ADVERTISEMENT

അലഹാബാദ് ∙ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ തെക്കുഭാഗത്തുള്ള അറകളിലൊന്നിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം അലഹാബാദ് ഹൈക്കോടതി തള്ളി. മസ്ജിദ് കമ്മിറ്റി നൽകിയ ഹര്‍ജികളില്‍ ഭേദഗതി വരുത്താന്‍ ഫെബ്രുവരി 6 വരെ ഹൈക്കോടതി സമയം അനുവദിച്ചു. കേസ് വീണ്ടും ഈ മാസം ആറിനു പരിഗണിക്കും. ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. 

മജിസ്ട്രേറ്റിനെ റിസീവറായി നിയമിച്ചുകൊണ്ടുള്ള ജനുവരി 17ലെ ജില്ലാ കോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കാനുള്ള ഹർജിയാണ് മസ്ജിദ് കമ്മിറ്റി ആദ്യം നൽകേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. മജിസ്ട്രേറ്റ് റിസീവറായി ചുമതലയേറ്റത് ജനുവരി 23നാണ്. ജനുവരി 31നാണ് ഹൈന്ദവ വിഭാഗത്തിന് പൂജ നടത്താൻ ഇടക്കാല ഉത്തരവിലൂടെ കോടതി അനുമതി നൽകിയത്. ഇതിന് അടിസ്ഥാനമായത് ജനുവരി 17ലെ ഉത്തരവാണെന്നും അതാണ് ആദ്യം പരിശോധിക്കപ്പെടേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

ജില്ലാ കോടതി ഉത്തരവിനു പിന്നാലെ ഹൈന്ദവ വിഭാഗത്തിനു പൂജയ്ക്കുള്ള ഒരുക്കങ്ങൾ തിടുക്കത്തിൽ നടത്തിയതിനാലാണ് ജനുവരി 31ലെ ഉത്തരവിനെതിരെ ഹർജി നൽകിയതെന്ന് മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ അടിസ്ഥാന ഉത്തരവിനെ ഹർജിക്കാർ ചോദ്യം ചെയ്തില്ലെന്ന് ഹൈന്ദവ വിഭാഗത്തിന്റെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ വാദിച്ചു. വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു. 

പള്ളിയുടെ ബേസ്മെന്‍റിലുള്ള നിലവറകളുടെ മുന്‍പില്‍ പൂജയ്ക്ക് ഏഴു ദിവസത്തിനകം സാഹചര്യം ഒരുക്കണമെന്നായിരുന്നു ജില്ലാ കോടതി ഉത്തരവ്. കാശി വിശ്വനാഥ ട്രസ്റ്റ് ശുപാർശ ചെയ്യുന്ന പൂജാരിക്കു പൂജാകർമങ്ങൾ നിർവഹിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതിനു പിന്നാലെ വ്യാഴാഴ്ച രാവിലെ ഹൈന്ദവ വിഭാഗം ആരാധന നടത്തി. 31 വർഷങ്ങൾക്കു ശേഷമാണ് ഹിന്ദുവിഭാഗത്തിന് ഇവിടെ പ്രാർഥനയ്ക്ക് അനുമതി ലഭിക്കുന്നത്. 1993 വരെ ഇവിടെ പൂജകള്‍ നടന്നിരുന്നുവെന്ന് ഹൈന്ദവ വിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

English Summary:

Allahabad High Court Refuses To Stay Order Allowing Hindu Prayers In Gyanvapi Mosque

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com