ADVERTISEMENT

കൊച്ചി ∙ ജനങ്ങളോടുള്ള മോശം പെരുമാറ്റത്തിന്റെ കാര്യത്തിൽ പൊലീസിനെ നിയന്ത്രിക്കാൻ ഇനിയൊരു സര്‍ക്കുലർ ഇറക്കേണ്ട സാഹചര്യം ഉണ്ടാക്കരുതെന്ന് ഹൈക്കോടതി. പൊലീസുകാരുടെ മോശം പെരുമാറ്റം ഇനിയുണ്ടാവരുതെന്നും സർക്കുലറിലെ കാര്യങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സംസ്ഥാന ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന് നിര്‍ദേശം നൽകി. 

ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനെ എസ്ഐ അപമാനിച്ച വിഷയത്തിലാണു ഹൈക്കോടതി പൊലീസിനെതിരെ കടുത്ത വാക്കുകള്‍ ഉപയോഗിച്ചത്. അഭിഭാഷകനോട് നിരുപാധികം മാപ്പു പറയാമെന്ന് എസ്ഐ വി.ആർ.റിനീഷ് കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതികരണമറിയിക്കാൻ അഭിഭാഷകനോടും കോടതി നിർദേശിച്ചു. 

‘‘1965 മുതൽ 10 സർക്കുലറുകള്‍ ഇറക്കി. എന്നിട്ടും ഒരു മാറ്റവുമില്ല. സംസ്ഥാന ഡിജിപി ഇറക്കിയ സർക്കുലർ ആണ് പൊലീസുകാർ ലംഘിക്കുന്നത്. ഇപ്പോൾ ഇറക്കിയ 11ാമത്തെ സർക്കുലറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എങ്ങനെയാണു നടപ്പാക്കുന്നതെന്ന് മൂന്നാഴ്ചയ്ക്കുള്ളിൽ വ്യക്തമാക്കണം’’– ഓൺലൈൻ വഴി ഹാജരായ സംസ്ഥാന പൊലീസ് മേധാവിയോട് കോടതി വ്യക്തമാക്കി.  ജനുവരി 30നു പൊലീസുകാർക്കായി പുതിയ സർക്കുലർ പുറത്തിറക്കിയിരുന്നു. 

11–ാമത്തെ സർക്കുലറാണ് ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്. എന്നാൽ ഉദ്യോഗസ്ഥർ ഇത് അനുസരിക്കുന്നില്ലെങ്കിൽ എന്താണു കാര്യമെന്നും കോടതി ഡിജിപിയോട് ചോദിച്ചു. ഈ സർക്കുലറിലെ കാര്യങ്ങൾ എങ്ങനെയാണു നടപ്പാക്കാൻ പോകുന്നതെന്നു വ്യക്തമാക്കണം. ഇനി ഒരു സർക്കുലർ കൂടി ഈ വിഷയത്തിൽ ഉണ്ടാവരുത്. ഇക്കാര്യങ്ങൾ നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി ഡിജിപിയോട് പറഞ്ഞു. 

പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റങ്ങൾ നിയന്ത്രിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഡിജിപി വ്യക്തമാക്കി.  മാനസിക സമ്മര്‍ദങ്ങളും മറ്റും നേരിടാനുള്ള പരിശീലന പരിപാടികളും നടത്തുന്നുണ്ട്. പലവിധത്തിലുള്ള സമ്മർദങ്ങളും പ്രകോപനവും ഉണ്ടാകാറുണ്ട്. എല്ലാവരും 100 ശതമാനം ശരിയായിക്കൊള്ളണം എന്നില്ല. എന്നാല്‍ ഇനി ഇത്തരം കാര്യങ്ങൾ ആവര്‍ത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും ‍ഡിജിപി പറഞ്ഞു. 

എല്ലാവർക്കും സമ്മർദമുണ്ടെന്നും തെരുവില്‍ ജോലി ചെയ്യുന്നവർ അതിന്റേതായ സമ്മർദം അനുഭവിച്ചാണ് ജോലി ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, അതുപക്ഷേ മറ്റുള്ളവരെ അപഹസിക്കാനുള്ള ലൈസൻസല്ലെന്നും ‍ഡിജിപിയോട് പറഞ്ഞു. ‘‘11 സർക്കുലർ ഇക്കാര്യത്തിൽ ഇതുവരെ ഇറക്കി. എന്നാല്‍ അതൊരിക്കലും ഗൗരവത്തോടെ എടുത്തിട്ടില്ല എന്നതാണ് ഇതുപോലുള്ള സംഭവങ്ങൾ സൂചിപ്പിക്കുന്നത്. പൊലീസുകാർ ജനങ്ങളോട് അക്കൗണ്ടബിൾ ആണ്. അങ്ങനെയല്ലാതെ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന പെരുമാറ്റങ്ങൾ അംഗീകരിക്കാൻ പറ്റില്ല’’– കോടതി വ്യക്തമാക്കി. 

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നാണ് കേരള പൊലീസ്. എന്നാൽ എന്തുകൊണ്ടാണ് ഇത്തരം പെരുമാറ്റങ്ങള്‍ ഉണ്ടാകുന്നതെന്നും കോടതി ചോദിച്ചു. ‘‘തങ്ങളുടെ അധികാരം പ്രദർശിപ്പിക്കുന്നതാണോ? സംസ്ഥാനത്തെ പൊലീസ് സേനയെ തന്നെ ബാധിക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം. കുറച്ചു പേർ ചെയ്യുന്ന മോശം കാര്യങ്ങൾ ബാധിക്കുന്നത് മുഴുവൻ സേനയെയാണ്. സംഭവിക്കാൻ പാടില്ലാത്തതാണ് ഉണ്ടായത്. ഇനി അതുണ്ടാകില്ല എന്നു സംസ്ഥാന പൊലീസ് മേധാവി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലുള്ള റിപ്പോർട്ട് സമർപ്പിച്ചാൽ മതി. ഡിജിപി നേരിട്ട് ഹാജരാകണമെന്നു നിർബന്ധമില്ല’’– കോടതി വ്യക്തമാക്കി. 

പൊലീസിൽ എല്ലാ റാങ്കിലും ജോലി ചെയ്യുന്നവര്‍ പൊതുജനങ്ങളുമായി മാന്യമായും സഭ്യമായും സാംസാരിക്കുകയും പെരുമാറുകയും ചെയ്യണമെന്നും അത് നിയമപരമായും ഭരണഘടനാപരമായുമുള്ള ബാധ്യതയാണെന്നും സർക്കുലറിൽ പറയുന്നു. പൊലീസ് പ്രവർത്തനത്തിന്റെ വിഡിയോയും ചിത്രങ്ങളും പകർത്താൻ നിയമപ്രകാരം പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്നും ഇത്തരത്തിൽ നിയമവിധേയമായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ദൃശ്യങ്ങൾ എടുക്കുന്നതിനെ തടയരുത്, പൊലീസുകാരുടെ പെരുമാറ്റം മേലുദ്യോഗസ്ഥർ നിരീക്ഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങളും സർക്കുലറിലുണ്ട്. മുമ്പ് കേസ് പരിഗണിച്ചപ്പോൾ ജനങ്ങളെ ‘എടാ’, ‘പോടാ’, ‘നീ’ തുടങ്ങിയ വിളികൾ വേണ്ടെന്നും ജനങ്ങളാണ് പരമാധികാരിയെന്നും പൊലീസിനോട് കോടതി നിർദേശിച്ചിരുന്നു. 

English Summary:

Highcourt about Kerala Police bad behaviour and gave instructions to DGP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com