ADVERTISEMENT

ബെംഗളൂരു∙ ഇടവേളയ്ക്കുശേഷം നഗരത്തെ ഭീതിയിലാഴ്ത്തിയ പുലി ചത്തു. അക്രമവാസന കാട്ടിയതിനെ തുടർന്ന് മയക്കുവെടി വച്ചു പിടികൂടിയ പുലി, ചികിത്സയ്‌ക്കിടെ ബുധനാഴ്ച പുലർച്ചെയാണു ചത്തത്. മയക്കുവെടിയുടെ ഭാഗമായി സംഭവിച്ച പരുക്കാണ് മരണകാരണമെന്ന് അധികൃതർ വ്യക്തമാക്കി. നഗരത്തിൽ ഭീതി വിതച്ച പുലി, പിടികൂടാൻ ശ്രമിച്ച മൃഗ ഡോക്ടറെയും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെയും ആക്രമിച്ചിരുന്നു. ഇതേത്തുടർന്നാണ് പുലിയെ മയക്കുവെടി വച്ചു പിടികൂടാൻ ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ഉത്തരവിട്ടത്.

ഇലക്ട്രോണിക് സിറ്റി കുഡ്‌ലു ഗേറ്റിൽ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണു പുലിയെ പിടികൂടിയത്. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്കു സമീപം സിങ്ങസന്ദ്ര മേഖലയിൽ ശനിയാഴ്ച രാത്രിയാണ് ആദ്യം പുലിയെ കണ്ടത്. രണ്ടു തെരുവു നായ്ക്കൾ പുലിക്കു പിന്നാലെ ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പുലിയെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും നിയോഗിച്ചിരുന്നു. പുലിയെ പിടികൂടുന്നതിനു വനംവകുപ്പ് നാലു കൂടുകളും തയാറാക്കി. 

കെഡൻസ അപ്പാർട്മെന്റിലെ പാർക്കിങ് ബേയിലൂടെയും ഒന്നാം നിലയിലൂടെയും പുലി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ പ്രദേശവാസികൾക്കു ജാഗ്രതാ നിർദേശം നൽകിയിരുന്നു. വൈറ്റ്ഫീൽഡിൽ പുലി ഇറങ്ങിയതായുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചെങ്കിലും വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് പുലി സാന്നിധ്യം സിങ്ങസന്ദ്ര, കുഡ്‌ലു ഗേറ്റ്, എഇസിഎസ് ലേഔട്ട് എന്നിവിടങ്ങളിൽ സ്ഥിരീകരിച്ചത്.

ഇടവേളയ്ക്കുശേഷമാണ് ബെംഗളൂരു നഗര പരിധിയിൽ വീണ്ടും പുലിയിറങ്ങിയത്. കഴിഞ്ഞ വർഷം യെലഹങ്ക റെയിൽ വീൽ ഫാക്ടറി വളപ്പിൽ കണ്ടെത്തിയ പുലിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഒരു മാസം കെണിയൊരുക്കി വനം വകുപ്പ് കാത്തിരുന്നെങ്കിലും പുലി കുടുങ്ങിയില്ല. 2021 ജനുവരിയിൽ ബേഗൂർ കൊപ്പയിൽ അപ്പാർട്മെന്റിന്റെ പാർക്കിങ് പ്രദേശത്ത് കണ്ട പുലിയെ 10 ദിവസത്തിനുശേഷമാണ് പിടികൂടാനായത്. ഹുളിമാവ് തടാകത്തോട് ചേർന്നുള്ള പ്രദേശത്ത് ബെന്നാർഘട്ട വനമേഖലയിൽനിന്നാണ് പുലിയെത്തിയത്.

2018 ഫെബ്രുവരിയിൽ ബിഡദിയിലെ അമ്യൂസ്മെന്റ് പാർക്കിൽ കയറിയ പുലിയെ മണിക്കൂറുകൾ നീണ്ടുനിന്ന തിരച്ചിലിന് ശേഷമാണ് പിടികൂടാനായത്. കനക്പുര വനത്തിൽനിന്നാണ് ഇവിടെ പുലിയെത്തിയത്. 2016ൽ മാറത്തഹള്ളിയിലെ സ്വകാര്യ സ്കൂൾ വളപ്പിൽ കയറിയ പുലിയെ മയക്കുവെടി വച്ചാണ് പിടികൂടിയത്. പുലിയുടെ ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാർ ഉൾപ്പെടെ 3 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തുമക്കൂരു റോഡിലെ ദാസനപുരയിൽ മാസങ്ങൾക്ക് മുൻപ് പുലി ആടിനെ കടിച്ചുകൊന്നിരുന്നു.

English Summary:

Bengaluru leopard shot dead after 5-day search

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com