ADVERTISEMENT

‘സേഫ് ആൻഡ് സ്ട്രോങ്’ ചിട്ടിക്കമ്പനിയിൽ ഒരു ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ കണ്ണുംപൂട്ടി നിക്ഷേപിക്കാൻ നൂറുകണക്കിനാളുകൾക്കു ധൈര്യം വന്നതെങ്ങനെയാണ്? ഈ ചോദ്യത്തിന്റെ ഉത്തരമാണു പ്രവീൺ റാണയുടെ നിക്ഷേപത്തട്ടിപ്പിനു പിന്നിലെ ആത്യന്തിക സൂത്രവാക്യം. റാണ അറസ്റ്റിലാകുമ്പോഴും പല ചോദ്യങ്ങൾക്കും ഇതുവരെ ഉത്തരമായിട്ടില്ല. അതുപോലെത്തന്നെ രഹസ്യങ്ങൾ നിറഞ്ഞതാണ് റാണയുടെ ജീവിതവും. ബാഹുബലി സിനിമയിലെ സ്വർണപ്രതിമയുടെ മട്ടിൽ സ്വയമൊരു ‘ഫിഗർ’ ആയി നിക്ഷേപകരുടെ മനസ്സിൽ പെരുത്തുപൊന്തുകയായിരുന്നു പ്രവീൺ റാണ. ഇയാളെ ഒരുവട്ടം പോലും നേരിട്ടു കാണുകയോ ഇയാളുടെ ആസ്തി എന്തെന്ന‍ു വ്യക്തമായി അറിയുകയോ ചെയ്യാതെയാണു ജനം ലക്ഷങ്ങൾ നിക്ഷേപിച്ചത്. നൂറ്റൻപതു കോടി രൂപയോളം നിക്ഷേപകരിൽനിന്നു കൈപ്പറ്റിയെങ്കിലും പ്രവീൺ റാണ അവരെ നേരിട്ടുകണ്ടത് ഒരേയൊരുവട്ടം മാത്രം!

തൃശൂർ ആമ്പക്കാടൻ ജംക്‌ഷനിലുള്ള പ്രവീൺ റാണയുടെ ‘സേഫ് ആൻഡ് സ്ട്രോങ്’ ചിട്ടിക്കമ്പനി ഓഫിസ്.
തൃശൂർ ആമ്പക്കാടൻ ജംക്‌ഷനിലുള്ള പ്രവീൺ റാണയുടെ ‘സേഫ് ആൻഡ് സ്ട്രോങ്’ ചിട്ടിക്കമ്പനി ഓഫിസ്.

സമൂഹമാധ്യമങ്ങൾ വഴിയും പിആർ ഏജൻസികൾ വഴിയും റാണ സ്വയം സൃഷ്ടിച്ചെടുത്ത ‘കോടാനുകോടീശ്വരൻ’ ഇമേജ് ജനം കണ്ണടച്ചു വിശ്വസിച്ചു. നിക്ഷേപകരിൽ ബഹുഭൂരിപക്ഷവും ഇയാളെ ആദ്യമായി നേരിട്ടു കണ്ടത് ‘സേഫ് ആൻഡ് സ്ട്രോങ്’ ചിട്ടിക്കമ്പനി പൊട്ടിയ ശേഷമാണ്. ആരാണ് റാണ, എന്താണ് റാണ? ഇത്രയേറെ പേർ വിശ്വസിക്കാൻ തക്കവിധം എന്താണ് ഇയാൾ ചെയ്തത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് അന്വേഷണ സംഘം ഇപ്പോൾ. അതിൽ ആദ്യഘട്ടത്തിൽ ലഭിച്ച തുമ്പുകൾതന്നെ അമ്പരപ്പിക്കുന്നത്. ആരെയും കുഴക്കുന്നതുമാണ് സത്യത്തിൽ റാണയുടെ ജീവിതം. 

പ്രവീൺ റാണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം. Photo credit: instagram/dr.praveenrana
പ്രവീൺ റാണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം. Photo credit: instagram/dr.praveenrana

 

∙ നിശാ പാർട്ടികളുടെ സംഘാടകൻ; ആ വിവരം റാണ മറച്ചു വച്ചതെന്തിന്?

 

നിക്ഷേപ വിദഗ്ധൻ, പ്രചോദകൻ, ലൈഫ് ഡോക്ടർ, നടൻ... രൂപങ്ങളും രൂപമാറ്റങ്ങളും പലതായിരുന്നെങ്കിലും കൊച്ചിയിലെ നിശാപാർട്ടി സംഘാടകനെന്ന ‘റോൾ’ പ്രവീൺ തന്ത്രപൂർവ്വം മറച്ചുവച്ചിരുന്നു. കൊച്ചിയിലെ ഡാൻസ്ബാറിൽ പണം മുടക്കിയാണു വഴിവിട്ട ഈ ബിസിനസ് രംഗത്തേക്കുള്ള ചുവടുവയ്പ്. നിശാപാർട്ടികൾ നടത്തി പരിചയമുള്ള ഹോട്ടൽ മാനേജരെ തേടിയുള്ള പ്രവീണിന്റെയും പങ്കാളിയുടെയും അന്വേഷണം അവസാനിച്ചത്, ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിലാണ്. 2021 നവംബറിൽ മിസ് കേരളമാരായ രണ്ടു മോഡലുകളുടെ ദുരൂഹഅപകടമരണത്തിനു വഴിയൊരുക്കിയ നിശാപാർട്ടി നടന്നത് അവിടെയായിരുന്നു. ഈ കേസ് കൊടുമ്പിരി കൊണ്ടിരുന്ന ഘട്ടത്തിൽ തന്നെ ആ ഹോട്ടലിന്റെ മാനേജരെ റാണയും കൂട്ടാളികളും എംജി റോഡിലുള്ള അവരുടെ ഡാൻസ്ബാറിലേക്കു പൊക്കി. അതുവരെ ഫോർട്ടുകൊച്ചി കേന്ദ്രീകരിച്ചു നടന്ന ലഹരിഇടപാടുകളുടെയും നിശാപാർട്ടികളുടെയും സിറ്റി ഹബ്ബായി റാണയുടെ ഡാൻസ് ബാർ മാറുന്ന കാഴ്ചയാണു പിന്നീട് കണ്ടത്. അതായിരുന്നു അയാളുടെ തന്ത്രവും. 

പ്രവീൺ റാണ അറസ്റ്റിലായപ്പോൾ. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ
പ്രവീൺ റാണ അറസ്റ്റിലായപ്പോൾ. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ

 

കൊച്ചി നഗരത്തിൽ ഏറ്റവും അധികം ലഹരിപ്പാർട്ടികൾ നടക്കുന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണു പ്രവീൺ ഒളിവിൽ കഴിഞ്ഞതും പൊലീസ് അന്വേഷിച്ചു താഴെയെത്തിയപ്പോൾ മുങ്ങിയതും. പിടിക്കപ്പെട്ട പ്രവീൺ റാണ വാതുറന്നാൽ കൊച്ചി സിറ്റി പൊലീസിലെ പലരുടെയും തനിനിറം പുറത്തുവരും.

∙ റാണ, പൊലീസിലെ രാജയോ?‌

പ്രവീൺ റാണ അഭിനയിച്ച ‘ചോരൻ’ എന്ന സിനിമയിലെ രംഗം. Photo credit: instagram/dr.praveenrana
പ്രവീൺ റാണ അഭിനയിച്ച ‘ചോരൻ’ എന്ന സിനിമയുടെ പോസ്റ്റർ. Photo credit: instagram/dr.praveenrana

 

പ്രവീൺ റാണയെ അറസ്റ്റു ചെയ്യുന്ന പൊലീസിന്റെ കൈ വിറയ്ക്കുന്നുണ്ടോ? റാണയ്ക്ക് പൊലീസ് ഒത്താശ ചെയ്തുവെന്നൊരു പ്രചാരണം ഇപ്പോൾ ശക്തമാണ്. അതുതന്നെയാണ് റാണയെയും മോൻസനെയും താരതമ്യം ചെയ്യുന്നതിനും കാരണം. റാണയുടെ നിശാ പാർട്ടി നടന്നിരുന്നത് 

പ്രവീൺ റാണ. Photo credit: instagram/dr.praveenrana
പ്രവീൺ റാണ. Photo credit: instagram/dr.praveenrana

എറണാകുളം ടൗൺ നോർത്ത് പൊലീസിന്റെ കയ്യെത്തും ദൂരത്ത്. അതു പൊലീസ് കണ്ടില്ല. അല്ലെങ്കിൽ കണ്ടില്ലെന്നു ഭാവിച്ചു. അതിനിടിയിലാണ് ഈ ഡാൻസ് ബാറിൽ കുഴഞ്ഞുവീണ മറ്റൊരു മോഡൽ വാഹനത്തിനുള്ളിൽ പീഡിപ്പിക്കപ്പെട്ട വാർത്ത പുറത്തുവന്നത്. എഫ്ഐആർ റജിസ്റ്റർ ചെയ്തു പൊലീസ് അന്വേഷണം തുടങ്ങിയ കേസ് പരാതിക്കാരിയുടെ ‘നിസ്സഹകരണത്തെ’ തുടർന്ന് അന്വേഷണം നിലച്ചിരിക്കുകയാണ്. ഇതിലെല്ലാം ഒരു ‘പ്രവീൺ റാണ ഇഫക്ട്’ ഇപ്പോൾ ആരോപിക്കപ്പെടുന്നുണ്ട്. 

 

കൊച്ചി നഗരത്തിൽ ഏറ്റവും അധികം ലഹരിപ്പാർട്ടികൾ നടക്കുന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണു പ്രവീൺ ഒളിവിൽ കഴിഞ്ഞതും പൊലീസ് അന്വേഷിച്ചു താഴെയെത്തിയപ്പോൾ മുങ്ങിയതും. പിടിക്കപ്പെട്ട പ്രവീൺ റാണ വാതുറന്നാൽ കൊച്ചി സിറ്റി പൊലീസിലെ പലരുടെയും തനിനിറം പുറത്തുവരും. തൃശൂർ പൊലീസിന്റെ അന്വേഷണം കൊച്ചി നഗരത്തിൽ എത്തിയപ്പോൾതന്നെ പ്രവീൺ വിവരം അറിഞ്ഞതും ഇവിടെനിന്നും മുങ്ങിയതും ഈ ബന്ധങ്ങളുടെ ബലത്തിലാണ്. പേരുകൊണ്ട് അറംപറ്റിയ ‘ചോരൻ’ എന്ന സിനിമ നിർമിച്ച് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച പ്രവീണിന്റെ സിനിമാ മോഹങ്ങൾ പൂത്തുലഞ്ഞു നിൽക്കുമ്പോഴാണു ചിട്ടിത്തട്ടിപ്പു പുറത്തുവന്നതും ഒളിവിൽ പോയതും അറസ്റ്റിലായതും. 

പ്രവീൺ റാണ. Photo credit: instagram/dr.praveenrana
പ്രവീൺ റാണ. Photo credit: instagram/dr.praveenrana

 

∙ ‘എന്റെ കഴുത്തിനു മുകളിൽ തലയുണ്ടെങ്കിൽ പണം തിരികെ നൽകും

 

റാണയുടെ പ്രവൃത്തികൾ പലതും അദ്ഭുതം നിറഞ്ഞതായിരുന്നു. അതിലൊന്നിതാ– നൂറ്റൻപതു കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പിനൊടുവിൽ ‘സേഫ് ആൻഡ് സ്ട്രോങ്’ ചിട്ടിക്കമ്പനി പൊട്ടിയെന്ന സത്യം നിക്ഷേപകർ മനസ്സില‍ാക്കിയത് ഏകദേശം ഒന്നരമാസം മുൻപാണ്. കമ്പനിയുടെ ഏജന്റുമാരെ വിളിച്ചെങ്കിലും ആരും ഫോൺ പോലും എടുക്കാതായി. കമ്പനിയുടെ ഓഫിസുകളിൽ അന്വേഷിച്ചു ചെന്നപ്പോൾ പൂട്ടിക്കിടക്കുന്ന കാഴ്ചയാണു കണ്ടത്. ഇതോടെ നിക്ഷേപകർ യാഥാർഥ്യം തിരിച്ചറിഞ്ഞ് സംഘടിക്കാൻ തീരുമാനിച്ചു. ഇരുനൂറ്റൻപതോളം േപർ ഒന്നിച്ചു ചേർന്നൊരു കൂട്ടായ്മയ്ക്ക് രൂപം നൽകി. ഇവർ പലവഴിക്കു ശ്രമിച്ചിട്ടും റാണയെ ഫോണിൽ കിട്ടിയില്ല. ഇതോടെയാണു പൊലീസിനു പരാതി നൽകാൻ തീരുമാനിച്ചത്. 

 

പൊലീസ് കേസെടുക്കുമെന്ന ഘട്ടം വന്നപ്പോൾ റാണ നിക്ഷേപകർക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ തീരുമാനിച്ചു. അരിമ്പൂർ കൈപ്പിള്ളിയിൽ റാണാസ് വില്ല എന്ന തന്റെ റിസോർട്ടിൽ എത്താന്‍ ഡിസംബർ 27നു റാണ നിക്ഷേപകർക്ക് അറിയിപ്പു നൽകി. കൃത്യസമയത്തുതന്നെ നിക്ഷേപകർ റിസോർട്ടിലെത്തി. അൽപനേരം കഴിഞ്ഞപ്പോൾ കോൺഫറൻസ് ഹാളിന്റെ വാതിൽ തുറന്ന് റാണ നാടകീയമായി ഉള്ളിലെത്തി. കറുപ്പ് ഷർട്ടും കറുപ്പു മുണ്ടുമാണ് വേഷം. ശാന്തമായ മുഖം. നിക്ഷേപിച്ച പണം തിരികെ വേണമെന്നു നിക്ഷേപകരൊന്നടങ്കം കയർത്തപ്പോൾ ആത്മീയനേതാവിന്റെ മട്ടിൽ റാണ പറഞ്ഞു: ‘എന്റെ കഴുത്തിനു മുകളിൽ തലയുണ്ടെങ്കിൽ നിങ്ങൾ ഓരോരുത്തർക്കും ഞാൻ പണം തിരികെ നൽകും, ഇതെന്റെ വാക്ക്..’ നിക്ഷേപകരൊന്നു തണുത്തു. ഓരോരുത്തർക്കും നൽകാനുള്ള പണത്തിന്റെ ചെക്ക് എത്രയും വേഗം വീട്ടിലെത്തിച്ചു നൽകുമെന്നും റാണ നേരിട്ടു വാക്കുനൽകി. നിക്ഷേപകർ ആ വാക്കുകൾ വിശ്വസിച്ചു. പക്ഷേ, പിറ്റേന്നു സംഭവിച്ചത് അവിശ്വസനീയമായ കാര്യങ്ങൾ. 

 

∙ വിഷ്ണു, റാണയുടെ ഡ്രൈവർ, പിന്നീട് കമ്പനി ചെയർമാൻ 

 

പിറ്റേന്നു റാണയുടെ ജീവനക്കാർ ചെക്ക് എത്തിക്കുന്നതും കാത്തിരുന്ന നിക്ഷേപകരുടെ ഫോണുകളിലേക്കു വാട്സാപ്പിലെത്തിയതു മറ്റൊരു സന്ദേശം. പ്രവീൺ റാണ ‘സേഫ് ആൻഡ് സ്ട്രോങ്’ ചിട്ടിക്കമ്പനിയുടെ ചെയർമാൻ, എംഡി സ്ഥാനങ്ങൾ രാജിവച്ചു എന്നതായിരുന്നു ആ വിവരം. പകരം ആ സ്ഥാനത്തേക്കു റാണ നിയോഗിച്ചതു വിഷ്ണു എന്നയാളെ. ഇതാരെന്നറിയാൻ നിക്ഷേപകർ പലവഴിക്ക് അന്വേഷണങ്ങൾ നടത്തി. ഒടുവിലാണറിഞ്ഞത്, വിഷ്ണു എന്നയാൾ റാണയുടെ ഡ്രൈവറും ബന്ധുവുമാണു പോലും! 

 

തങ്ങളുടെ പണം എന്നെന്നേക്കുമായി നഷ്ടമാകുകയാണെന്നു നിക്ഷേപകർ ഭയന്നു. അപ്പോഴും പ്രതീക്ഷയ്ക്കു വകയായി ശേഷിച്ചത് റാണയുടെ കൈവശം പണവും സ്വത്തുക്കളും ഏറെയുണ്ടെന്ന വിവരമാണ്. ‘സേഫ് ആൻഡ് സ്ട്രോങ്ങിൽ’ നിക്ഷേപം സ്വീകരിക്കാൻ സമീപിച്ച സമയത്ത് ഏജന്റുമാർ ഓരോ നിക്ഷേപകനോടും പറഞ്ഞത് പ്രവീൺ റാണ ശതകോടീശ്വരനാണെന്നാണ്. പബ് വ്യവസായത്തിൽ റാണ ഇന്ത്യ മുഴുവൻ സാമ്രാജ്യം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ഏറെ വൈകാതെ ഇന്ത്യയിലെ ഏറ്റവും വലിയ 10 സമ്പന്നരുടെ നിരയിലേക്ക് ഉയരുമെന്നും നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നു. ഈ സ്വത്തുക്കൾ വിറ്റിട്ടായാലും തങ്ങളുടെ പണം തിരികെ ലഭിക്കുമെന്നവർ സ്വപ്നം കണ്ടു. 

 

∙ എല്ലാം വാടകയാണ് സാർ, ഷർട്ട് പോലും 

 

കേസ് എത്ര നടത്തി വിജയിച്ചാലും നിക്ഷേപകരെ കുഴക്കുന്നത് മറ്റൊരു കാര്യമാണ്. തങ്ങൾ കണ്ട റാണയുടെ സ്വത്ത് വാടകയാണെന്നത്. റാണയുടെ സ്വന്തമെന്നു തങ്ങള്‍ വിശ്വസിച്ചിരുന്ന സ്ഥാപനങ്ങളും കെട്ടിടങ്ങളും വ്യവസായങ്ങളുമെല്ലാം വാടകയ്ക്കായിരുന്നുവെന്ന വിവരം നിക്ഷേപകർ വളരെ വൈകിയാണറിഞ്ഞത്. ഈ വാടക സമ്പത്തു കണ്ടാണ് നിക്ഷേപകർ ഭ്രമിച്ചത്. പണം മുടക്കിയത്. പുണെയിലും െബംഗളൂരുവിലും ഇയാൾക്കുള്ള മദ്യശാലകൾ ലീസിനെടുത്തവയാണു പോലും. കൊച്ചിയിലുള്ള പബും മറ്റൊരു വ്യവസായിയുമായി പാർട്ണർഷിപ്പിൽ നടത്തുന്നതാണ്. തൃശൂരിൽ ‘സേഫ് ആൻഡ് സ്ട്രോങ്ങി’ന്റെ പ്രധാന ഓഫിസ് അടക്കം റാണയുടെ പേരിലെ ഒട്ടുമിക്ക കെട്ടിടങ്ങളും വാടകയ്ക്കാണ്. റാണാസ് വില്ല എന്ന റിസോർട്ട് തന്റെ സ്വന്തമാണെന്നായിരുന്നു ഇയാൾ പറഞ്ഞു പരത്തിയത്. എന്നാൽ, ഒന്നേകാൽ ലക്ഷം രൂപയ്ക്ക് പ്രതിമാസ വാടകയ്ക്ക് ഇയാളേറ്റെടുത്തു നടത്തുകയായിരുന്നു റിസോർട്ട്. റാണയുടെ അക്കൗണ്ടിൽ ശേഷിച്ചിരുന്ന പണത്തിലായിരുന്നു നിക്ഷേപകരുടെ പ്രതീക്ഷയെങ്കിലും ഇവയെല്ലാം പലയിടത്തേക്കു മാറ്റിയെന്നറിഞ്ഞതോടെ നിക്ഷേപകർ പരിഭ്രാന്തരാണ്.

 

English Summary: Curious Case and Life of Fraudster Praveen Rana, His Secrets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com