ്റു. സമാധാനപരമായി തുടങ്ങിയ സമരം അക്രമാസക്തമായതോടെ സത്യഗ്രഹം പിൻവലിച്ചു. സർക്കാർ ജാഫ്നയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സൈന്യമിറങ്ങി. തമിഴ് നേതാക്കളും പ്രവർത്തകരും സൈന്യത്തിന്റെ മർദ്ദനങ്ങൾക്കിരയാകുകയും, അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.    

indira-sirimavo
സിരിമാവോയും ഇന്ദിരഗാന്ധിയും (Photo: Twitter)

സോഷ്യലിസ്റ്റ് ആശയങ്ങളെ മുറുകെപിടിച്ചുകൊണ്ടും വ്യവസായം, ബാങ്കിങ്, മാധ്യമം തുടങ്ങിയ മേഖലകളിൽ സ്വദേശിവൽക്കരണം പ്രഖ്യാപിച്ചുക്കൊണ്ടും സിരിമാവോ ബന്ദാരനായകെ നടത്തിയ പരിഷ്കാരങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക നിലമെച്ചപ്പെടുത്തിയില്ല. നിരന്തര കലാപങ്ങളും അടിയന്തരാവസ്ഥയും സൈനിക നടപടികളും പണിമുടക്കുകളും സൃഷ്ടിച്ച അരക്ഷിതാവസ്ഥ സാമ്പത്തിക മേഖലയെയും ബാധിച്ചു. ഈ സാഹചര്യത്തിലാണ് കാര്യങ്ങൾ കൂടുതൽ ദുഷ്കരമാക്കിക്കൊണ്ട് വിദ്യാഭ്യാസ മേഖലയിൽ സിരിമാവോ സർക്കാർ ദേശസാൽക്കരണം കൊണ്ടു വരുന്നത്.

സ്കൂളുകളുടെ ദേശസാൽക്കരണം എന്ന പേരിൽ സർക്കാർ ഏറ്റെടുത്തത് പ്രധാനമായും കത്തോലിക്കർ നടത്തിയിരുന്ന സ്കൂളുകളായിരുന്നു. ആംഗ്ലിക്കൻ സഭകൾ നടത്തിയിരുന്ന സ്കൂളുകൾ ഏറ്റെടുത്തതുമില്ല. ഇതിൽ കത്തോലിക്കർ അസംതൃപ്തരായിരുന്നു. ബന്ദാരനായകെ സർക്കാരിന്റെ കാലത്തും തങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമം നടന്നതായെന്നുമുള്ള പ്രചാരണവും ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ നടന്നിരുന്നു. സൈന്യത്തിൽ ക്രിസ്ത്യൻ പ്രാതിനിധ്യം കുറച്ചുകൊണ്ട് സിംഹളരെ കൂടുതൽ ഉൾപ്പെടുത്താൻ ബന്ദാര നായകെ സർക്കാർ ശ്രമിച്ചുവെങ്കിലും അദ്ദേഹം വധിക്കപ്പെട്ടതോടെ അതു നടക്കാതെ പോയി. സൈന്യത്തിലെയും പൊലീസിലെയും ഉയർന്ന ഉദ്യോഗങ്ങളിലുണ്ടായിരുന്ന ക്രിസ്ത്യൻ ഓഫിസർമാർക്ക്  ബന്ദാരനായകെ സർക്കാരിനോടുള്ള അതൃപ്തി ഉയർന്നു വന്നിരുന്ന അവസരത്തിലാണ് അദ്ദേഹം വധിക്കപ്പെട്ടതും സിരിമാവോ ബന്ദാരനായകെ പ്രധാനമന്ത്രിയായതും.  

swrd-bandaranaike
എസ്.ഡബ്ല്യു.ആർ.ഡി. ബന്ദാരനായകെ.

വളരെ ചെറിയൊരു ന്യൂനപക്ഷമായിരുന്നു ശ്രീലങ്കയിലെ ക്രിസ്ത്യൻ വിഭാഗമെങ്കിലും ബ്രിട്ടിഷ് ഭരണകാലത്ത് ഉയർന്ന വിദ്യാഭ്യാസവും സൈന്യത്തിലടക്കം ഉയർന്ന ജോലികളും ഈ വിഭാഗത്തിന് ഉണ്ടായിരുന്നു. തങ്ങളെ ഒറ്റപ്പെടുത്തുന്നുവെന്ന തോന്നൽ വന്നതോടെ അവർ അസ്വസ്ഥരായി. തമിഴരെപ്പോലെ അവകാശങ്ങൾക്കായി സംഘടിക്കുവാനുള്ള ശക്തി അവർക്കുണ്ടായിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് സിരിമാവോ സർക്കാരിനെ അട്ടിമറിക്കാൻ ഏതാനും ക്രിസ്ത്യൻ സൈനിക ഉദ്യോഗസ്ഥർ ശ്രമിച്ചത്. ഉന്നത സൈനിക ഉദ്യോഗസ്ഥരായ എഫ്.ഡി.ഡി. സാറാം, മൗറീസ് ഡി മെൽ, ഡി.സി. ദിസനായകെ, സിഡ്നി ഡി സോയ്സ, ഡഗ്ളസ് ലിയാനഗെ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യപ്പെട്ട പട്ടാള അട്ടിമറി പരാജയപ്പെട്ടു. ഗൂഢാലോചനക്കാരെ അറസ്റ്റ് ചെയ്തുവെങ്കിലും സിരിമാവോ സർക്കാരിന് സൈന്യത്തിലുണ്ടായിരുന്ന വിശ്വാസം നഷ്ടമായി. സൈന്യത്തിനുള്ള സാമ്പത്തികസഹായം വെട്ടിക്കുറച്ചു. ഉന്നത സ്ഥാനങ്ങളിൽ വിശ്വസ്തരെ മാത്രം പ്രതിഷ്ഠിച്ചു.

1965-ലെ തിര‍ഞ്ഞെടുപ്പിൽ ഡെഡ്‌ലി സേനാനായകെ തമിഴ് പാർട്ടിയായ ഫെഡറൽ പാർട്ടിയുടെ പിന്തുണയോടെ വീണ്ടും അധികാരത്തിലേറി. അധികാരത്തിനു വേണ്ടി അദ്ദേഹം തമിഴ് പാർട്ടികളുമായി കൂട്ടുകൂടിയപ്പോൾ, സമ്മർദതന്ത്രത്തിലൂടെ തങ്ങളുടെ ആവശ്യങ്ങൾ നേടാമെന്ന് അവരും കണക്കുകൂട്ടി. തമിഴരെയും സിംഹളരെയും ഒരുപോലെ പ്രീണിപ്പിക്കുക എന്ന നയമാണ് ഡെഡ്‌ലി പിൻതുടർന്നത്. അപ്പോഴും സിംഹള തമിഴ് വിഭാഗങ്ങൾക്കിടയിലെ വൈരം ഒട്ടും ശമിച്ചിരുന്നില്ല. കലാപങ്ങൾ പതിവായതോടെ 1966-ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നു. ആ വർഷം തന്നെ സർക്കാരിനെതിരെ ഒരു പട്ടാള അട്ടിമറി ശ്രമവുമുണ്ടായെങ്കിലും അതു പരാജയപ്പെട്ടു.

dudly-senanayak
ഡെഡ്‌ലി സേനാനായകെ ( (Photo: Twitter))

സേനാനായകെയുടെ ഭരണകാലത്തിലെ ഭൂരിപക്ഷം ദിവസങ്ങളും അടിയന്തരാവസ്ഥയുടെ തണലിലായിരുന്നു. ഇക്കാലത്താണ് രോഹന വിജേവീര എന്ന മെ‍ഡിക്കൽ വിദ്യാർഥിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട വിദ്യാർഥി കൂട്ടായ്മ ശക്തമായതും പിന്നീടത് ജനത വിമുക്തി പെരുമന (ജെവിപി) എന്ന സംഘടനയായി മാറിയതും. സിലോണിനെ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആക്കുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. 

മാർക്സിസവും ലെനിനിസവുമായിരുന്നു സംഘടനയുടെ പ്രത്യയശാസ്ത്രങ്ങൾ. അംഗങ്ങൾക്കു രഹസ്യമായി ആയുധപരിശീലനവും നൽകിയിരുന്നു.

sirimavo-twitter
സിരിമാവോ ബന്ദാരനായകെ (Photo: Getty images)

വിദ്യാർഥികൾക്കിടയിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന ജനത വിമുക്തി പെരുമന കർഷകർക്കിടയിലും തൊഴിലാളികൾക്കിടയിലും രഹസ്യ പ്രവർത്തനം ആരംഭിച്ചതോടെ ഡെഡ്‌ലി സേനാനായകെ സർക്കാർ സംഘടനയെയും വിജേവീരയെയും നിരീക്ഷിക്കുവാൻ തുടങ്ങി. ജനത വിമുക്തി പെരുമന ഒരു വിദ്യാർഥികൂട്ടായ്മയല്ലെന്നും തീവ്ര സ്വഭാവമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമാണെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതോടെ സർക്കാർ വിജേവീരയെ അറസ്റ് ചെയ്ത് ജയിലിലടച്ചു. അതോടെയാണ് വിജേവീരയെയും സംഘടനയെയയും പറ്റി പുറംലോകം അറിയുന്നത്.  1970 തിരഞ്ഞെടുപ്പിൽ ജനത വിമുക്തി പെരുമന ശ്രീലങ്കൻ ഫ്രീഡം പാർട്ടിയും ഇടതു കക്ഷികളും നയിക്കുന്ന സഖ്യത്തെ പരസ്യമായി പിന്തുണച്ചു. വൻ ഭൂരിപക്ഷത്തോടെ സഖ്യം അധികാരം പിടിച്ചെടുത്തതോടെ സിരിമാവോ ബന്ദാരനായകെ വീണ്ടും പ്രധാനമന്ത്രിയായി. 1970 ജൂലൈ 9 -ന് വിജേവീര ജയിൽ മോചിതനുമായി. 

തുടർന്ന് വിജേവീര പൊതുരംഗത്തിറങ്ങി. അദ്ദേഹത്തിന്റെ ജനപ്രീതി വർധിച്ചതോടെ അസ്വസ്ഥരായ ഇടതുപാർട്ടികൾ സർക്കാരിൽ സമ്മർദം ചെലുത്തി ജെവിപിയ്ക്ക് വിലക്ക് ഏർപ്പെടുത്തി. പ്രവർത്തകർ അറസ്റ്റിലായി. 1971 മാർച്ച് 6 ന് അമേരിക്കൻ എംബസിലേക്കു നടന്ന ബോംബേറിനെ തുടർന്ന്  ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജെവിപിയാണ് ബോംബേറിനു പിന്നിലെന്ന് സർക്കാരും ഇടതുപാർട്ടികളും ആരോപിച്ചു. വിജേവീരയടക്കം അറസ്റ്റിലായി.

ഡെഡ്‌ലി സേനാനായകെ (Photo: Twitter)

1971 ഏപ്രിൽ 5 നു ജനതാ വിമുക്തി പെരുമന സായുധ പോരാട്ടം ആരംഭിച്ചു. മൂന്നു ദിവസം കഴിഞ്ഞപ്പോൾ 35 പോലീസ് സ്റ്റേഷനുകളും 50 ൽ അധികം നഗരങ്ങളും അതിലേറെ ഗ്രാമങ്ങളും അവരുടെ അധീനതയിലായി. പല പോലീസ് സ്റ്റേഷനുകളിൽ നിന്നും പോലീസുകാർ പ്രതിരോധിക്കാതെ പിൻവാങ്ങി. കൊളംബോ നഗരം കലാപകാരികൾ ഏതു നിമിഷവും കീഴടക്കുമെന്നും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ വധിക്കുവാൻ സായുധ സംഘങ്ങൾ ലക്ഷ്യമിടുന്നുവെന്നുമുള്ള  റിപ്പോർട്ടിനെ തുടർന്ന് പ്രധാനമന്ത്രി സിരിമാവോയെ സ്വകാര്യ വസതിയിൽ നിന്ന് ഔദ്യോഗിക വസതിയിലേക്കു മാറ്റി കനത്ത സുരക്ഷ ഏർപ്പെടുത്തി. മന്ത്രിസഭാ അംഗങ്ങളും മുതിർന്ന  ഉദ്യോഗസ്ഥരുമെല്ലാം പ്രധാനമന്ത്രിയുടെ വസതിയിൽ അഭയം പ്രാപിച്ചു.

(തുടരും) 

(ലേഖകന്റെ അഭിപ്രായങ്ങൾ വ്യക്തിപരം)

∙ഒന്നാം ഭാഗം– ക്ഷോഭമടങ്ങാതെ ലങ്ക; ‘അരി വില’ ഹർത്താൽ, കുടുംബവാഴ്ച; ‘സിംഹള മാത്രം’ മുദ്രാവാക്യവും

∙രണ്ടാം ഭാഗം– ബന്ദാരനായകെയെ വെടിവച്ചിട്ട ബുദ്ധസന്യാസി; ലങ്കയിൽ ‘സിംഹള മാത്രം’ എന്ന ദുർഭൂതം

English Summary: Sri Lanka Economic Crisis and the history of the Island - Special web series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com