ADVERTISEMENT

തിരുവനന്തപുരം∙ ഉമ്മൻ ചാണ്ടി വേട്ടയാടപ്പെട്ടതു പോലെ സമകാലീന രാഷ്ട്രീയത്തിൽ ആരും വേട്ടയാടപ്പെട്ടിട്ടില്ലെന്ന് മുൻ മന്ത്രിയും സിപിഐ നേതാവുമായ സി.ദിവാകരൻ. ഉമ്മൻ ചാണ്ടിയുടെ മുഖത്തു നോക്കി പറയാൻ പാടില്ലാത്തതാണ് നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യമാണോ അല്ലയോ എന്നതൊന്നും പ്രസംഗിക്കുന്ന ഞങ്ങൾക്കു പ്രശ്നമായിരുന്നില്ല. ചെന്നു കൊള്ളുന്നെങ്കിൽ കൊള്ളട്ടെ എന്നു കരുതി വച്ചു തട്ടുകയായിരുന്നു. ഈ വിമർശനങ്ങളിലൊന്നും കുലുങ്ങാതെ അദ്ദേഹം സഭയിൽ ഇരിക്കുന്നതു കാണുമ്പോൾ പ്രതിപക്ഷത്തിനു കലി വരുമായിരുന്നുവെന്നു പറഞ്ഞ ദിവാകരൻ, ആരോപണങ്ങൾ നേരിട്ടപ്പോൾ ഉമ്മൻ ചാണ്ടിക്കുവേണ്ടി അധികം ശബ്ദം ഉയരാതിരുന്നതു വ്യക്തിപരമായി സങ്കടമുണ്ടാക്കിയെന്നും പറഞ്ഞു. സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണച്ചടങ്ങിൽ കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു ദിവാകരന്റെ പരാമർശം.

‘‘അടിസ്ഥാനമുണ്ടോ ഇല്ലയോ എന്ന് ഇന്നും സംശയമുള്ള ആരോപണങ്ങൾക്കൊണ്ട് ഉമ്മൻ ചാണ്ടിക്കെതിരെ നിയമസഭയിൽ ഞങ്ങൾ ശരവർഷം ഉയർത്തി. വിട്ടുവീഴ്ചയില്ലാതെ നിർദ്ദാക്ഷിണ്യം ഞങ്ങൾ ആരോപണമുയർത്തി. സത്യമാണോ അല്ലയോ എന്നതൊന്നും പ്രസംഗിക്കുന്ന ഞങ്ങൾക്ക് പ്രശ്നമല്ല. ചെന്നു കൊള്ളുന്നെങ്കിൽ കൊള്ളട്ടെ എന്നു കരുതി വച്ചു തട്ടുകയായിരുന്നു. ഈ പ്രക്ഷുബ്ധമായ നിയമസഭയിൽ അദ്ദേഹത്തിനു വേണ്ടി അധികം ശബ്ദങ്ങൾ ഉയർന്നില്ല എന്നത് എന്നെ എന്നും വേദനിപ്പിച്ചിട്ടുള്ളതാണ്. അദ്ദേഹം അത് ആഗ്രഹിച്ചിട്ടുമില്ല.

ഇതെല്ലാം സംഭവിക്കുമ്പോഴും, ഉമ്മൻ ചാണ്ടിയുടെ മുഖത്തു നോക്കി പറയാൻ പാടില്ലാത്തത് സഭയ്ക്കകത്ത് പറയുമ്പോഴും അദ്ദേഹം എഴുതിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ഞങ്ങൾക്ക് കലി കൂടുന്നത്. അദ്ദേഹത്തെ ക്ഷുഭിതനാക്കാനല്ലേ ഞങ്ങൾ ഇതെല്ലാം പറയുന്നത്. അപ്പോഴും ഇതെല്ലാം പരമ നിസാരമായി കണ്ട് അദ്ദേഹം ഇങ്ങനെ എഴുതിക്കൊണ്ടിരിക്കുകയാണ്. ഇങ്ങേ വശത്ത് വലിയ ബഹളം നടക്കുമ്പോഴാണ് ഇത് എന്ന് ഓർക്കണം.

കൊടുങ്കാറ്റു വന്നാലും അനങ്ങാത്ത വ്യക്തിയാണ് അദ്ദേഹമെന്ന് പല സന്ദർങ്ങളിലായി ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അദ്ദേഹത്തെ വേട്ടയാടിയതുപോലെ സമകാലീന രാഷ്ട്രീയത്തിൽ ആരെയും വേട്ടയാടിയിട്ടില്ല. ഇങ്ങനെ വേട്ടയാടുമ്പോൾ അദ്ദേഹത്തിന്റെ അണികൾ അമ്പരന്നു പോയി എന്ന് എനിക്കു തോന്നിയിട്ടുണ്ട്. പക്ഷേ, ഉമ്മൻ ചാണ്ടിക്ക് ഒരു അമ്പരപ്പുമുണ്ടായില്ല.

ആ ഉമ്മൻ ചാണ്ടിയെ ഇനി നിങ്ങൾക്ക് കിട്ടില്ല. ഉമ്മൻ ചാണ്ടിയില്ലാത്ത സെക്രട്ടേറിയറ്റാണ് അത്. ഉമ്മൻ ചാണ്ടിയില്ലാത്ത നിയമസഭയാണ് ഇനി. ഉമ്മൻ ചാണ്ടിയില്ലാത്ത കേരള രാഷ്ട്രീയം. ഈ മൂന്നു കാര്യങ്ങളും അസാധാരണമായ കുറവുകൾ തന്നെ. രാജ്യവും നിയമസഭയും സെക്രട്ടേറിയറ്റും ഭരണകേന്ദ്രങ്ങളും അദ്ദേഹത്തിന്റെ പാർട്ടിയും അനുഭവിക്കുന്ന ശൂന്യതയാണ് ഉമ്മൻ ചാണ്ടിയുടെ വേർപാട്.

അദ്ദേഹത്തിന്റെ അനുയായികൾ എല്ലാവരും ഉമ്മൻ ചാണ്ടിയേപ്പോലെ ആയിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്. നിങ്ങളുടെ നേതാക്കൻമാർ എല്ലാം ഉമ്മൻ ചാണ്ടിയേപ്പോലെ ആയിരുന്നെങ്കിൽ ഇവിടെ മറ്റു പാർട്ടികൾക്കൊന്നും വലിയ രക്ഷയുണ്ടാകുമായിരുന്നില്ല. അദ്ദേഹത്തെ അനുകരിക്കാൻ സാധിക്കുന്നത്ര പേർ അനുകരിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. എനിക്ക് അനുകരിക്കാൻ കഴിയില്ല. ഞാൻ അങ്ങനെ ക്ഷമയൊന്നും ഉള്ള ആളല്ല.

എത്രയോ ജീർണതയുള്ള ആരോപണങ്ങളാണ് അദ്ദേഹം നേരിട്ടത്. എത്ര ക്ഷമയോടു കൂടി, സഹിഷ്ണുതയോടു കൂടിയാണ് അദ്ദേഹം അതെല്ലാം കേട്ടത്. അന്ന് സഭയിലുണ്ടായിരുന്ന ഞങ്ങൾക്കെല്ലാം അതൊരു അദ്ഭുതമാണ്. എന്തുകൊണ്ടാണ് ഞാൻ ഉമ്മൻ ചാണ്ടിക്കെതിരെ സഭയിൽ കടുത്ത വിമർശനം ഉന്നയിക്കാത്തതെന്നും, ഇതല്ലല്ലോ ദിവാകരന്റെ ശൈലി എന്നും ചോദിച്ച ആളുകളുണ്ട്. വ്യക്തിപരമായി എനിക്കു ബോധ്യമില്ലാത്ത ആരോപണങ്ങൾ ഞാൻ ഉമ്മൻ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ല.

പക്ഷേ, ഞാൻ അദ്ദേഹത്തോടു തന്നെ പറഞ്ഞു. അങ്ങ് നല്ല മുഖ്യമന്ത്രിയാണ്. നല്ല മനുഷ്യനുമാണ്. പക്ഷേ, അങ്ങയുടെ കൂടെത്തന്നെ ഉള്ള ചില ആളുകളാണ് ഈ ദുരന്തങ്ങളെല്ലാം വരുത്തിവച്ചത്. കാലം അതു തെളിയിക്കുമെന്ന് എനിക്കറിയാം. അദ്ദേഹം കോൺഗ്രസുകാരനാണ്. പക്ഷേ, കമ്യൂണിസ്റ്റുകാരെ അദ്ദേഹത്തിനു വലിയ സ്നേഹവും ബഹുമാനവുമായിരുന്നു. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത’’ – ദിവാകരൻ പറഞ്ഞു.

English Summary: CPI Leader C Divakaran Remembers Oommen Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com