ADVERTISEMENT

തിരുവനന്തപുരം∙ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം ഇല്ലാതാക്കുന്ന ബിൽ 24ന് നിയമസഭയിൽ അവതരിപ്പിക്കും. 16ന് ചേർ‌ന്ന മന്ത്രിസഭായോഗം ബില്ലിന് അംഗീകാരം നൽകിയിരുന്നു. ലോകായുക്ത ബില്ലും നാളെ സഭയില്‍ അവതരിപ്പിക്കും. മറ്റന്നാള്‍ അവതരിപ്പിക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്.

വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിലെ കൺവീനറെ തീരുമാനിക്കാനുള്ള ഗവർണറുടെ അധികാരം ബില്ലിൽ ഒഴിവാക്കി. വിസിയുടെ പ്രായപരിധി 60ൽ നിന്നും 65 ആക്കി ഉയർത്തി. സർക്കാർ തീരുമാനിക്കുന്നയാളെ വിസിയാക്കാൻ സേർച്ച് കമ്മിറ്റിയിൽ 2 സർക്കാർ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി. സർവകലാശാലകളിലെ രാഷ്ട്രീയ നിയമനങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം ഗവർണർ പതിവാക്കിയതോടെയാണ് നിലവിലെ നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചത്. 

ഗവർണറുടെയും യൂണിവേഴ്സിറ്റിയുടെയും യുജിസിയുടെയും പ്രതിനിധികളാണ് വിസിയെ തിരഞ്ഞെടുക്കാനുള്ള സേർച്ച് കമ്മിറ്റിയിൽ ഇപ്പോഴുള്ളത്. ഈ കമ്മിറ്റിയിലേക്ക് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാനെയും സർക്കാർ പ്രതിനിധിയെയും അധികമായി ഉൾപ്പെടുത്തി. നിലവിലുള്ള സേർച്ച് കമ്മിറ്റിക്ക് ഐകകണ്ഠ്യേന ഒരു പേരോ, ഐകകണ്ഠ്യേന മൂന്നു പേരോ, മൂന്നു പേർക്കും പ്രത്യേക പേരോ സമർപിക്കാനാകും. സമിതിയിൽ സർക്കാരിനു ഭൂരിപക്ഷം ലഭിച്ചതോടെ സർക്കാരിനു താൽപര്യമുള്ള പേരുകൾ മാത്രമേ വിസി നിയമനത്തിനായി ഇനി ഗവർണർക്കു മുന്നിലെത്തൂ. അതിൽ‌നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ ഗവർണർ നിർബന്ധിതനാകും. സേർച്ച് കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും നിർദേശിക്കുന്ന മൂന്നു പേരിൽനിന്ന് ഒരാളെ ഗവർണർ വിസിയായി തിരഞ്ഞെടുക്കണമെന്ന് ബില്ലിൽ നിർദേശിക്കുന്നു. നിലവിലെ നിയമപ്രകാരം സേർച്ച് കമ്മിറ്റിയുടെ കൺവീനറെ തീരുമാനിക്കുന്നത് ഗവർണറാണ്. ഇനി മുതൽ ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാനായിരിക്കും കൺവീനർ. 

പുതിയ ഭേദഗതി പ്രകാരം കേരള, കാലിക്കട്ട് യൂണിവേഴ്സിറ്റികളിൽ സെനറ്റിന്റെ പ്രതിനിധിക്കു പകരം സിൻഡിക്കറ്റ് പ്രതിനിധി വരും. സേർച്ച് കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്ക് കോളജുകളുമായോ യൂണിവേഴ്സിറ്റികളുമായോ ബന്ധം പാടില്ലെന്നു ബില്ലിൽ പറയുന്നു. സേർച്ച് കമ്മിറ്റി മൂന്നു മാസത്തിനകം പേരുകൾ ഗവർണർക്കു നൽകണം. ഗവർണറുടെ അംഗീകാരം ലഭിച്ചാൽ കമ്മിറ്റിക്കു പേരുകൾ സമർപിക്കാൻ ഒരു മാസം കൂടി സാവകാശം ലഭിക്കും. സേർച്ച് കമ്മിറ്റി സമർപിച്ച പാനലിൽനിന്ന് ഗവർണർ ഒരു മാസത്തിനകം വൈസ് ചാൻസലറെ നിയമിക്കണം. യുജിസിയുടെ 2018ലെ നിയമം അനുസരിച്ചാണ് സേർച്ച് കമ്മിറ്റി നൽകുന്ന പാനലിൽനിന്ന് ഗവർണർ വൈസ് ചാന്‍സലറെ നിയമിക്കുന്നത്. മൂന്ന് അംഗങ്ങളെ സേർച്ച് കമ്മിറ്റിയിൽ പുതുതായി ഉൾപ്പെടുത്തണമെന്ന് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ നിർദേശം സമർപിച്ചിരുന്നതായി ബിൽ അവതരിപ്പിക്കാനുണ്ടായ കാരണങ്ങൾ വ്യക്തമാക്കുന്ന ഭാഗത്ത് പറയുന്നു. എന്നാൽ, രണ്ട് അംഗങ്ങളെ നിയമിക്കാനാണ് സർക്കാർ തീരുമാനമെടുത്തത്. ബിൽ സഭയിൽ അവതരിപ്പിച്ചശേഷം ഗവർണറുടെ അംഗീകാരത്തിനായി അയയ്ക്കും. നിലവിലെ സാഹചര്യത്തിൽ ഗവർണർ ബില്ലിൽ ഒപ്പിടാൻ സാധ്യതയില്ല. തീരുമാനമെടുക്കാതെ എത്രനാൾ വേണമെങ്കിലും നീട്ടികൊണ്ടുപോകാൻ ഗവർണർക്കു കഴിയും. ബിൽ തിരിച്ചയച്ചാൽ, സർക്കാർ വീണ്ടും പരിഗണനയ്ക്കായി അയച്ചു കൊടുത്താൽ ഗവർണർക്ക് ഒപ്പിടേണ്ടിവരും.

അതേസമയം, അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടിക സ്പീക്കർ അവതരിപ്പിച്ചപ്പോൾ, ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. പുനർവിജ്ഞാപനം ചെയ്യാത്തതുമൂലം റദ്ദായ 11 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ അവതരിപ്പിക്കാനാണ് അടിയന്തരമായി സമ്മേളനം ചേരുന്നതെന്നാണു സ്പീക്കർ എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്.

സ്പീക്കർ നൽകിയ വാർത്തക്കുറിപ്പിലും ഈ ബില്ലിനെക്കുറിച്ച് പരാമർശം ഇല്ല. വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബിൽ കൊണ്ടുവരാൻ 16നാണു മന്ത്രിസഭായോഗം തീരുമാനിച്ചത്. എന്നാൽ ഈ ബില്ലും സർക്കാരിന് ഏറെ നിർണായകമായ ലോകായുക്ത ഭേദഗതി ബില്ലും ഒന്നിച്ചു പാസാക്കി ഗവർണർക്ക് അയച്ചാൽ രണ്ടിലും അദ്ദേഹം ഒപ്പുവയ്ക്കാത്ത സാഹചര്യം ഉണ്ടാകാം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ കേസിൽ ലോകായുക്ത വിധി പറയാനിരിക്കുകയാണ്. അതിനാൽ ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ബില്ലിനു ഗവർണറുടെ അനുമതി വാങ്ങേണ്ടത് സർക്കാരിന്റെ അടിയന്തര ആവശ്യമാണ്.

English Summary: Bill reducing the powers of the governor to be presented on the 24th of August

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com