ADVERTISEMENT

മോസ്കോ ∙ കൂലിപ്പടയായ വാഗ്‌നർ ഗ്രൂപ്പിന്റെ മേധാവി യെവ്‌ഗിനി പ്രിഗോഷിന്റെ മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെതിരെ അട്ടിമറിശ്രമം നടത്തിയ പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടെന്നാണു റിപ്പോർട്ട്. റഷ്യയിലെ അട്ടിമറിശ്രമത്തിനു പിന്നാലെത്തന്നെ പ്രിഗോഷിൻ ‘ടാർഗറ്റ് പട്ടികയിൽ’ ഉൾപ്പെട്ടിരുന്നെന്നാണു സംസാരം.

പ്രിഗോഷിൻ മരിച്ചതോടെ വാഗ്നർ ഗ്രൂപ്പ് അനാഥമാകുമെന്നാണു റഷ്യ കരുതുന്നതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ‘‘എന്താണു സംഭവിച്ചത് എന്നതിനെപ്പറ്റി കുറച്ചുവിവരങ്ങളേ ഞങ്ങൾക്കുള്ളൂ. എന്തായാലും ഈ സംഭവത്തോടെ വാഗ്നർ ഗ്രൂപ്പ് ഛിന്നഭിന്നമായി. തലയറുക്കപ്പെട്ടു എന്നുതന്നെ പറയാം. ഒരു രൂപത്തിന്റെ തല വെട്ടിയാൽ അതിനെന്താണ് സംഭവിക്കുക? ചെറിയ രീതിയിലൊക്കെ പിടിച്ചുനിൽക്കാൻ വാഗ്നർ ഗ്രൂപ്പിന് സാധിച്ചേക്കും. പക്ഷേ, അതൊരിക്കലും പഴയതു പോലെയാകില്ല’’– ക്രെംലിൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

ആർക്കാകും പ്രിഗോഷിന്റെയും വാഗ്നർ ഗ്രൂപ്പിന്റെയും നാശം ഗുണകരമാവുക? യുക്രെയ്ൻ സൈന്യത്തിനും, യുക്രെയ്നിലെ റഷ്യൻ പ്രതിരോധ സേന ഉൾപ്പെടെയുള്ള ‘ശത്രുക്കളുടെ സേനയ്ക്കും’ ഉപകാരപ്പെടുമെന്നാണു നിഗമനം. റഷ്യയിലെ ദുരൂഹ വ്യക്തിത്വങ്ങളിലൊന്നാണു പ്രിഗോഷിന്റേത്. സേനയെയും സുരക്ഷാ സൈനികരെയും വെല്ലുവിളിക്കുന്ന സ്വകാര്യ പട്ടാളക്കാരെ ഏതു രാജ്യമാണു സഹിക്കുകയെന്നും ചോദ്യമുയരുന്നു. പുട്ടിന്റെ വിശ്വസ്തനായാണു പ്രിഗോഷിൻ അറിയപ്പെട്ടിരുന്നത്. എന്നാൽ, അനഭിമതനായ പ്രിഗോഷിനെ പുട്ടിനും കയ്യൊഴിഞ്ഞിരിക്കാമെന്നാണു പ്രചാരണം.

മോസ്കോയിൽനിന്ന് 100 കിലോമീറ്റർ അകലെ തിവീർ പ്രവിശ്യയിൽ 10 പേരുമായി തകർന്നുവീണ സ്വകാര്യവിമാനത്തിലാണു പ്രിഗോഷിനും വാഗ്‌നർ ഗ്രൂപ്പിന്റെ ഏറ്റവും മുതിർന്ന കമാൻഡർ  ദിമിത്രി ഉത്‌കിനും ഉൾപ്പെട്ടത്. ഏഴു യാത്രക്കാരും 3 പൈലറ്റുമാരും വിമാനത്തിലുണ്ടായിരുന്നു. എല്ലാവരും കൊല്ലപ്പെട്ടെന്നും 8 മൃതദേഹങ്ങൾ കണ്ടെടുത്തെന്നും അധികൃതർ അറിയിച്ചു. മോസ്കോയിൽനിന്നു സെന്റ് പീറ്റേഴ്സ്ബ‍ർഗിലേക്കു പോകുകയായിരുന്ന വിമാനം വ്യോമസേന വെടിവച്ചിട്ടതാണെന്നു വാഗ്‌നർ ബന്ധമുള്ള ടെലിഗ്രാം ചാനൽ ആരോപിച്ചു.

ശതകോടീശ്വര വ്യവസായിയാണു പ്രിഗോഷിൻ. യുക്രെയ്നിൽ റഷ്യൻ സേനയെ സഹായിക്കാനിറങ്ങിയ പ്രിഗോഷിന്റെ കൂലിപ്പടയാണു കിഴക്കൻനഗരമായ ബഹ്‌മുത് പിടിച്ചത്. ജൂൺ 24നു പ്രിഗോഷിന്റെ നേതൃത്വത്തിൽ തെക്കൻ റഷ്യൻ പട്ടണമായ റോസ്തോവ് പിടിച്ചെടുത്ത വാഗ്‌നർ ഗ്രൂപ്പ് മോസ്കോ ലക്ഷ്യമാക്കി നീങ്ങിയതു പ്രതിസന്ധി ഉയർത്തിയിരുന്നു. പ്രിഗോഷിന്റെ അട്ടിമറി നീക്കം മുൻകൂട്ടി അറിവുണ്ടായിരുന്ന വ്യോമസേന മേധാവി ജനറൽ സെർഗെയ് സുറോവിക്കിനെ പുറത്താക്കിയതിനു പിന്നാലെയാണു വിമാനാപകടവും.

English Summary: Who Benefits from Mercenary Leader Prigozhin's Death? Kremlin Sources Point to 'Army of Enemies'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com