ADVERTISEMENT

മോസ്‌കോ∙റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനെതിരെ അട്ടിമറിശ്രമം നടത്തിയ കൂലിപ്പട്ടാളമായ വാഗ്‌‍നർ ഗ്രൂപ്പിന്റെ മേധാവി യെ‌വ്ഗിനി പ്രിഗോഷിന്റെ മരണത്തിലെ ദുരുഹതകൾ ഒടുങ്ങുന്നില്ല. പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനും വാഗ്‌നർ ഗ്രൂപ്പും പ്രിഗോഷിൻ കൊല്ലപ്പെട്ടെന്ന് ആവർത്തിക്കുമ്പോഴും വിമാനാപകടത്തിൽ നിന്ന് ലഭിച്ച മൃതദേഹങ്ങളിൽ നിന്ന് പ്രിഗോഷിന്റെ മൃതദേഹം കണ്ടെത്തിയെന്നതും മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാത്തതുമാണ് ദുരൂഹതകൾ വർധിപ്പിക്കുന്നത്.

മരിച്ചത് ആരെല്ലാമാണെന്ന് കണ്ടെത്തുന്നതിനായി ഡിഎൻഎ പരിശോധനകൾ ഉൾപ്പെടെയുള്ളവ പുരോഗമിക്കുകയാണ്. ശതകോടീശ്വര വ്യവസായിയായ പ്രിഗോഷിൻ, പുട്ടിന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. പുട്ടിനെതിരെ തിരിഞ്ഞതിനാൽ പ്രിഗോഷിനെ കൊലപ്പെടുത്തിയെന്ന് തന്നെയുള്ള ആരോപണമാണ് ശക്തം. അതേസമയം, വിമാനാപകടത്തിൽ യുക്രെയ്‌നിനു പങ്കില്ലെന്ന് പ്രസിഡന്റ്  വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞു

വിമാന അപകടത്തിന് പിന്നാലെ ‘പ്രഗത്ഭനായ ബിസിനസുകാരനായിരുന്നു പ്രിഗോഷിൻ’ എന്ന് മാത്രമായിരുന്നു പുട്ടിന്റെ പ്രതികരണം. കൊല്ലപ്പെട്ടവരുടെ കുടുംബാങ്ങളെ അനുശോചനം അറിയിച്ച പുട്ടിൻ, എന്താണു സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും സമയമെടുക്കുമെന്നുമാണ് ടിവി പ്രസംഗത്തിൽ പറഞ്ഞത്. 

പ്രിഗോഷിൻ ഇല്ലാതായാൽ വാഗ്‌നർ ഗ്രൂപ്പ് അനാഥമാകുമെന്ന് റഷ്യ കരുതുന്നതായാണ് റിപ്പോർട്ട്. അനാഥത്വത്തിൽ ശക്തിക്ഷയിക്കുന്ന വാഗ്‌നറിനെ തങ്ങളുടെ ഇഷ്ട്ടത്തിനൊത്ത് ഉപയോഗിക്കാമെന്ന് റഷ്യ കണക്കുകൂട്ടിയതായാണ് വിലയിരുത്തലുകൾ. പ്രിഗോഷിന്റെയും വാഗ്‌നർ ഗ്രൂപ്പിന്റെയും നാശം യുക്രെയ്‌ൻ സൈന്യത്തിനും, യുക്രെയ്‌നിലെ റഷ്യൻ പ്രതിരോധ സേന ഉൾപ്പെടെയുള്ള ‘ശത്രുക്കളുടെ സേനയ്‍ക്കും’ ഉപകാരപ്പെടുമെന്നാണ് നിഗമനം. 

യുക്രെയ്നിലെ ബാഖ്മുത്തിൽ സൈനികരുമായി സംസാരിക്കുന്ന വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്‌ഗിനി പ്രിഗോഷിൻ (Photo by Handout / TELEGRAM/ @concordgroup_official / AFP)
യുക്രെയ്നിലെ ബാഖ്മുത്തിൽ സൈനികരുമായി സംസാരിക്കുന്ന വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്‌ഗിനി പ്രിഗോഷിൻ (Photo by Handout / TELEGRAM/ @concordgroup_official / AFP)

വിമാന അപകടത്തിന് പിന്നിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനാണെന്നാണ് റഷ്യൻ പൗരന്മാരും വിദേശ രാജ്യങ്ങളും സംശയിക്കുന്നത്.  ഇതിനിടെ, ഉയരുന്ന ആരോപണങ്ങൾ കള്ളമാണെന്ന് വ്യക്തമാക്കി ക്രെംലിൻ രംഗത്തെത്തി. പ്രിഗോഷിന്റെ അപകടമരണത്തിലെ വസ്‌തുതകൾ പുറത്തുവരേണ്ടതുണ്ട്. ഇതു സംബന്ധിച്ചുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. ഇതിന് സമയമെടുക്കുമെന്നുമാണ് ക്രെംലിന്റെ മറുപടി. 

മോസ്‌കോയിൽനിന്നു സെന്റ് പീറ്റേഴ്‌സ്ബർഗിലേക്കു പോകുകയായിരുന്ന വിമാനം വ്യോമസേന വെടിവച്ചിട്ടതാണെന്ന് വാഗ്‌‍നർ ബന്ധമുള്ള ടെലിഗ്രാം ചാനൽ അറിയിച്ചത്. വിമാനം വീഴ്‌ത്തിയതിനു പിന്നിൽ റഷ്യൻ ഇന്റലിജൻസ് ഏജൻസിയായ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) ആണെന്ന് യുകെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

വാഗ്‌‍നർ ഗ്രൂപ്പിന്റെ മേധാവി യെ‌വ്ഗിനി പ്രിഗോഷിൻ സഞ്ചരിച്ച വിമാനം മോസ്‌കോയിൽനിന്ന് 100 കിലോമീറ്റർ അകലെ തിവീർ പ്രവിശ്യയിൽ തകർന്നുവീഴുകയായിരുന്നു. സ്വകാര്യവിമാനത്തിലെ യാത്രക്കാരുടെ പട്ടികയിൽ പ്രിഗോഷിന്റെയും വാഗ്‌നർ ഗ്രൂപ്പിന്റെ ഏറ്റവും മുതിർന്ന കമാൻഡർ ദിമിത്ര ഉത്‌കിനിന്റെയും പേരുകളുണ്ടെന്ന് വ്യോമയാനവകുപ്പിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താഏജൻസിയാണ് അറിയിച്ചത്. 

വ്‌ളാഡിമിർ പുട്ടിനെതിരെ അട്ടിമറിശ്രമം നടത്തിയതിന്റെ പ്രതികാരമായി പ്രിഗോഷിനെയും കൂട്ടരെയും ഇല്ലായ്‌മ ചെയ്‌തെന്ന നിഗമനമാണു പാശ്ചാത്യരാജ്യങ്ങൾക്കുള്ളത്.  

ജൂൺ23–24 തീയതികളിൽ വാഗ്‌നർ ഗ്രൂപ്പ് നടത്തിയ അട്ടിമറിനീക്കത്തിനുശേഷം ക്രെംലിൻ കൊട്ടാരത്തിൽ പ്രിഗോഷിനും പുട്ടിനും ചർച്ച നടത്തി ഒത്തുതീർപ്പായതായി റിപ്പോർട്ടുണ്ടായിരുന്നു. ജൂൺ 24നു പ്രിഗോഷിന്റെ നേതൃത്വത്തിൽ തെക്കൻ റഷ്യൻ പട്ടണമായ റോസ്‌തോവ് പിടിച്ചെടുത്ത വാഗ്‌നർ ഗ്രൂപ്പ് മോസ്‌കോ ലക്ഷ്യമാക്കി  നീങ്ങിയത് പ്രതിസന്ധി ഉയർത്തിയിരുന്നു. പ്രിഗോഷിന്റെ അട്ടിമറി നീക്കം മുൻകൂട്ടി അറിവുണ്ടായിരുന്ന വ്യോമസേന മേധാവി ജനറൽ സെർഗെയ് സുറോവിക്കിനെ പുറത്താക്കിയതിനു പിന്നാലെയാണ് വിമാനാപകടവും. 

 

English Summary: Russia hits back over Prigozhin's Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com