ADVERTISEMENT

ഉത്തരകാശി∙ എലികളെപ്പോലെ തുരന്നിറങ്ങി റാറ്റ് മൈനേഴ്സ് രക്ഷാമാർഗമൊരുക്കിയതാണ് 17 ദിവസങ്ങൾക്കുശേഷം ആ 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിൽ നിർണായകമായത്. അമേരിക്കൻ നിർമിത ഓഗർ യന്ത്രം പണിമുടക്കിയപ്പോൾ, ഉത്തർപ്രദേശിൽനിന്നെത്തിയ റാറ്റ് ഹോൾ മൈനേഴ്സ് സംഘമാണ് രക്ഷാമാർഗം തുറന്നത്. രണ്ടരയടി വ്യാസമുള്ള കുഴലുകളിൽപ്പോലും നുഴഞ്ഞുകടന്ന് മണ്ണുതുരന്ന് അഞ്ചുമുതൽ 100 മീറ്റർ വരെ ആഴത്തിലുള്ള തുരങ്കങ്ങൾ നിർമിക്കുന്നവരാണ് റാറ്റ്‌ഹോൾ മൈനേഴ്സ്.

‘‘ഞങ്ങളെ കണ്ടപ്പോൾ തൊഴിലാളികൾ സന്തോഷഭരിതരായി. കെട്ടിപ്പിടിച്ചു. അവരുടെ കൈവശമുണ്ടായിരുന്ന ബദാം അവർ നൽകുകയും ചെയ്തു. ഞങ്ങൾ 15 മീറ്റർ തുരന്നുചെന്നു. അവിടെയെത്തി അവരെ കണ്ടപ്പോൾ ഞങ്ങൾക്കു വളരെയധികം സന്തോഷം തോന്നി’’ – റാറ്റ്‌ഹോൾ മൈനേഴ്സ് സംഘാംഗങ്ങൾ ദേശീയമാധ്യമത്തോടു പ്രതികരിച്ചു. എലി, മാളം തുരക്കുന്നതു പോലെ ചെറുദ്വാരങ്ങൾ ഉണ്ടാക്കിയാണ് റാറ്റ്മൈനേഴ്സ് അവശിഷ്ടങ്ങൾ നീക്കിയത്. യന്ത്രസഹായമില്ലാതെ പിക്കാസും പാരയും മറ്റും ഉപയോഗിച്ചാണ് അവർ മുന്നോട്ടു നീങ്ങിയത്. അവശിഷ്ടങ്ങളുടെ അവസാന 10 മീറ്ററിലെ ഇരുമ്പ്, സ്റ്റീൽ പൈപ്പുകൾ യന്ത്രസഹായമില്ലാതെ അറുത്തുമാറ്റി രക്ഷാകുഴലിനു മുന്നോട്ടുനീങ്ങാൻ വഴിയൊരുക്കി.

ഉത്തരാഖണ്ഡിലെ ഉത്തരകാശി സിൽക്യാര തുരങ്ക നിർമാണത്തിനിടെ മലയിടിഞ്ഞുവീണ് 17 ദിവസമായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷപ്പെടുത്തി  ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തുരങ്ക കവാടത്തിലൂടെ കയറുന്ന എൻഡിആർഎഫ് സേനയും  കാത്തുകിടക്കുന്ന ആംബുലൻസും.  ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡിലെ ഉത്തരകാശി സിൽക്യാര തുരങ്ക നിർമാണത്തിനിടെ മലയിടിഞ്ഞുവീണ് 17 ദിവസമായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തുരങ്ക കവാടത്തിലൂടെ കയറുന്ന എൻഡിആർഎഫ് സേനയും കാത്തുകിടക്കുന്ന ആംബുലൻസും. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

∙ രക്ഷാപ്രവർത്തനം വേഗത്തിലാക്കി റാറ്റ്‌ഹോൾ മൈനേഴ്സ്

സിൽക്യാര തുരങ്കത്തിലെ തടസ്സങ്ങൾ നീറ്റിയ റാറ്റ്‌ഹോൾ മൈനേഴ്സാണ് കഴിഞ്ഞ രണ്ടുദിവസമായി രക്ഷാപ്രവർത്തനം വേഗത്തിലാക്കിയത്. ഉത്തർപ്രദേശിലെ ഝാൻസിയിൽനിന്നെത്തിയ പ്രസാദി ലോദി, രാകേഷ് രാജ്പുത്, ബാബു ദാമർ, ഭൂപേന്ദ്ര രാജ്പുത്, ജൈത്രാം രാജ്പുത്, സൂര്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഓഗർ യന്ത്രം പണിമുടക്കിയതിനുശേഷമുള്ള പത്തുമീറ്റർ യന്ത്രത്തിന്റെ സഹായമില്ലാതെ, കൈക്കരുത്തുകൊണ്ടു തുരന്നത് ഇവരാണ്. 24 മണിക്കൂറും വിശ്രമമില്ലാതെ തുരന്നാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് സംഘാംഗം പറഞ്ഞു.

∙ അത്യന്തം അപകടകരം, 2014ൽ വിലക്കി

എലികൾ തുരക്കുന്ന രീതിയിലാണ് ദുർഘടം പിടിച്ച മേഖലകളിൽ ഇവർ തുരന്നിറങ്ങുന്നത് അതുകൊണ്ടുതന്നെയാണ് റാറ്റ്‌ഹോൾ മൈനേഴ്സ് എന്നു വിളിക്കുന്നത്. അത്യന്തം അപകടകരമായ ഈ തുരക്കൽ രീതി 2014ൽ ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചെങ്കിലും പലപ്പോഴും രക്ഷാമാർഗം തുറക്കാൻ ഉത്തരേന്ത്യയിൽ ഇവരുടെ പങ്ക് നിർണായകമാണ്. കൽക്കരി ഖനനത്തിനും മറ്റു വ്യാവസായിക പ്രവർത്തനങ്ങൾക്കുമാണ് റാറ്റ് ഹോൾ മൈനേഴ്സിനെ പതിവായി ഉപയോഗിക്കുന്നത്. 2014 മുതൽ നിരോധനമുണ്ടെങ്കിലും ഇപ്പോഴും അനധികൃതമായി കൽക്കരിഖനികളിൽ ഇവരെ നിയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഒരാൾക്ക് നിരങ്ങിക്കയറാൻ പാകത്തിനു മാത്രം വലുപ്പത്തിൽ തുരക്കുന്ന ഇടുങ്ങിയ കുഴികളാണ് റാറ്റ്‌ ഹോൾ. ഇങ്ങനെ തുരക്കുന്ന കുഴികളിലൂടെ കയറും മുളകൊണ്ട് നിർമിച്ച ഏണികളും ഉപയോഗിച്ചിറങ്ങി കൽക്കരി ഖനനം ചെയ്തെടുക്കുമായിരുന്നു. ശ്വാസം കിട്ടാതെ പലപ്പോഴും ഖനനം നടത്തുന്നയാൾ ഈ കുഴികളിൽ മരിച്ചുവീഴാറുണ്ട്. ഇപ്പോഴും പലയിടങ്ങളിലും ഈ മാർഗം ഉപയോഗിക്കുന്നുണ്ടെങ്കിലും കുഴിക്കുന്നയാൾക്കും പരിസ്ഥിതിക്കും അത്യന്തം അപകടകരമായതിനാൽ വിലക്കേർപ്പെടുത്തുകയായിരുന്നു.

ഉത്തരാഖണ്ഡിലെ ഉത്തരകാശി സിൽക്യാര തുരങ്ക നിർമാണത്തിനിടെ മലയിടിഞ്ഞുവീണ് 17 ദിവസമായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസുകളുടെ നിര. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡിലെ ഉത്തരകാശി സിൽക്യാര തുരങ്ക നിർമാണത്തിനിടെ മലയിടിഞ്ഞുവീണ് 17 ദിവസമായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസുകളുടെ നിര. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

രാജ്യം കണ്ട ഏറ്റവും സാഹസികമായ രക്ഷാദൗത്യത്തിന്റെ മുൻനിരയിൽ നിന്ന മറ്റുള്ളവർ, അവർ വഹിച്ച റോൾ:

∙ ട്രെഞ്ച്‌ലെസ്
സ്വകാര്യ കമ്പനി. യുഎസ് നിർമിത യന്ത്രമുപയോഗിച്ച് 50 മീറ്ററോളം അവശിഷ്ടങ്ങൾ നീക്കാനും കുഴൽ നീക്കാനും നേതൃത്വം നൽകി.

∙ ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകൾ
രക്ഷാദൗത്യത്തിനാവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കി. തൊഴിലാളികൾക്കു ഭക്ഷണമെത്തിക്കാനുള്ള പൈപ്പിലൂടെ ക്യാമറയും സ്പീക്കറുമെത്തിച്ച് അവരുമായി തൽസമയം ആശയവിനിമയം നടത്താനുള്ള സംവിധാനമൊരുക്കി.

∙ ആർനോൾഡ് ഡിക്സ്
രാജ്യാന്തര ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റ്, ഓസ്ട്രേലിയൻ സ്വദേശി.

∙ ക്രിസ് കൂപ്പർ
ഖനന മേഖലയിലെ വിദഗ്ധൻ, യുകെ സ്വദേശി. രക്ഷാദൗത്യത്തിനുള്ള നിർണായക മാർഗനിർദേശങ്ങൾ നൽകി.

∙ റെയിൽവേ, ദേശീയപാതാ എൻജിനീയർമാർ
ഡ്രില്ലിങ് യന്ത്രം പ്രവർത്തിപ്പിക്കാനും കുഴലുകൾ മുന്നോട്ടുനീക്കാനുമുള്ള സാങ്കേതിക സഹായം നൽകി.

∙ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ
തുരങ്കത്തിലെ അവശിഷ്ടങ്ങൾ നീക്കാനുള്ള യന്ത്രങ്ങൾ ഇവർ (ബിആർഒ) പ്രവർത്തിപ്പിച്ചു.

∙ പുറത്തുള്ള തൊഴിലാളികൾ
ഇരുമ്പ് കുഴലുകൾ വെൽഡ് ചെയ്തത് ഇവർ.

∙ ഡോക്ടർമാർ, കൗൺസിലർമാർ
പൈപ്പിലൂടെ തൊഴിലാളികളുമായി നിരന്തരം സമ്പർക്കം പുലർത്തി. ആവശ്യമായ മരുന്നുകൾ പൈപ്പിലൂടെ എത്തിച്ചു.

∙ കരസേന, വ്യോമസേന
തൊഴിലാളികൾക്കു വിദഗ്ധ ചികിത്സ വേണ്ടി വന്നാൽ ഡൽഹിയിലേക്കു പറക്കാൻ കരസേന ഹെലികോപ്റ്റർ സജ്ജമാക്കി. ഡ്രില്ലിങ്ങിനാവശ്യമായ യുഎസ് നിർമിത യന്ത്രം വിവിധ ഭാഗങ്ങളിൽനിന്നു വ്യോമസേന എത്തിച്ചു.

∙ സ്ക്വാഡ്രോൺ
കോട്ടയം സ്വദേശി സിറിയക് ജോസഫിന്റെ നേതൃത്വത്തിലുള്ള ഡ്രോൺ കമ്പനി. തുരങ്കത്തിനുള്ളിൽ ഡ്രോൺ പറത്തി ലേസർ സാങ്കേതിക വിദ്യയിലൂടെ അപകടസാധ്യതകൾ വിലയിരുത്തി.

English Summary:

Against Odds and Ban: Rathole Miners Still India's Rescue Backbone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com