ADVERTISEMENT

സ്വതന്ത്ര പരമാധികാര അസം- 1979 ഏപ്രിൽ ഏഴിന് അസമിലെ ശിവസാഗറിൽ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ULFA) എന്ന പേരിൽ പിറവിയെടുത്ത സായുധ സംഘടനയുടെ ലക്ഷ്യം അതുമാത്രമായിരുന്നു.  44 വർഷം നീണ്ട സായുധ പോരാട്ടങ്ങൾക്ക് പൂർണവിരാമമിട്ടുകൊണ്ട് ഒടുവിൽ ഉൾഫ പിരിച്ചുവിട്ടിരിക്കുന്നു. രാജ്യത്തെ വടക്കുകിഴക്കൻ മേഖലയിലെ രക്തരൂക്ഷിത പോരാട്ടങ്ങൾക്കാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. ഒരുകാലത്ത് അയ്യായിരത്തോളം അംഗങ്ങളുണ്ടായിരുന്ന ഉൾഫ ഇന്ന് എഴുനൂറോളം അംഗങ്ങൾ മാത്രമുള്ള സംഘടനയായി ചുരുങ്ങിയിട്ടുണ്ട്.

വിഭിന്ന സംസ്കാരങ്ങളുെട സംഗമ ഭൂമിയായിരുന്നു അസം. ബോഡോ, കച്ചരി, കർബി, മിരി, മിഷിമി, രഭ തുടങ്ങി നിരവധി ഗോത്ര വർഗങ്ങൾ, അവരുടേതു മാത്രമായ ഭാഷ, വസ്ത്രധാരണ ശൈലി, ഭക്ഷണരീതികൾ തുടങ്ങി തനതു രീതിയിൽ ഒന്നിച്ചുചേർന്ന് ജീവിച്ചിരുന്ന ഒരു ജനത. ഇവരുടെ സ്വൈര്യം തകരുന്നത് ഇന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ തേയില വ്യവസായത്തിന്റെ വ്യാപനത്തോടെയാണ്. രാജ്യാന്തര പ്രശസ്തി നേടിയ തേയിലത്തോട്ടങ്ങളും കൽക്കരി ഖനികളും വിദേശികളുൾപ്പടെയുള്ളവരെ അസമിലേക്ക് ആകർഷിച്ചപ്പോൾ തദ്ദേശീയരുടെ മനസ്സിൽ മുളപൊട്ടിയത് ആശങ്കകളാണ്. മണ്ണിന്റെ മക്കൾ വാദമുയർത്തി യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഒാഫ് അസം പിറവിയെടുക്കുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ്. ബംഗ്ലദേശിൽ നിന്നുള്ള കുടിയേറ്റത്തിന് എതിരെയായിരുന്നു പ്രക്ഷോഭം. അസം ഇന്ത്യയുടെ ഭാഗമല്ലെന്നും അവർ വാദിച്ചു. 

അരബിന്ദ രാജ്ഖോവ, അനൂപ് ചേട്ടിയ, ബറുവ, പ്രദീപ് ഗൊഗോയ്, ഭദ്രേശ്വർ ഗൊഹെയ്ൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉൾഫയുടെ പിറവി. അസമിനു സ്വതന്ത്ര പരമാധികാരം നേടാൻ സായുധ വിപ്ലവം അനിവാര്യമാണെന്നായിരുന്നു സംഘത്തിന്റെ വിലയിരുത്തൽ. മണ്ണിന്റെ മക്കൾ വാദമുയർത്തിയതിനാൽ തദ്ദേശീയരുടെ ഇടയിൽ ഉൾഫയ്ക്ക് വൻസ്വീകാര്യതയാണു ലഭിച്ചത്. തങ്ങളുടെ ശബ്ദം അങ്ങു ഡൽഹി വരെെയത്താൻ ഇത്തരം സായുധ വിപ്ലവം കൂടിയേ തീരൂ എന്നുതന്നെ അവർ വിശ്വസിച്ചു. പക്ഷേ, പിന്നീട് അസം കണ്ടത് സമാനതകളില്ലാത്ത രക്തച്ചൊരിച്ചിലാണ്. പോരാട്ടം പിടിച്ചുപറിയിലേക്കും ആളുകളെ തട്ടിക്കൊണ്ടുപോകുന്നതിലേക്കും ബോംബു സ്ഫോടനങ്ങളിലേക്കും ആയുധക്കടത്തിലേക്കും നയിച്ചു. വ്യാപകമായി അക്രമങ്ങൾ നടത്തിയതോടെ അസം രാഷ്ട്രീയം പ്രക്ഷുബ്ധമായി. സുരക്ഷാഭടന്മാരുമായുള്ള വിപ്ലവകാരികളുടെ പോരാട്ടങ്ങളിൽ സാധാരണക്കാരുൾപ്പടെ ആയിരങ്ങൾ കൊല്ലപ്പെട്ടു. അക്കാലത്ത് പതിനായിരത്തോളം ചെറുപ്പക്കാർക്ക് ജീവൻ നഷ്ടമായാതായാണ് കണക്ക്. പൊതുവേ അക്രമങ്ങളോട് മുഖം തിരിക്കുന്ന അസമീസ് ജനതയുടെ ഇടയിൽ, ഉൾഫയ്ക്കുണ്ടായിരുന്ന സ്വീകാര്യത പതിയെ മങ്ങിത്തുടങ്ങി.  

സംഘടനാശേഷി കൊണ്ട് ഒരു ദശാബ്ദത്തിനിടയിൽത്തന്നെ ഉൾഫ ദക്ഷിണകിഴക്കനേഷ്യയിലെ ഏറ്റവും കരുത്തരായ ശക്തിയായി മാറി. തൊണ്ണൂറുകളോടെ ഉൾഫ പോരാളികളുടെ ആക്രമണം രൂക്ഷമായി. ദിബ്രുഗഡ് ജില്ലയിലെ ദൗലത് സിങ് നേഗിയെന്ന പൊലീസ് സൂപ്രണ്ടിനെയും അദ്ദേഹത്തിന്റെ പിസിഒയെയും ഡ്രൈവറെയും ഉൾഫ വധിക്കുന്നത് 1990 ജൂലൈയിലാണ്. അതേ വർഷം മേയിലാണ് ഇന്ത്യൻ വംശജനായ ബ്രിട്ടിഷ് വ്യവസായി സ്വരാജ് പോളിന്റെ സഹോദരനും ബിസിനസുകാരനുമായ സുരേന്ദ്ര പോളിനെ ഉൾഫ പോരാളികൾ വധിച്ചത്. ഇതോടെ ഉൾഫയ്ക്കെതിരായി ശക്തമായ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതരായി. 1990 ൽ കേന്ദ്രം സംഘടനയെ നിരോധിച്ചു. 90ൽ തന്നെ ഒാപ്പറേഷൻ ബജ്‌രംഗ് എന്ന പേരിൽ, പോരാളികളെ ഒതുക്കാനായി സർക്കാർ മുന്നിട്ടിറങ്ങി. ആയിരത്തിഇരുനൂറോളം പേർ അന്ന് അറസ്റ്റിലായി. അസം പ്രശ്ന ബാധിത സംസ്ഥാനമായി മുദ്രകുത്തപ്പെട്ടു. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. പട്ടാളത്തിന് പ്രത്യേക അധികാരങ്ങൾ നൽകിക്കൊണ്ട് അഫ്സ്പ ആക്ട് കൊണ്ടുവന്നു. 

ഉൾഫയുമായി സമാധാന കരാർ ഒപ്പുവയ്ക്കുന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തുടങ്ങിയവർ (പിടിഐ ചിത്രം)
ഉൾഫയുമായി സമാധാന കരാർ ഒപ്പുവയ്ക്കുന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തുടങ്ങിയവർ (പിടിഐ ചിത്രം)

സോവിയറ്റ് യൂണിയൻ പൗരനായ ഒരു എൻജിനീയറുൾപ്പടെ 14 പേരെ മോചനദ്രവ്യത്തിനായി ഉൾഫ തട്ടിക്കൊണ്ടുപോയത് 1991 ലാണ്. എൻജിനീയർ പിന്നീട് കൊല്ലപ്പെട്ടു. 97 ൽ, അന്നത്തെ മുഖ്യമന്ത്രി പ്രഫുല്ലകുമാർ മഹന്തയെ വധിക്കാനുള്ള ശ്രമം ഉൾഫ നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. തദ്ദേശീയരുടെ ആവശ്യങ്ങളുന്നയിച്ച് നടത്തിയ പോരാട്ടങ്ങൾ കേന്ദ്ര സർക്കാരിനെതിരായി. അസം ഇന്ത്യയുടെ ഭാഗമല്ലെന്നു വാദിച്ച അവർ ഹിന്ദി ഭാഷക്കാരെ സ്‌ഫോടനങ്ങളിലും വെടിവയ്‌പിലും കൊന്നൊടുക്കി. ബിഹാറിൽനിന്നു കുടിയേറിയ കൂലിപ്പണിക്കാരായിരുന്നു കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവും. 

ഇന്ത്യക്കു പുറത്തുനിന്നുള്ള സഹായങ്ങളുടെ ബലത്തിൽ ഉൾഫ പിടിച്ചുനിന്നു. മ്യാൻമറിലും ബംഗ്ലദേശിലും ഭൂട്ടാനിലും അവർക്ക് ക്യാംപുകളുണ്ടായി. പുതുതായി ഉൾഫയിലേക്കെത്തുന്നവർക്കുള്ള പരിശീലനം ഈ ക്യാംപുകളിലാണ് അവർ നൽകിയിരുന്നത്. ഹർകത് ഉൽ ജിഹാദ് ഇ ഇസ്‌ലാമി, അൽഖായിദ തുടങ്ങിയ ഭീകര സംഘടനകളുമായി ഇവർക്ക് ബന്ധമുള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഉൾഫ നേതാവായ പരേഷ് ബാരുഷ് ഒസാമ ബിൻ ലാദനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ റിപ്പോർട്ടുകളും അന്ന് പുറത്തുവന്നിരുന്നു. ആദ്യകാലത്ത് ഉൾഫ പോരാളികൾക്കു പരിശീലനം നൽകിയിരുന്നത് പാക്കിസ്ഥാനിലെ െഎഎസ്െഎയാണ്. കാർഗിൽ യുദ്ധ സമയത്ത് പാക്കിസ്ഥാനെ പരസ്യമായി പിന്തുണയ്ക്കുക വരെ ചെയ്തു ഉൾഫ. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഉൾഫ പരസ്യമായി ഏറ്റെടുക്കുന്നത് 2004 ലാണ്. അസമിലെ ധേമാജി ജില്ലയിൽ നടത്തിയ സ്ഫോടനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു. 

അസമിലെ ഉൾഫ സായുധസംഘം∙ (Photo by BIJU BORO / AFP)
അസമിലെ ഉൾഫ സായുധസംഘം∙ (Photo by BIJU BORO / AFP)

2010 ലാണ് സംഘടന രണ്ടായത്. അരബിന്ദ രാജ്ഖോവയും അനൂപ് ചേട്ടിയയും നേതൃത്വം നൽകുന്ന വിഭാഗവും പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള സായുധ വിഭാഗവും. രാജ്യത്തെ ഏറ്റവും വലിയ ഭീകര സംഘടനകളിലൊന്നായാണ് ഉൾഫയെ വിലയിരുത്തുന്നത്. 44 വർഷത്തെ അക്രമങ്ങളിൽ പതിനായിരത്തിലേറെ പേർക്ക് ജീവൻ നഷ്ടമായെന്നാണ് കണക്ക്. ഇവരിലധികവും പാവപ്പെട്ട തൊഴിലാളികളാണ്. അസമിന്റെ സമ്പദ് വ്യവസ്‌ഥ തകരുകയും ചെയ്‌തു. വ്യവസായങ്ങൾ പലതും അയൽ സംസ്‌ഥാനമായ ബംഗാളിലേക്കു കുടിയേറി. തേയിലത്തോട്ട വ്യവസായം നടത്തിക്കൊണ്ടു പോകാൻ കമ്പനികൾ ഉൾഫയ്‌ക്കു കപ്പം കൊടുത്തിരുന്നു.

സമാധാന ഉടമ്പടിയിലേക്ക് 

2011 മുതൽ നടന്നുവന്ന ചർച്ചയുടെ ഫലമായി, സമാധാന ഉടമ്പടിയിൽ ഒടുവിൽ ഉൾഫ ഒപ്പുവച്ചു. ഉൾഫയുടെ പ്രധാന വിഭാഗമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി സമാധാന ഉടമ്പടിയിലേർപ്പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെയും സാന്നിധ്യത്തിലാണ് മുഖ്യധാരയിലേക്ക് വരാനുള്ള കരാറിൽ ഉൾഫ നേതാവ് അരബിന്ദ് രാജ്ഖോവ ഒപ്പുവച്ചത്. 

അതേസമയം, പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉൾഫ (ഇൻഡിപെൻഡഡ്) കരാറിന്റെ ഭാഗമായില്ല. അതിനാൽ കരാർ പൂർണഫലം ചെയ്യില്ലെങ്കിലും അക്രമങ്ങളും രക്തച്ചൊരിച്ചിലും ഒരു പരിധി വരെ അവസാനിക്കുമെന്നാണ് വിലയിരുത്തിയിരുന്നത്. മുഖ്യധാരയിലെത്തുന്ന ഉൾഫ പ്രവർത്തകരെ പുനരധിവസിപ്പിക്കുകയും ഇവർക്കായി കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയും‍‍ ചെയ്യുമെന്നാണ് കരാർ പ്രകാരമുണ്ടായിരുന്ന വ്യവസ്ഥ. 2011 മുതൽ ഈ വിഭാഗം സായുധ പോരാട്ടം ഉപേക്ഷിച്ചിരുന്നു. 

English Summary:

Historic Peace Achieved In Northeast India As ULFA Lays Down Arms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com