ADVERTISEMENT

വയനാട്∙ മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അജീഷ് എന്ന യുവാവ് മരിച്ച സംഭവത്തില്‍ കര്‍ണാടക വനംവകുപ്പിനെ കുറ്റപ്പെടുത്തി കേരളത്തിലെ വനംവകുപ്പ്. മേഖലയില്‍ ആന എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ് നിരീക്ഷിക്കാനായി ഫ്രീക്വന്‍സി ആവശ്യപ്പെട്ടിട്ട് കര്‍ണാടക വനംവകുപ്പ് നല്‍കാതിരുന്നതാണ് യുവാവിന്റെ ദാരുണാന്ത്യത്തിന് കാരണമായതെന്നാണു വ്യക്തമാകുന്നത്. 

Read more: ചാലിഗദ്ദയിൽ നിലയുറപ്പിച്ച് ‘ബേലൂര്‍ മഗ്ന’; മയക്കുവെടി നാളെ രാവിലെ, പ്രദേശത്ത് ജാഗ്രതാ നിർദേശം

2024 ജനുവരി 5ന് റേഡിയോ കോളര്‍ ഉള്ള മോഴ ആന വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനിലെ മുത്തങ്ങ റെയ്ഞ്ചിന്റെ പരിധിയില്‍ വന്നതായി കേരള വനംവകുപ്പ് അറിഞ്ഞിരുന്നു. തുടര്‍ന്ന് അന്നു തന്നെ കർണാടക വനംവകുപ്പുമായി ബന്ധപ്പെട്ട് ആനയെ ട്രാക്ക് ചെയ്യാനുള്ള യൂസര്‍ നെയിമും പാസ്‌വേഡും ആവശ്യപ്പെട്ടു. തുടര്‍ന്ന് 9ന് നിരീക്ഷണം ആരംഭിക്കുകയും 2-3 ദിവസത്തിനുള്ളില്‍ ആന ബന്ദിപ്പുരിലേക്കു തിരിച്ചു പോയതായി അറിയുകയും ചെയ്തു. 

തുടര്‍ന്ന് ഫെബ്രുവരി 2ന് സൗത്ത് വയനാട് ഡിവിഷനിലെ ചെതലത്ത് റെയിഞ്ചിലെ പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ പാതിരി റിസര്‍വ്വില്‍പ്പെട്ട കുറിച്ചിപ്പറ്റ-വെളുകൊല്ലി ഭാഗങ്ങളില്‍ റേഡിയോ കോളര്‍ ധരിപ്പിച്ച ഒരു ആനയെ കണ്ട വിവരം ആദിവാസികള്‍ അറിയിച്ചു. അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കര്‍ണാടക വനം വകുപ്പില്‍നിന്നും ലഭിച്ച യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ആനയെ ട്രാക്ക് ചെയ്യുമ്പോള്‍ 4 മുതല്‍ 6 മണിക്കൂര്‍ വരെ ഇടവേളകളിലാണ് ലൊക്കേഷന്‍ ലഭ്യമായത്. പ്രസ്തുത ലൊക്കേഷനിലേക്ക് എത്തുമ്പോള്‍ ആന അവിടെനിന്നും വേറൊരു ഭാഗത്തേക്ക് പോയിട്ടുണ്ടാകും. 

തുടര്‍ന്ന് ആനയെ കണ്ടുപിടിക്കാന്‍ കര്‍ണാടക ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് ആവശ്യം ഉന്നയിച്ച് കത്തയച്ചെങ്കിലും നടപടിയുണ്ടായില്ല. 9-ന് കര്‍ണാടക വനംവകുപ്പില്‍നിന്ന് റീസീവറും ആന്റിനയും ലഭിക്കാത്തതിനാല്‍ കോയമ്പത്തൂരിലുള്ള ഡബ്ല്യുഡബ്ല്യുഎഫ് എന്ന സംഘടനയില്‍നിന്ന് നേരിട്ടുപോയി ഉപകരണങ്ങള്‍ ശേഖരിച്ചു. വീണ്ടും അന്നേ ദിവസം ഹാസനിലുള്ള ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോട് ഫ്രീക്വന്‍സി ആവശ്യപ്പെട്ടെങ്കിലും യൂസര്‍ നെയിമും പാസ്‌വേഡും മാത്രമാണ് നല്‍കിയത്. 

ആന അജീഷിനെ കൊലപ്പെടുത്തിയ ശനിയാഴ്ച (10-02-2024) രാവിലെ റിസീവറും ആന്റിനയും വെളുപ്പിന് 1.30ഓടു കൂടി സ്ഥലത്തെത്തിച്ചിരുന്നു. എന്നാല്‍ ആനയെ ട്രാക്ക് ചെയ്യാന്‍ കഴിയാതിരുന്നതിനാല്‍ ഏഴു മണിയോടെ അജീഷിനെ ആന കൊലപ്പെടുത്തി. ഇക്കാര്യം കര്‍ണാടക വനംവകുപ്പിനെ അറിയിച്ചപ്പോള്‍ മാത്രമാണ് ആനയെ നിരീക്ഷിക്കാനുള്ള ഫ്രീക്വന്‍സി രാവിലെ എട്ടരയോടെ കര്‍ണാടക വനംവകുപ്പ് ലഭ്യമാക്കിയത്. അജീഷിനെ ആന ആക്രമിക്കുമ്പോള്‍ ബേഗൂര്‍ റേഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു. അജീഷിനെ വനംവകുപ്പിന്റെ വാഹനത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആനയെ വനമേഖലയിലേക്കു തുരത്താനുള്ള നടപടി തുടരുകയാണെന്നും ഇതു ഫലപ്രദമായില്ലെങ്കില്‍ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

English Summary:

Interstate Wildlife Coordination Failure: How a Lapse in Communication Led to a Tragedy in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com