ADVERTISEMENT

പത്തനംതിട്ട ∙ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന്റെ (എഐടിപി) സംസ്ഥാന വിഹിതമായി കേരളത്തിന് ഓഗസ്റ്റിൽ കേന്ദ്രത്തിൽനിന്നു ലഭിച്ചത് 1.5 കോടി രൂപ. പെർമിറ്റിനായി ബസുടമകൾ അടയ്ക്കുന്ന തുകയിൽ നിന്നാണു സംസ്ഥാനങ്ങൾക്ക് നിശ്ചിത വിഹിതം ലഭിക്കുന്നത്. 2023 മേയ് മുതലാണു പുതിയ പെർമിറ്റ് നിലവിൽ വന്നത്. എല്ലാ മാസവും ഒരു കോടി രൂപയിലധികം ഈ ഇനത്തിൽ കേരളത്തിന് ലഭിച്ചിട്ടുണ്ട്. ഈ വരുമാനം വേണ്ടെന്നു വയ്ക്കാതെയാണു സർക്കാർ പുതിയ പെർമിറ്റ് ഉപയോഗിച്ചുള്ള സർവീസുകൾക്കു വഴിനീളെ പിഴയിടുന്നത്.

robin-bus-2

കോവിഡിനു മുൻപ് കേരളത്തിൽ 6000 ടൂറിസ്റ്റ് ബസുകളുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 3500 എണ്ണം മാത്രമാണു ബാക്കി. ഇതിൽ 246 ബസുകൾക്കാണ് എഐടിപി ഉള്ളത്. എല്ലാ കോൺട്രാക്ട് കാര്യേജ് ബസുകൾക്കും എഐടിപി ലഭിക്കില്ല. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന ബസുകൾക്കാണു പുതിയ പെർമിറ്റ് ലഭിക്കുക. ബസുകൾക്കു മുന്നേ ലോറികൾക്കാണു ദേശീയ തലത്തിൽ പുതിയ രീതിയിൽ പെർമിറ്റ് നൽകിയത്. പുതിയ പെർമിറ്റുമായി കേരളത്തിലോടുന്ന ലോറികൾ മോട്ടർ വാഹന വകുപ്പ് പിടികൂടുന്നില്ല. ബസുകൾക്ക് മാത്രമാണു പിഴ ചുമത്തുന്നത്. ഈ വൈരുധ്യമാണു ചോദ്യം ചെയ്യുന്നതെന്നു ലക്‌ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മനീഷ് ശശിധരൻ പറഞ്ഞു.

എഐടിപി ചട്ടങ്ങൾക്കെതിരെ കെഎസ്ആർടിസി കോടതിയെ സമീപിച്ചതു വഴി ഗതാഗത വകുപ്പിന്റെ നടപടികൾ തെറ്റാണെന്നാണു സർക്കാർ പരോക്ഷമായി അംഗീകരിക്കുന്നതെന്നും ഇവർ പറയുന്നു. എഐടിപി പെർമിറ്റുള്ള ബസുകൾ‌, സ്റ്റേജ് കാര്യേജ് ബസുകളെ തകർക്കുമെന്ന വാദം ഭീതിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നു ബസുടമകൾ ആരോപിച്ചു. കോടതി ഇടപെട്ട് ഇതിനു വ്യക്തത വരുത്തണം. ഭീമമായ നികുതി നൽകി എഐടിപി പെർമിറ്റ് എടുക്കുന്ന ബസുകൾ നികുതി കുറഞ്ഞ സ്റ്റേജ് കാര്യേജുകളുമായി മത്സരിക്കാനുള്ള സാധ്യത വിരളമാണ്. ടാക്സ് കൂടുതലായതിനാൽ എഐടിപി ബസ് ലാഭകരമാകണമെങ്കിൽ ദീർഘദൂര സർവീസുകൾ വേണം.

ഓൾ ഇന്ത്യ പെർമിറ്റുള്ള ബസുകൾക്ക് പൊതുഗതാഗത ആവശ്യത്തിനായി നിർമിച്ചിരിക്കുന്ന ബസ് സ്റ്റാൻഡുകളിൽ കയറാമെന്നും ബോർഡ് വച്ച് സർവീസ് നടത്താമെന്നും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായി റോബിൻ മോട്ടഴ്സ് ഉടമ ബേബി ഗിരീഷ് പറഞ്ഞു. താനല്ല ബസിന്റെ ഉടമയെന്ന തരത്തിലുള്ള സമൂഹമാധ്യമ പ്രചാരണം അദ്ദേഹം തള്ളി. അക്കാര്യങ്ങൾ കോടതിയിൽ ഹാജരാക്കിയ േരഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി വിധി എന്തായാലും അംഗീകരിക്കും. കേന്ദ്ര മോട്ടർ വാഹന ചട്ടത്തിൽ (1989) സ്റ്റേജ് കാര്യേജ് ബസുകൾ ഉപയോഗിക്കുന്ന സ്റ്റാൻഡുകളിൽ ടൂറിസ്റ്റ് ബസുകൾ പാർക്ക് ചെയ്യാൻ പാടില്ല, ടൂറിസ്റ്റ് ബസ് സ്റ്റേജ് കാര്യേജായി ഓടിക്കാൻ പാടില്ലെന്ന വ്യവസ്ഥകളുണ്ട്.​

എന്നാൽ ഈ വ്യവസ്ഥകൾ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നേടുന്ന വാഹനങ്ങൾക്ക് ബാധകമായിരിക്കില്ലെന്നാണു പുതിയ ചട്ടം പറയുന്നത്. ബസിന് ബോർഡ് വയ്ക്കരുതെന്ന് പുതിയ നിയമത്തിൽ എവിടെയും പറയുന്നില്ല. ബസ് നിർമാണത്തിനു നിശ്ചിത ബോഡി കോഡ് പാലിക്കണമെന്ന നിബന്ധനയുണ്ട്. ബോഡി കോഡിൽ ബസിന്റെ മുന്നിലും പുറകിലും വെളിച്ച സംവിധാനമുള്ള ബോർഡ് വേണമെന്നു പറയുന്നു. ഇക്കാരണങ്ങളാൽ സർവീസ് നിയമവിരുദ്ധമല്ലെന്നു ഗിരീഷ് ആവർത്തിച്ചു. താൻ പറയുന്നതു തെറ്റാണെങ്കിൽ എന്തുകൊണ്ടു െകഎസ്ആർടിസിയുടെ ഹർജിയിൽ കോടതി എഐടിപി പെർമിറ്റ് വാഹനങ്ങളുടെ സർവീസ് സ്റ്റേ ചെയ്തില്ലെന്നും അദ്ദേഹം ചോദിക്കുന്നു.

പത്തനംതിട്ടയിൽ നിന്നു കോയമ്പത്തൂരിലേക്കു സർവീസ് നടത്തിയ റോബിൻ ബസ് കോയമ്പത്തൂർ ഗാന്ധിപുരം സെൻട്രൽ ആർടിഒ ഓഫിസ് വളപ്പിൽ പിടിച്ചിട്ടപ്പോൾ. താഴിട്ടു പൂട്ടിയ ഗേറ്റിനു സമീപം ബസുടമ ബേബി ഗിരീഷിനെയും കാണാം.
പത്തനംതിട്ടയിൽ നിന്നു കോയമ്പത്തൂരിലേക്കു സർവീസ് നടത്തിയ റോബിൻ ബസ് കോയമ്പത്തൂർ ഗാന്ധിപുരം സെൻട്രൽ ആർടിഒ ഓഫിസ് വളപ്പിൽ പിടിച്ചിട്ടപ്പോൾ. താഴിട്ടു പൂട്ടിയ ഗേറ്റിനു സമീപം ബസുടമ ബേബി ഗിരീഷിനെയും കാണാം.

അതേസമയം ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന്റെ പേരിൽ കെഎസ്ആർടിസിയും സ്വകാര്യ ടൂറിസ്റ്റ് ബസും പോരടിച്ചതിന്റെ ഫലമായി പത്തനംതിട്ട–കോയമ്പത്തൂർ റൂട്ടിൽ കെഎസ്ആർടിസി എസി ലോഫ്ലോർ സർവീസ് ആരംഭിച്ചതിന്റെ സന്തോഷത്തിലാണു യാത്രക്കാർ. ഏറെക്കാലമായി ആവശ്യപ്പെട്ടിട്ടും നടക്കാത്ത കാര്യമാണു സ്വകാര്യ ബസിനെ തോൽപിക്കാനായാലും കെഎസ്ആർടിസി ചെയ്തത്. ഏറെ പ്രവാസികളുള്ള ജില്ലയിൽനിന്ന് കൊച്ചി വിമാനത്താവളത്തിലേക്കു സർവീസ് വേണമെന്ന ആവശ്യത്തിനും അടൂരിൽനിന്നു പത്തനംതിട്ട, പുനലൂർ വഴി പഴനി സർവീസ് വേണമെന്ന ആവശ്യവും നടപ്പായിട്ടില്ല.

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള ബസുകളുണ്ടെങ്കിൽ ഏറ്റവും വിജയ സാധ്യതയുള്ള 2 റൂട്ടുകളാണിത്. കൊച്ചിയിലെത്തുന്ന ആഭ്യന്തര, രാജ്യാന്തര വിമാനയാത്രക്കാരിൽ വലിയൊരു പങ്ക് ജില്ലയിലേക്കും സമീപ പ്രദേശങ്ങളിലേക്കും ഉള്ളവരാണ്. പത്തനംതിട്ട–നെടുമ്പാശേരി ബസ് സർവീസിന് മികച്ച പ്രതികരണം ലഭിക്കും. തെങ്കാശി ബസിൽ കയറി അവിടെനിന്നു മധുര ഭാഗത്തേക്കുള്ള ബസുകൾ മാറിക്കയറിയാണ് ഇപ്പോൾ പലരും പഴനിയിലേക്കു യാത്ര ചെയ്യുന്നത്. അടൂരിൽനിന്നു പഴനിയിലേക്ക് രാത്രി സർവീസ് ആരംഭിച്ചാൽ ഏറെപ്പേർക്കു ഗുണം ചെയ്യും. തിരുവല്ല–വേളാങ്കണ്ണി, പത്തനംതിട്ട–ചെന്നൈ, പത്തനംതിട്ട–ഉഡുപ്പി എന്നിവയും എഐടിപി പെർമിറ്റിന് പറ്റിയ റൂട്ടുകളാണെന്നു യാത്രക്കാർ പറയുന്നു.

English Summary:

Kerala received Rs 1.5 crore from the Center in August as state share for All India Tourist Permit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com