ADVERTISEMENT

ബെംഗളൂരു∙ കർണാടകയിലെ മന്ത്രിസഭാ രൂപീകരണം കോൺഗ്രസിനു മുന്നിൽ കീറാമുട്ടിയാവുന്നു. മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടവരുടെ ജംബോ ലിസ്റ്റുമായി നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഡൽഹിയിലെത്തി. സോണിയാഗാന്ധി കൂടി പങ്കെടുക്കുന്ന യോഗത്തിലാകും മന്ത്രിസഭാംഗങ്ങളെ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക. 

നാളെ  മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കം 20 പേർ സത്യവാചകം ചൊല്ലി അധികാരമേൽക്കും. ഇതിൽ മുതിർന്ന നേതാക്കൻമാരായ 10 പേരുകളിൽ ഇരു വിഭാഗങ്ങൾ തമ്മിൽ തീരുമാനമായി. ബാക്കി അംഗങ്ങളെ കണ്ടെത്താൻ ഹൈക്കമാൻഡിൽ അഭയം പ്രാപിച്ചിരിക്കുകയാണു കര്‍ണാടക കോൺഗ്രസ്.

സിദ്ധരാമയ്യ–ഡി.കെ.ശിവകുമാർ വിഭാഗങ്ങളുടേതായി 84 പേരുടെ ജംബോ പട്ടികയാണു ഡൽഹിയിലെത്തിയിരിക്കുന്നത്. ജാതി മത, സാമുദായിക സമവാക്യങ്ങൾ കൂടി പരിഗണിച്ചുവേണം ഇതില്‍ നിന്ന് അംഗങ്ങളെ തിരഞ്ഞെടുക്കാൻ. മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വര, എം.ബി.പാട്ടീൽ, മല്ലികാർജുന ഖർഗെയുടെ മകൻ കൂടിയായ പ്രിയാങ്ക് ഖർഗെ, ലക്ഷ്മണൻ സവദി, സതീഷ് ജാർക്കഹോളി, ലക്ഷ്‌മി ഹബ്ബാൾക്കർ തുടങ്ങിയവർ ഇതിനകം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. 

മുസ്‍ലീം വിഭാഗത്തിൽ നിന്നു മൂന്നുപേർ മന്ത്രിസഭയിലെത്തും. കെപിസിസി വർക്കിങ് പ്രസിഡൻറ് സമീർ അഹമ്മദ്, ചാമരാജ് പേട്ട് എംഎൽഎയായ സമീർ അഹമ്മദ് ഖാൻ എന്നിവരുടെ കാര്യത്തിൽ ഏകദേശ ധാരണയായി. മുസ്‌ലീം വനിതാ പ്രാതിനിധ്യം പരിഗണിക്കുകയാണെങ്കിൽ ഹിജാബണിഞ്ഞ് മത്സരിച്ചു ദേശീയ ശ്രദ്ധ നേടിയ കലബുറഗി നോർത്ത് എംഎൽഎ ഖനീസ് ഫാത്തിമയ്‌ക്കു നറുക്കുവീഴും.മുൻ ആഭ്യന്തരമന്ത്രിയും മലയാളിയായ മുതിർന്ന കോൺഗ്രസ് നേതാവ് കെ.ജെ.ജോർജ് മന്ത്രിസഭയിലെ സുപ്രധാന വകുപ്പിന്റെ ചുമതലയിൽ ഉണ്ടാകും. 

കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രി പദവിയില്‍ ഒരാള്‍ മാത്രം മതിയെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചതോടെ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി വിവിധ മത, സാമുദായിക സംഘടനകള്‍ രംഗത്തുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. ബെംഗളൂരു കണ്‌ഠീരവ സ്റ്റേഡിയത്തിൽ വച്ചാണ് ചടങ്ങുകൾ. സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡി.കെ. ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയുമാകും. അടുത്തവർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ശിവകുമാർ പിസിസി അധ്യക്ഷനായി തുടരും.

English Summary: Karnataka decision on ministers & portfolios

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com