മുർമുവിന് കേരളത്തിലും ഒരു വോട്ട്; ക്രോസ് വോട്ടുമായി 17 പ്രതിപക്ഷ എംപിമാർ, 104 എംഎൽഎമാർ
![Draupadi Murmu | Photo - Twitter ദ്രൗപദി മുർമു (Photo - Twitter)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2022/7/21/draupadi-murmu.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ ചരിത്രമെഴുതി ഇന്ത്യയുടെ 15–ാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് അനുകൂലമായി പ്രതിപക്ഷത്തുനിന്നും ക്രോസ് വോട്ടിങ്. പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർഥിയായി മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും, പ്രതിപക്ഷത്തെ 17 എംപിമാർ മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തെന്നാണ് റിപ്പോർട്ട്. ഈ എംപിമാർക്കു പുറമെ 104 പ്രതിപക്ഷ എംഎൽഎമാരും മുർമുവിന് ക്രോസ് വോട്ട് ചെയ്തു.
മുഴുവൻ വോട്ടുകളും പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന കേരളത്തിലും ക്രോസ് വോട്ടിങ് നടന്നുവെന്നാണ് വിവരം. എൽഡിഎഫ്, യുഡിഎഫ് എംപിമാരും എംഎൽഎമാരും മാത്രമുള്ള കേരളത്തിൽ നിന്നും ഒരു എംഎൽഎയുടെ വോട്ടാണ് ദ്രൗപദി മുർവുവിന് ലഭിച്ചത്. ഇത് ആരാണെന്നു വ്യക്തമല്ല.
![cross-voting-kerala cross-voting-kerala](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
എൻഡിഎ സ്ഥാനാർഥിയെന്ന നിലയിൽ നേരത്തേ തന്നെ വിജയമുറപ്പിച്ചിരുന്ന ദ്രൗപദി മുർമു, 6,76,803 വോട്ടുമൂല്യം നേടിയാണ് രാഷ്ട്രിപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 3,80,177 വോട്ടുമൂല്യവും ലഭിച്ചു.
English Summary: Heavy Cross-Voting for Droupadi Murmu in Presidential Polls, One vote from Kerala too