‘ഒരുമയുടെ വെളിച്ചം കെടുത്തിയ കുറ്റവാളി; രാമനോടു ക്ഷമാപണം ചെയ്ത മോദി മണിപ്പുരിലെ സ്ത്രീകളോടു മാപ്പ് പറയുമോ?’
![1248-binoy-viswam 1248-binoy-viswam](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2021/12/17/1248-binoy-viswam.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം ∙ അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ക്ഷേത്രം വൈകിയതിനു രാമനോടു ക്ഷമാപണം ചെയ്ത പ്രധാനമന്ത്രി നീതി വൈകിപ്പിച്ചതിന് മണിപ്പുരിലെ സ്ത്രീകളോടു മാപ്പു പറയുമോ എന്നു ബിനോയ് വിശ്വം ചോദിച്ചു. ആരാധനാലയത്തിന്റെ ഉദ്ഘാടനം സർക്കാർ പരിപാടിയായി കൊണ്ടാടുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തിയതിനു പിന്നാലെയാണു ബിനോയ്‌യും മോദിയെ വിമർശിച്ചത്.
‘‘ക്ഷേത്രം വൈകിയതിനു രാമനോടു ക്ഷമാപണം ചെയ്ത പ്രധാനമന്ത്രി നീതി വൈകിപ്പിച്ചതിനു മണിപ്പുരിലെ സ്ത്രീകളോടു മാപ്പു പറയുമോ? രാമൻ സഹിഷ്ണുതയും സമഭാവനയും ആണെന്നു പറഞ്ഞ മോദി, രാമന്റെ പേരിൽ ബാബറി മസ്ജിദ് പൊളിച്ചതിനു വിശ്വാസികളോടു മാപ്പ് പറയുമോ? ഒരുമയുടെ വെളിച്ചം കെടുത്തിയ കുറ്റവാളിയാണ് അദ്ദേഹം’’– എക്സിൽ ബിനോയ് വിശ്വം കുറിച്ചു.
രാംലല്ല ഇനിമുതൽ വസിക്കുന്നതു ടെന്റിലല്ല, മഹാക്ഷേത്രത്തിലാണെന്നു പ്രാണപ്രതിഷ്ഠയ്ക്കു ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ മോദി പറഞ്ഞിരുന്നു. ‘‘നൂറ്റാണ്ടുകൾ നീണ്ട ത്യാഗത്തിന്റെയും തപസ്സിന്റെയും കാത്തിരിപ്പിന്റെയും ഫലമായി നമ്മുടെ രാമൻ ആഗതനായി. ക്ഷേത്ര നിർമാണം ഇത്രകാലം വൈകിയതിൽ രാമനോടു ക്ഷമ ചോദിക്കുന്നു. ക്ഷേത്രം നിർമിച്ചാൽ പ്രശ്നമാകുമെന്നു പറഞ്ഞവർക്ക് ഇന്ത്യയെ അറിയില്ല’’ – എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.