ADVERTISEMENT

കൊച്ചി∙ താൻ അടുക്കളയിൽ പോയി പണി എടുത്തില്ലായിരുന്നുവെങ്കിൽ ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ഉണ്ടാവില്ലെന്ന് അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്ര മേളയിൽ സിനിമാ സംവിധായകനും നടനുമായ ജിയോ ബേബി. സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും സ്ത്രീകൾക്കു പ്രശ്നങ്ങളുണ്ട്. അതു ശരിയാകണമെങ്കിൽ വീട്ടിൽനിന്നു തന്നെ മാറ്റം തുടങ്ങണം എന്നും മേളയുടെ അവസാന ദിവസമായ ചൊവ്വാഴ്ച, ‘സിനിമ എന്ന തൊഴിലിടം സ്ത്രീസൗഹാർദപരമോ’ വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ ജിയോ ബേബി പറഞ്ഞു. സോഷ്യൽ ആക്ടിവിസ്റ്റും ഫിലിം സൊസൈറ്റി പ്രവർത്തകയുമായ ജ്യോതി നാരായണൻ മോഡറേറ്ററായ ചർച്ചയിൽ അഭിനയത്രിയും സോഷ്യൽ ആക്ടിവിസ്റ്റുമായ പി.എം. ലാലി, നടി പ്രയാഗ മാർട്ടിൻ, സംവിധായികയും അധ്യാപികയുമായ കെ.ജെ. ജീവ, അഭിനേത്രി ദിവ്യ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.

‘‘സിനിമ ജനങ്ങളോടു സംസാരിക്കാനുള്ള ശക്തമായ രാഷ്ട്രീയ മാധ്യമമാണ്. സിനിമ എന്ന തൊഴിലിടം സ്ത്രീകൾക്കു സൗഹാർദ്ദപരമല്ല എന്നതുകൊണ്ടു തന്നെയാണ് ഈ വനിതാ ഫെസ്റ്റിവൽ നടത്തുന്നത്. അവരെ പ്രത്യേകം മുന്നോട്ടു കൊണ്ട് വരാനാണ് ഇത്തരം ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്’’ – സോഷ്യൽ ആക്ടിവിസ്റ്റും ഫിലിം സൊസൈറ്റി പ്രവർത്തകയുമായ ജ്യോതി നാരായണൻ അഭിപ്രായപ്പെട്ടു. 

‘‘സ്ത്രീകളെ താഴ്ത്തിക്കെട്ടുന്ന രീതിയിൽ റേപ്പ് ജോക്സ് പറയുന്നത് പല സിനിമകളുടെ സെറ്റിലും കേൾക്കാനിടയാവുകയും എന്ത് ചെയ്യണമെന്നറിയാതെ കേട്ടിരിക്കേണ്ടി വന്നിട്ടുണ്ട്. സിനിമയിൽ പരാതികൾ പറഞ്ഞാൽ പോലും ഇൻഡസ്ട്രിയിൽനിന്ന് പുറത്തുപോകുന്ന സ്ഥിതിയുണ്ട്. സമൂഹം എത്ര സ്ത്രീവിരുദ്ധമാണോ അത്രയും തന്നെ സ്ത്രീവിരുദ്ധമാണ് സിനിമാ മേഖല’’ – ലാലി പറഞ്ഞു. 

സിനിമ പഠിക്കാനായി വരുന്ന പെൺകുട്ടികൾ കുറവാണെന്നും സ്ത്രീകൾ ഭയവും സ്റ്റിഗ്‌മയുമൊക്കെ ഒഴിവാക്കി സിനിമാ മേഖലയിലേക്ക് കടന്നുവരണമെന്നും തന്റെ അധ്യാപന ജീവിതത്തിലെ അനുഭവത്തിൽനിന്ന് ജീവ കൂട്ടിച്ചേർത്തു. ഏതൊരു ഫീൽഡിലേക്കു കടക്കുമ്പോഴും ആ ഫീൽഡിനെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുകയും പിന്നീട് അതിലേക്ക് കടന്നു വരാൻ ശ്രമിക്കണമെന്നും പ്രയാഗ അഭിപ്രായപ്പെട്ടു. നിലപാട് പറയുമ്പോൾ നമ്മുടെ ഫീൽഡിനെ അതെങ്ങനെ ബാധിക്കും എന്ന ചിന്തയില്ലാതെ വേണം സംസാരിക്കാൻ എന്ന് ദിവ്യയും ചർച്ചയിൽ ചൂണ്ടികാട്ടി. 

കൂടാതെ ചർച്ചയിൽ വോയ്‌സ് ആർട്ടിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ്, അസിസ്റ്റന്റ് ഡയറക്ടർ, തിരകഥാകൃത്ത് തുടങ്ങി വിവിധ മേഖലയിലെ വനിതാ പ്രവർത്തകരും അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

English Summary:

Jeo Baby in Women’s International Film Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com