ADVERTISEMENT

നിലയ്ക്കാത്ത വെടിയുണ്ടകൾക്കിടയിലൂടെ പരക്കം പായുന്ന ഗാസയിലെ ജനത്തെ ലോകത്തിനു മുന്നിൽ ഒരു ചോദ്യചിഹ്നമായി നിർത്തിക്കൊണ്ടാണ് 2023 കടന്നു പോകുന്നത്. ഭക്ഷണമില്ലാതെ, വെള്ളമില്ലാതെ പരക്കം പായുന്ന കുഞ്ഞുങ്ങളും സ്ത്രീകളും തീരാനോവാകുമ്പോൾ ഇസ്രയേൽ– ഹമാസ് പോരാട്ടം അന്ത്യമില്ലാതെ തുടരുകയാണ്. 2022 ലെ ലോകഭൂപടത്തിൽ കറുത്ത പൊട്ടായി മാറിയ യുക്രെയ്ൻ– റഷ്യ യുദ്ധം അനന്തമായി നീളുന്നതിനിടെയാണ് ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ മറ്റൊരു പോരാട്ടം. ഭൂകമ്പവും യുദ്ധവും ലോകത്തെയും മനുഷ്യനെയും പിടിച്ചു കുലുക്കിയപ്പോൾ ശാസ്ത്ര ഗവേഷണ രംഗത്ത് വലിയ മുന്നേറ്റങ്ങൾക്കും ലോകം സാക്ഷ്യം വഹിച്ചു. അതോടൊപ്പം ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും വരും വർഷങ്ങളിൽ നമ്മെ ആശങ്കപ്പെടുത്തുമെന്ന മുന്നറിയിപ്പും നൽകുന്നു. സാഹസികത ലോകത്തെ കണ്ണീരിലാഴ്ത്തിയ മരണങ്ങളിലേക്ക് എത്തിച്ച കഥയ്ക്കും ലോകത്തെ വിവിധ രാജ്യങ്ങളിലെ ഭരണമാറ്റത്തിനും 2023 സാക്ഷിയായി. അറിയാം 2023 ൽ ലോകത്തെ ഞെട്ടിച്ച, പ്രതീക്ഷ നൽകിയ, മാറ്റത്തിനു ചുവടറപ്പിച്ച സംഭവവികാസങ്ങളെ കുറിച്ച്....

ഇസ്രയേൽ ഹമാസ് പോരാട്ടം

ജീവൻ കയ്യിലെടുത്ത്... ഗാസയിലെ റഫായിൽ ഇസ്രയേൽ വ്യോമാക്രമണത്തെത്തുടർന്ന് പരുക്കേറ്റ കുട്ടികളുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നവർ. ചിത്രം: റോയിട്ടേഴ്സ്
ജീവൻ കയ്യിലെടുത്ത്... ഗാസയിലെ റഫായിൽ ഇസ്രയേൽ വ്യോമാക്രമണത്തെത്തുടർന്ന് പരുക്കേറ്റ കുട്ടികളുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നവർ. ചിത്രം: റോയിട്ടേഴ്സ്

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേൽ അതിർത്തിയിൽ നടത്തിയ മിന്നലാക്രമണത്തോടെയാണ് രക്തരൂഷിതമായ ആക്രമണം പൊട്ടിപ്പുറപ്പെടുന്നത്. അന്ന് ഹമാസ് ഇസ്രയേലിന്റെ അതിർ‌ത്തി ഗ്രാമങ്ങളിൽനിന്ന് നിരവധി പേരെ പിടിച്ചുകൊണ്ടു പോയി ബന്ദികളാക്കി. ഇതിനു പിന്നാലെ ഇസ്രയേൽ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. തുടർന്ന് വടക്കൻ ഗാസയിലേക്ക് മിസൈൽ വർഷിക്കാൻ തുടങ്ങി. വടക്കൻ ഗാസയിൽ പതിനായിരങ്ങൾ മരിച്ചു വീഴുകയും മറ്റുള്ളവർ തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുകയും ചെയ്തു. കുറച്ചു ദിവസത്തേക്ക് ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും വീണ്ടും തെക്കൻ ഗാസയിലും മധ്യ ഗാസയിലും ആശുപത്രികളും മറ്റും കേന്ദ്രീകരിച്ച് ആക്രമണം തുടർന്നു. ഭക്ഷണത്തിനും വെള്ളത്തിനുമായി കേഴുന്ന ജനങ്ങളുടെയും കയ്യിലുള്ളതെല്ലാം എടുത്ത് പലായനം ചെയ്യുന്നവരുടെയും മാതാപിതാക്കളെ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾ വാവിട്ടു കരയുന്നതിന്റെയും ഹൃദയഭേദകമായ ദൃശ്യങ്ങളാണ് ഗാസയിൽനിന്ന് ദിവസേന പുറത്തുവരുന്നത്.

യുദ്ധത്തിൽ ആദ്യം ഇസ്രയേലിനെ പിന്തുണച്ച പല രാജ്യങ്ങളും പിന്നീട് ഗാസയുടെ ദുരവസ്ഥ കണ്ട് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സഖ്യകക്ഷിയായ യുഎസിന്റേത് അടക്കം രാജ്യാന്തരസമ്മർദം അവഗണിച്ച് ഗാസയിൽ കനത്ത ബോംബാക്രമണം ഇസ്രയേൽ തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ നടപ്പാക്കാനുമുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 18,000 കടന്നു. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ 1,400 പേരും കൊല്ലപ്പെട്ടു. 

ഗാസയിലെ അൽ അഹ്‌ലി ആശുപത്രിക്കുനേരെയുണ്ടായ വ്യോമാക്രമണത്തിനുശേഷം. ഒക്ടോബർ 18ലെ ചിത്രം. (Photo - Xinhua/IANS)
ഗാസയിലെ അൽ അഹ്‌ലി ആശുപത്രിക്കുനേരെയുണ്ടായ വ്യോമാക്രമണത്തിനുശേഷം. ഒക്ടോബർ 18ലെ ചിത്രം. (Photo - Xinhua/IANS)

തുർക്കിയെ ഞെട്ടിച്ച ഭൂകമ്പം

തുർക്കി– സിറിയ അതിർത്തിയിൽ ഫെബ്രുവരി ആറിന് പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടത് 59,259 പേരാണ്. തുർക്കിയിൽ 50,783 പേരും സിറിയയിൽ 8476 പേരുമാണ് മണ്ണോടു ചേർന്നത്. എല്ലാവരും ഉറക്കത്തിലായിരിക്കെ തുർക്കിയിലെ ഗസിയാൻടെപ്പിലാണ് 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പമുണ്ടായത്. ഉച്ചയ്ക്കു ശേഷം ഒന്നരയോടെ മേഖലയിൽ 7.5 തീവ്രതയുള്ള ഒരു ഭൂചലനം കൂടിയുണ്ടായി. വൈകിട്ടോടെ മൂന്നാം ചലനവുമുണ്ടായി. തുടർന്നുള്ള മാസങ്ങളിൽ 30,000ത്തോളം തുടർചലനങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്.  1939-ൽ 33,000 പേരുടെ മരണത്തിനിടയാക്കിയ എർസിങ്കൻ ഭൂകമ്പത്തിനു ശേഷം തുർക്കിയിലുണ്ടാകുന്ന ശക്തമായ ഭൂകമ്പമാണിതെന്നാണ് റിപ്പോർട്ട്. 2.7 ലക്ഷം കെട്ടിടങ്ങൾ തകർന്നപ്പോൾ 3.3 ദശലക്ഷം ആളുകളാണ് തുർക്കിയിൽ ഭവനരഹിതരായതെന്ന് യുഎൻ അറിയിച്ചു. 2000 വർഷം പഴക്കമുള്ള തുർക്കിയിലെ ഗസിയാൻടെപ് കോട്ടയും തകർന്നടിഞ്ഞു.

തുർക്കിയിലെ ഗാസിയാൻതെപ്പിൽ ഭൂകമ്പം തകർത്ത അന്താക്യ നഗരത്തിൽനിന്ന്. (Photo by Sameer Al-DOUMY / AFP)
തുർക്കിയിലെ ഗാസിയാൻതെപ്പിൽ ഭൂകമ്പം തകർത്ത അന്താക്യ നഗരത്തിൽനിന്ന്. (Photo by Sameer Al-DOUMY / AFP)

ജനസംഖ്യയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യ

ചൈനയെ മറികടന്ന് ജനസംഖ്യയിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്ത്. 142.86 കോടി ജനങ്ങളുമായി ഇന്ത്യ ചൈനയെ മറികടന്നെന്നാണ് യുഎൻ പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) റിപ്പോർട്ട്. 142.57 കോടി ജനസംഖ്യയുള്ള ചൈനയെക്കാൾ 29 ലക്ഷം കൂടുതലാണ് ഇന്ത്യയിലെ ജനസംഖ്യ. ചൈനയെക്കാൾ യുവത്വം നിറഞ്ഞ ജനതയാണ് ഇന്ത്യയുടേതെന്നു യുഎൻ പറയുന്നു. ഇന്ത്യയുടെ ജനസംഖ്യയിൽ 25% 14 വയസ്സിൽ താഴെയുള്ളവരാണെങ്കിൽ ചൈനയിൽ ഇതു 17% മാത്രമാണ്. 15– 24 പ്രായക്കാർ ഏറ്റവും കൂടുതലുള്ള രാജ്യവും (25.4 കോടി) ഇന്ത്യയാണ്. അതേസമയം, 65 വയസ്സിനു മുകളിലുള്ളവർ ചൈനയിൽ 14 ശതമാനവും ഇന്ത്യയിൽ 7 ശതമാനവുമാണ്. 2050 ൽ ഇന്ത്യൻ ജനസംഖ്യ 166.8 കോടിയും ചൈനയുടേത് 131.7 കോടിയുമാകുമെന്നാണ് യുഎൻ അനുമാനം. 1950 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ തോതിലുള്ള ആഗോള ജനസംഖ്യാ വളർച്ചയാണിപ്പോൾ.

Pedestrians walk past a population clock board displayed outside the International Institute for Population Sciences (IIPS) in Mumbai on April 27, 2023. - The United Nations said on April 24, 2023 that India -- already boasting 1.43 billion people -- would this week overtake China to earn the distinction of being home to more humans than any other country on the planet. (Photo by Punit PARANJPE / AFP)
Pedestrians walk past a population clock board displayed outside the International Institute for Population Sciences (IIPS) in Mumbai on April 27, 2023. - The United Nations said on April 24, 2023 that India -- already boasting 1.43 billion people -- would this week overtake China to earn the distinction of being home to more humans than any other country on the planet. (Photo by Punit PARANJPE / AFP)

ഇന്ത്യ – കാനഡ ‘ഖലിസ്ഥാൻ’ പോര്

ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കാനഡയിൽ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് ആരോപിച്ച്  കനേഡിയൻ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ സ്‌ഫോടനാത്മക പ്രസ്താവനയോടെയാണ് ഇ‌ന്ത്യ–കാനഡ നയതന്ത്ര ബന്ധം വഷളാകുന്നത്. അസംബന്ധം എന്നു വിശേഷിപ്പിച്ച് ആ ആരോപണം ഇന്ത്യ നിഷേധിച്ചു. ഇരുരാജ്യങ്ങളും നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും യുഎസ്, യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ സഹായം കാനഡ തേടുകയും ചെയ്തതോടെ ഈ ആരോപണ പ്രത്യാരോപണങ്ങൾ സമ്പൂർണ നയതന്ത്ര സംഘട്ടനമായി വളർന്നു. ഇതിനു പിന്നാലെ ഇരു രാജ്യക്കാരും വീസ സേവനങ്ങൾ നിർത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. 

കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും (Photo by MONEY SHARMA / AFP)
കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും (Photo by MONEY SHARMA / AFP)

‘തല’പ്പത്ത് മാറ്റങ്ങൾ

ന്യൂസീലൻഡ് പ്രധാനമന്ത്രിയായിരുന്ന ജസിൻഡ ആർഡേനിന്റെ രാജി പ്രഖ്യാപനത്തോടെയാണ് 2023ലെ ‘തല’പ്പത്തെ മാറ്റം ആരംഭിച്ചതെന്ന് പറയാം. ജനുവരി 19നാണ് താൻ സ്ഥാനം ഒഴിയുന്നു എന്ന ജസിൻഡയുടെ അപ്രതീക്ഷിത പ്രഖ്യാപനം. പദവിയോടു നീതി പുലർത്താനുള്ള കരുത്തില്ലെന്നും താനൊരു മനുഷ്യനാണെന്നും കണ്ണീരടക്കി പറഞ്ഞുകൊണ്ടാണ് ജസിൻഡയുടെ മടക്കം. 2017ൽ ന്യൂസീലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ജസിൻഡ (അന്ന് 37 വയസ്സ്), 2020 ൽ നടന്ന തിരഞ്ഞെടുപ്പിലും ലേബർ പാർട്ടിക്ക് വൻ വിജയം നേടിക്കൊടുത്ത് തൽസ്ഥാനത്തു തുടർന്നു. എന്നും വാർത്താതാരമായിരുന്ന ജസിൻഡയുടെ, പൊതുതിരഞ്ഞെടുപ്പിന് മുൻപുള്ള അപ്രതീക്ഷിത രാജിപ്രഖ്യാപനം ഏവരെയും ഞെട്ടിച്ചു. തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ ക്രിസ് ഹിപ്‌കിൻസ് ന്യൂസീലൻഡിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റു. 

ജസിൻഡ ആർഡേൻ
ജസിൻഡ ആർഡേൻ

ബ്രസീൽ പ്രസിഡന്റായി ഇടതുപക്ഷ നേതാവ് ലുല ഡസിൽവ അധികാരമേറ്റു. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ ആയി റിപ്പബ്ലിക്കൻ പാർട്ടി നേതാവ് കെവിൻ മക്കാർത്തി തിരഞ്ഞെടുക്കപ്പെട്ടു. വിയറ്റ്നാം പ്രസിഡന്റായി കമ്യുണിസ്റ്റ് പാർട്ടിയിലെ വോ വാൻ തുവോങ്ങിനെ ദേശീയ അസംബ്ലി തിരഞ്ഞെടുത്തു. കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹിനെ വീണ്ടും നിയമിച്ചു. നേപ്പാൾ പ്രസിഡന്റായി നേപ്പാളി കോൺഗ്രസിന്റെ റാം ചന്ദ്ര പൗഡേൽ തിരഞ്ഞെടുക്കപ്പെട്ടു. ചൈനയുടെ പ്രസിഡന്റായി മൂന്നാം തവണയും തുടരാൻ ഷി ചിൻപിങ്ങിന് പാർലമെന്റായ നാഷനൽ പീപ്പിൾസ് കോൺഗ്രസ് അംഗീകാരം നൽകി. ചൈനയുടെ പ്രധാനമന്ത്രിയായി ലി ചിയാങ് അധികാരമേറ്റു. മാലദ്വീപ് പ്രസിഡന്റായി മുഹമ്മദ് മുയിസുവും ലക്സംബർഗ് പ്രധാനമന്ത്രിയായി ലൂക് ഫ്രീഡനും സ്ഥാനമേറ്റു. അർജന്റീന പ്രസിഡന്റായി വലതുപക്ഷ നേതാവ് ഹവിയർ മിലൈ തിരഞ്ഞെടുക്കപ്പെട്ടു.  55.7% വോട്ട് നേടിയാണ് എതിർസ്ഥാനാർഥിയായ ധനമന്ത്രി സെർഗിയോ മാസയെ മിലൈ പരാജയപ്പെടുത്തിയത്. 1983ൽ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിച്ചശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണിത്.

ആഴക്കടലിൽ നോവായി ടൈറ്റൻ

1912ൽ മഞ്ഞുമലയിൽ ഇടിച്ചു തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ 5 യാത്രക്കാരുമായി വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലിറങ്ങിയ ഓഷൻഗേറ്റ് ടൈറ്റൻ പേടകത്തിന്റേതാണ് ലോകത്തെ ഞെട്ടിച്ച മറ്റൊരു ദുരന്തം. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്കോടൻ റഷ് എന്നിവരാണ് ആഴക്കടലിൽ കൊല്ലപ്പെട്ടത്. മൃതദേഹാവശിഷ്ടങ്ങൾ പോലും കണ്ടെത്താനായില്ല. 

(1) ടൈറ്റൻ സമുദ്രപേടകം (ഫയൽ ചിത്രം) (Photo: Oceangate) (2) ഷഹ്സാദ ദാവൂദ്, സുലൈമാൻ ദാവൂദ്, ഹെൻറി നാർസലേ, സ്റ്റോക്ടൻ റഷ്, ഹാമിഷ് ഹാർഡിങ്
(1) ടൈറ്റൻ സമുദ്രപേടകം (ഫയൽ ചിത്രം) (Photo: Oceangate) (2) ഷഹ്സാദ ദാവൂദ്, സുലൈമാൻ ദാവൂദ്, ഹെൻറി നാർസലേ, സ്റ്റോക്ടൻ റഷ്, ഹാമിഷ് ഹാർഡിങ്

അദ്ഭുത രക്ഷപ്പെടൽ

കൊളംബിയയിലെ ആമസോൺ കാട്ടിൽ വിമാനം തകർന്നുവീണ്  നാലു കുട്ടികൾ അകപ്പെട്ടത് ലോകം ഏറെ ഞെട്ടലോടെയാണ് കേട്ടത്. നാലും ഒൻപതും പതിമൂന്നും വയസ്സുള്ള 3 പെൺകുട്ടികൾ, ഒരു വയസ്സുമാത്രമുള്ള അവരുടെ കുഞ്ഞനുജൻ എന്നിവരാണ് ഘോരവനത്തിൽ അകപ്പെട്ടത്. മേയ് ഒന്നിന് അമ്മ മഗ്ദലീനയ്ക്കൊപ്പമായിരുന്നു 4 കുട്ടികളുടെയും വിമാനയാത്ര. തെക്കൻ കൊളംബിയയിലെ അരരാക്കുവരയിൽനിന്നു സാൻ ജോസിലേക്ക് പറന്നുയർന്ന സെസ്ന 206 ചെറുവിമാനം കാകെറ്റ പ്രവിശ്യയിലെ ഉൾക്കാട്ടിൽ എൻജിൻ തകരാർ മൂലം തകർന്നുവീഴുകയായിരുന്നു. യാത്ര 350 കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും എന്‍ജിന്‍ തകരാര്‍ എന്ന പൈലറ്റിന്‍റെ മുന്നറിയിപ്പ് വന്നു. തൊട്ടുപിന്നാലെ വിമാനം റഡാറില്‍ നിന്നു തന്നെ അപ്രത്യക്ഷമായി. വിമാനത്തില്‍ നിന്നുള്ള വിവരങ്ങളും നിലച്ചു. തിരച്ചിലിന് സൈന്യം കാട്ടിലെത്തുമ്പോൾ മരങ്ങൾക്കിടയിൽ കുത്തനെ നിൽക്കുന്ന നിലയിലായിരുന്നു വിമാനം. രണ്ടാഴ്ചത്തെ തിരച്ചിലിനുശേഷം മേയ് 15നാണു വിമാനം കണ്ടെത്തിയത്. മഗ്ദലീന, പൈലറ്റ്, ഒപ്പമുണ്ടായിരുന്ന ഗോത്രനേതാവ് എന്നിവരുടെ മൃതദേഹങ്ങൾ സമീപത്തുണ്ടായിരുന്നു. നാലു കുട്ടികളെ കാണാനില്ലായിരുന്നു. അവർ മരിച്ചെന്നു സ്ഥിരീകരിക്കാനുള്ള തെളിവുകൾ ഇല്ലായിരുന്നതിനാൽ തിരച്ചിൽ തുടർന്നു. 

In this photo released by Colombia's Armed Forces Press Office, soldiers and Indigenous men pose for a photo with the four Indigenous brothers who were missing after a deadly plane crash, in the Solano jungle, Caqueta state, Colombia, Friday, June 9, 2023. Colombian President Gustavo Petro said Friday that authorities found alive the four children who survived a small plane crash 40 days ago and had been the subject of an intense search in the Amazon jungle. AP/PTI(AP06_10_2023_000059A)
വനത്തിനുള്ളിൽ കുട്ടികൾക്കൊപ്പം രക്ഷാപ്രവർത്തകർ.Photo: AP/PTI(AP06_10_2023_000059A)

വിമാനം കണ്ടെത്തിയ ഇടത്തുനിന്ന് 3 കിലോമീറ്റർ അകലെയായി കമ്പുകളും ഇലകളും ഉപയോഗിച്ച് കുട്ടികൾ നിർമിച്ചതെന്നു സംശയിക്കുന്ന ചെറിയ കൂരയും കുറച്ചു കഴിച്ചശേഷം ബാക്കിവച്ച പാഷൻഫ്രൂട്ടും വെള്ളക്കുപ്പിയും മറ്റും കണ്ടെത്തി. ഇതോടെയാണ് ഇവർ രക്ഷപ്പെട്ടിരിക്കാമെന്ന പ്രതീക്ഷയുണർന്നതും തിരച്ചിൽ ഊർജിതമാക്കിയതും. തുടർന്ന് സൈന്യവും അവർക്കൊപ്പം ഇരുന്നൂറോളം ഗോത്രവർഗക്കാരും ചേർന്നു നടത്തിയ തിരച്ചിലിന്റെ 40 ാം ദിവസം ശുഭവാർത്തയെത്തി. കണ്ടെത്തിയപ്പോൾ നിർജലീകരണവും പ്രാണികളുടെ കടിയേറ്റുള്ള പാടുകളുമല്ലാതെ മറ്റു കാര്യമായ പ്രശ്നങ്ങളില്ലായിരുന്നു കുട്ടികൾക്ക്. ഇടയ്ക്ക് ആഞ്ഞടിച്ച കൊടുങ്കാറ്റിനെയും കൊടുംകാട്ടിലെ മറ്റും തടസ്സങ്ങളെയും അതിജീവിച്ച് ആ കുട്ടികളുടെ തിരിച്ചുവരവ് അതിശയിപ്പിക്കുന്ന അതിജീവനമായാണ് ലോകം വാഴ്ത്തുന്നത്. വേട്ടയാടാനും മീന്‍പിടിക്കാനും ചെറുപ്പത്തിലേ പരിശീലനം നേടുന്ന ഹ്യുട്ടോട്ടോയ് വിഭാഗത്തിലേതായിരുന്നു കുട്ടികള്‍. കാടിനുള്ളില്‍ എങ്ങനെ അതിജീവിക്കണമെന്ന് അവര്‍ക്ക് അറിയാമെന്നും രക്ഷപ്പെടുത്താനാകുമെന്നും ബന്ധുക്കള്‍ ഉറച്ചുവിശ്വസിച്ചിരുന്നു.

എക്സുമായി മസ്ക്

സമൂഹമാധ്യമമായ ട്വിറ്ററിന്റെ പേരും ലോഗോയും ഉടമയായ ഇലോൺ മസ്ക് ‘എക്സ്’ എന്ന് മാറ്റി. ഇതോടെ, ട്വിറ്ററിന്റെ ജനപ്രിയ അടയാളമുദ്രയായിരുന്ന നീലക്കിളിയുടെ കഥയും കഴിഞ്ഞു. യുഎസിലെ വസ്ത്രനിർമാണ കമ്പനിയായ ട്വിൻ ബിർച് സഹസ്ഥാപകൻ സേയർ മെറിറ്റ് രൂപകൽപന ചെയ്ത ലോഗോയാണ് ട്വിറ്ററിന്റെ ഔദ്യോഗിക ലോഗോ ആയി സ്വീകരിച്ചത്. കമ്പനിയുടെ പേര് എക്സ്.കോർപ് എന്നും മാറ്റി. 2006 ൽ പ്രവർത്തനം തുടങ്ങിയ ട്വിറ്ററിന്റെ അഞ്ചാമത്തെ ലോഗോയാണ് എക്സ്. 2010ൽ ട്വിറ്റർ ലോഗോയിൽ ഇടംപിടിച്ച, ട്വിറ്ററിന്റെ സുവർണകാലത്തെ അടയാളപ്പെടുത്തിയ, ലാറി എന്ന നീലപ്പക്ഷിയാണ് ഇതോടെ ചിറകറ്റുവീണത്. 

Image Credit: kovop/Shuttestock
Image Credit: kovop/Shuttestock

അഴിക്കുള്ളിലെത്തി സമാധാന നോബേൽ!

 ഇറാനിൽ സ്ത്രീകളുടെ അവകാശപ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയതിനു ഭരണകൂടം ജയിലിൽ അടച്ച നർഗീസ് മുഹമ്മദിക്ക് സമാധാന നൊബേൽ സമ്മാനം ലഭിച്ചു. സ്ത്രീകളുടെ അവകാശ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയതിന്റെ പേരിലാണ് എൻജിനീയർ കൂടിയായ നർഗീസ് മുഹമ്മദിയെ ഭരണകൂടം ജയിലിൽ അടച്ചത്. 122 വർഷത്തെ ചരിത്രത്തിൽ അഞ്ചാം തവണയാണ് ജയിലിലോ വീട്ടുതടങ്കലിലോ ഉള്ള ഒരാൾക്ക് സമാധാന നൊബേൽ നൽകുന്നത്.

(1) നർഗീസ് മുഹമ്മദിക്കു വേണ്ടി മക്കളായ കിയാനയും അലിയും 
ചേർന്ന് നൊബേൽ സമ്മാനം ഏറ്റുവാങ്ങിയപ്പോൾ. (2) നർഗീസ്
മുഹമ്മദി
(1) നർഗീസ് മുഹമ്മദിക്കു വേണ്ടി മക്കളായ കിയാനയും അലിയും ചേർന്ന് നൊബേൽ സമ്മാനം ഏറ്റുവാങ്ങിയപ്പോൾ. (2) നർഗീസ് മുഹമ്മദി

കോവിഡിനെതിരായ എംആർഎൻഎ വാക്സീൻ വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയ ഡോ. കാറ്റലിൻ കാരിക്കോയ്ക്കും ഡോ. ഡ്രൂ വൈസ്‌മനും വൈദ്യശാസ്ത്ര നൊബേൽ സമ്മാനം. 1.1 കോടി സ്വീഡിഷ് ക്രോണയാണ് (8.3 കോടി രൂപ) സമ്മാനത്തുക. ആൻ ലുലിയെർ (സ്വീഡൻ), പിയർ അഗസ്റ്റീനി (യുഎസ്), ഫെറെൻസ് ക്രോസ് (ജർമനി) എന്നിവർക്ക് ഫിസിക്സ് നൊബേൽ പുരസ്കാരം. പ്രകാശത്തിന്റെ അതിസൂക്ഷ്മ കണങ്ങൾ സൃഷ്ടിച്ചതിനാണിത്. നാനോടെക്നോളജിയിൽ വിപ്ലവത്തിനു വഴിവച്ച ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിനു കാരണക്കാരായ മൗംഗി ബാവേണ്ടി, ല്യൂയി ബ്രസ്, അലക്സി എകിമോവ് എന്നീ ശാസ്ത്രജ്ഞർക്ക് രസതന്ത്ര നൊബേൽ. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ നാടകകൃത്തും നോവലിസ്റ്റുമായ യോൻ ഫോസെയ്ക്കു ലഭിച്ചു. ഹാർവഡ് സർ‍വകലാശാലയിലെ പ്രഫ. ക്ലോഡിയ ഗോൾഡിന് സാമ്പത്തിക നൊബേൽ പുരസ്കാരം. തൊഴിലിടങ്ങളിലെ വനിതാപ്രാതിനിധ്യത്തെയും ജെൻഡർ അസന്തുലിതാവസ്ഥയെയും പറ്റിയുള്ള പഠനത്തിനാണിത്.

അവസാനിക്കാത്ത പോരാട്ടം

2022 ഫെബ്രുവരി 24ന് ആരംഭിച്ച് ഇന്നും അനന്തമായി നീളുകയാണ് റഷ്യ–യുക്രെയ്ൻ പോരാട്ടം. യുഎസ് അടക്കമുള്ള നാറ്റോ രാജ്യങ്ങളുടെ സമ്മർദ്ദം ഏറിയിട്ടും യുക്രെയ്നിൽനിന്ന് പിൻവാങ്ങാൻ റഷ്യ തയാറായിട്ടില്ല. എന്നാൽ യുക്രെയ്നുള്ള നാറ്റോ സഖ്യത്തിന്റെ സജീവ പിന്തുണയാണ് കഴിഞ്ഞ മാസങ്ങളിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കുന്നതിൽനിന്ന് റഷ്യയെ തടയുന്നത്. എന്നിരുന്നാലും മിസൈൽ ആക്രമണങ്ങൾ ഇടവേളകളിൽ അരങ്ങേറുന്നുമുണ്ട്. യുദ്ധത്തിന് യുഎൻ ചാർട്ടർ പ്രകാരം പരിഹാരമുണ്ടാകണമെന്ന് ജി20 സംയുക്ത പ്രഖ്യാപനം ഉണ്ടായി. എന്നാൽ റഷ്യയെ ശക്തമായി അപലപിക്കാതെയാണ് സംയുക്ത പ്രഖ്യാപനം ഉണ്ടായത്.

ഒഡേസയിൽ ജൂലൈ 20നുണ്ടായ മിസൈൽ ആക്രമണത്തിൽ സർക്കാർ ഓഫിസ് കെട്ടിടങ്ങളിലൊന്നിൽ തീ പടർന്നപ്പോൾ. യുക്രെയ്നിയൻ എമർജൻസി സർവീസ് പുറത്തുവിട്ട ചിത്രം (Photo by Handout / Ukraine Emergency Service / AFP)
ഒഡേസയിൽ ജൂലൈ 20നുണ്ടായ മിസൈൽ ആക്രമണത്തിൽ സർക്കാർ ഓഫിസ് കെട്ടിടങ്ങളിലൊന്നിൽ തീ പടർന്നപ്പോൾ. യുക്രെയ്നിയൻ എമർജൻസി സർവീസ് പുറത്തുവിട്ട ചിത്രം (Photo by Handout / Ukraine Emergency Service / AFP)

അതിനിടെ മാർച്ചിൽ യുക്രെയ്നിൽനിന്ന് കുട്ടികളെ റഷ്യയുടെ അധീനതയിലുള്ള പ്രദേശത്തേക്കു തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിലെ പങ്കാളിത്തത്തിന്റെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെ രാജ്യാന്തര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അടുത്ത വർഷം മർച്ചിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പുട്ടിൻ സ്ഥാനാർഥിത്വവും പ്രഖ്യാപിച്ചിട്ടുണ്ട്. വ്ലാഡിമിർ പുട്ടിനെ വീണ്ടും പ്രസിഡന്റായി വാഴിക്കാനുള്ള വോട്ടെടുപ്പെന്ന് സ്വതന്ത്ര നിരീക്ഷകർ വിമർശിക്കുന്ന തിരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനത്തെ റഷ്യൻ പാർലമെന്റ് ഏകകണ്ഠമായാണ് അംഗീകരിച്ചത്. യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത ഡോൺസ്ക്, സാപൊറീഷ്യ, ഖേഴ്സൻ എന്നീ പ്രവിശ്യകളിലും വോട്ടെടുപ്പ് നടത്തുമെന്നാണ് അറിയിപ്പ്.

പുറംഗ്രഹത്തെ കണ്ടെത്തി ജയിംസ് വെബ്

2021 ഡിസംബറിൽ വിക്ഷേപിച്ച ലോകത്തെ ഏറ്റവും ശേഷിയേറിയ ബഹിരാകാശ ടെലിസ്കോപ്പായ ജയിംസ് വെബ് പുതുതായി ഒരു പുറംഗ്രഹത്തെ (എക്സോപ്ലാനറ്റ്) കണ്ടെത്തി. എൽഎച്ച്എസ് 475 എന്നാണു ഗ്രഹത്തിനു നൽകിയിരിക്കുന്ന പേര്. സൗരയൂഥത്തിനു വെളിയിൽ സ്ഥിതിചെയ്യുന്ന ഗ്രഹങ്ങളാണ് പുറംഗ്രഹങ്ങൾ. ആദ്യമായാണ് ജയിംസ് വെബ് പുതിയ ഒരു ഗ്രഹത്തെ കണ്ടെത്തുന്നത്. ഭൂമിയോട് വലുപ്പത്തിൽ സാമ്യമുള്ള ഗ്രഹമാണ് ഇവിടെ നിന്ന് 41 പ്രകാശവർഷം അകലെ ഒക്ടൻസ് താരാപഥത്തിൽ സ്ഥിതി ചെയ്യുന്ന എൽഎച്ച്എസ് 475. പാറകൾ നിറഞ്ഞ ഗ്രഹം ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നു. സൂര്യന്റെ പകുതി മാത്രമാണ് ഈ നക്ഷത്രത്തിൽ നിന്നുള്ള ചൂട്. എന്നാൽ, നക്ഷത്രത്തോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഭൂമിയേക്കാൾ 100 ഡിഗ്രി സെൽഷ്യസ് എങ്കിലും കൂടുതൽ താപനില എൽഎച്ച്എസ് 475ന് ഉണ്ട്. ഭൂമി 365 ദിവസംകൊണ്ട് സൂര്യനു ചുറ്റും ഒരു ഭ്രമണം പൂർത്തിയാക്കുമ്പോൾ ഈ ഗ്രഹത്തിന് വെറും 2 ദിവസമേ അതിന് ആവശ്യമുള്ളൂ.

കാട്ടുതീ, ഉരുകി ഭൂമി

കാനഡയിലെ നാനൂറിലേറെയിടങ്ങളിൽ പടർന്നുപിടിച്ച കാട്ടുതീ ഒരു ലക്ഷത്തിലേറെപ്പേരെ മാറ്റിപ്പാർപ്പിക്കാൻ ഇടയാക്കുകയും ദശലക്ഷക്കണക്കിനു ഹെക്ടർ വനഭൂമി അഗ്നിക്കിരയാക്കുകയും ചെയ്തു. കാനഡയിൽ നിന്നുള്ള പുക അമേരിക്കയിലെ ന്യൂയോർക്ക് ഉൾപ്പെടെയുള്ള വൻനഗരങ്ങളിൽ പോലും കാഴ്ചമറയ്ക്കുന്ന രീതിയിൽ പടരുകയും ജനജീവിതത്തെ ബാധിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങൾ അഹോരാത്രം പ്രയത്നിച്ചാണ് ആഴ്ചകൾ നീണ്ടുനിന്ന തീ നിയന്ത്രണവിധേയമാക്കിയത്. അപ്പോഴേക്കും കാനഡയിലും അയൽരാജ്യമായ അമേരിക്കയിലും കാട്ടുതീ കനത്ത നാശനഷ്ടം വിതച്ചുകഴിഞ്ഞിരുന്നു. കാനഡയിൽ കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായ ഏറ്റവും വ്യാപകമായ കാട്ടുതീയാണിത്.

കാനഡയിലെ കാട്ടുതീയെ തുടർന്നുള്ള പുക ന്യൂയോർക്ക് നഗരത്തെ മൂടിയപ്പോൾ. എൻ95 മാസ്ക് ധരിച്ച് പുറത്തിറങ്ങിയ സ്ത്രീ Image.ANGELA WEISS/AFP
കാനഡയിലെ കാട്ടുതീയെ തുടർന്നുള്ള പുക ന്യൂയോർക്ക് നഗരത്തെ മൂടിയപ്പോൾ. എൻ95 മാസ്ക് ധരിച്ച് പുറത്തിറങ്ങിയ സ്ത്രീ Image.ANGELA WEISS/AFP

യൂറോപ്പിലും യുഎസിലും ആഫ്രിക്കയിലും ഉഷ്ണക്കാറ്റു വീശി ലോകചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായി ജൂലൈ മാറിയിരുന്നു. കഴിഞ്ഞ 1.2 ലക്ഷം വർഷങ്ങൾക്കിടെ ഭൂമിയിൽ ഇത്രയും ചൂട് ആദ്യമാണെന്ന് ജർമനിയിലെ ലൈപ്സിഗ് യൂണിവേഴ്സിറ്റി പുറത്തുവിട്ട വിശകലനത്തിലുണ്ട്. ശൈത്യമേഖല ഉൾപ്പെടെ കണക്കിലെടുത്താലും ജൂലൈ മാസത്തിലെ ആഗോള ശരാശരി താപനില 16 സെൽഷ്യസ് ആയിരുന്നു ഇതുവരെ. ഇത്തവണ അത് 17 സെൽഷ്യസിലേക്ക് ഉയർന്നു. ഇതോടെ ആഗോള താപനം ആഗോള തിളപ്പ് ആയി മാറിയെന്ന് യുഎൻ മുന്നറിയിപ്പു നൽകി. ആഗോള താപനില ഇത്തരത്തിൽ വർധിക്കുന്നത് വരും വർഷങ്ങളിൽ കടുത്ത പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. 

English Summary:

Most Significant World Events in 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com