ADVERTISEMENT

പാരിസ് ∙ വിശ്വവിഖ്യാത ചലച്ചിത്രകാരൻ ഴാങ് ലൂക്ക ഗൊദാർദ് (91) അന്തരിച്ചു. ഫ്രഞ്ച് നവതരംഗ സിനിമയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗൊദാർദിന്റെ അന്ത്യം ചൊവ്വാഴ്ച പുലർച്ചെയായിരുന്നു. ബ്രത്‍ലസ് കണ്ടംപ്റ്റ്, മൈ ലൈഫ് ടു ലിവ്, എ വുമൺ ഈസ് എ വുമൺ, ടൂ ഓർ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെർ, ആൽഫാ വില്ലേ, ലാ ചിനോയിസ് തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ. തിരക്കഥാകൃത്ത്, നടൻ, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. 

1930 ൽ ഒരു സ്വിസ് ഫിസിഷ്യന്റെ മകനായി പാരിസിൽ ജനിച്ച ഗൊദാർദ് നിയോണിലെ സ്കൂൾ വിദ്യാഭ്യസത്തിനു ശേഷം സോർബോൺ സർവകലാശാലയിൽനിന്ന് നരവംശശാസ്ത്രത്തിൽ‍ ബിരുദം നേടി. ഫിലിം ക്ലബുകളുടെ സജീവപ്രവർത്തകനായിരുന്ന അദ്ദേഹം 1950കളിൽ കുറച്ചുകാലം ഒരു സിനിമാ മാസികയും നടത്തിയിരുന്നു. സ്വിറ്റ്സർലൻഡിൽ അണക്കെട്ടു നിർമാണ പദ്ധതിയിൽ ജോലി ചെയ്യുന്ന കാലത്ത് നിർമിച്ച ഓപ്പറേഷൻ ബീറ്റൻ എന്ന ഹ്രസ്വചിത്രമാണ് ആദ്യ സിനിമ. പിന്നീടും ഹ്രസ്വചിത്രങ്ങൾ നിർമിക്കുകയും അഭിനയിക്കുകയും ചെയ്തിരുന്നു.

1960 ൽ പുറത്തിറങ്ങിയ ബ്രത്‌ലസ് ആണ് ആദ്യചിത്രം. ഫ്രഞ്ച് നവതരംഗ സിനിമയിലെ നാഴികക്കല്ലുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ ചിത്രത്തോടെ ശ്രദ്ധിക്കപ്പെട്ട ഗൊദാർദ് സിനിമയുടെ വ്യവസ്ഥാപിത വ്യാകരണങ്ങളെ തകിടം മറിച്ച് 1960കളിൽ ലോക സിനിമയിൽ വിപ്ലവം സൃഷ്ടിച്ചു. അനന്യമായ ആഖ്യാനപാടവം പുലർത്തിയ ഗൊദാർദിന്റെ സിനിമകൾ കാവ്യാത്മകമായ അനുഭവമായിരിക്കെത്തന്നെ രാഷ്ട്രീയ ബോധത്തിന്റെ പൊള്ളുന്ന അടരുകളുമുള്ളവയായിരുന്നു,   വീക്കെൻഡ്, എവരി മാൻ ഫോർ ഹിം സെൽഫ്, ഹെയ്ൽ മേരി, കിങ് ലിയർ, ഫോർ എവർ മൊസാർട്ട്, ഫിലിം സോഷ്യലിസം തുടങ്ങിയവയാണ് മറ്റു സിനിമകൾ. സമഗ്രസംഭാവനയ്ക്കുള്ള ഓസ്കർ അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.

English Summary: French filmmaker, world cinema legend Jean-Luc Godard passes away 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com