ADVERTISEMENT

തിരുവനന്തപുരം∙ സിഎംആർഎൽ കമ്പനിക്കുവേണ്ടി സർക്കാർ വ്യവസായ നയത്തിൽ മാറ്റം വരുത്തിയെന്ന ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. കരിമണൽ ഖനനം പൊതുമേഖലയിൽ നിലനിർത്താൻ 2004 മുതൽ വിവിധ സർക്കാരുകൾ സ്വീകരിച്ച നയം അട്ടിമറിക്കാൻ ശ്രമിച്ചത് പിണറായി സർക്കാരാണ്. മാസപ്പടി കേസിൽ പ്രധാന പ്രതി മുഖ്യമന്ത്രിയാണ്. സിഎംആർഎലിന് കരിമണൽ ഖനന അനുമതി ലഭിക്കാൻ മുഖ്യമന്ത്രി ഇടപെട്ടു. പ്രതിഫലമായി 2016 മുതൽ 3 വർഷം മകൾ വീണാ വിജയന്റെ അക്കൗണ്ടിലേക്ക് പ്രതിമാസം 8 ലക്ഷം രൂപ വന്നതായും മാത്യു കുഴൽനാടൻ ആരോപിച്ചു. ഖനന നയം മാറ്റാൻ സർക്കാർ സ്വീകരിച്ച നടപടികളുടെ രേഖകളും മാത്യു കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ പുറത്തു വിട്ടു.

Read also: ലാവ്‌ലിനിൽ ക്ലീൻചിറ്റ് നൽകിയ ഉദ്യോഗസ്ഥൻ ഇപ്പോൾ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ: ആരോപണവുമായി ഷോൺ

സിഎംആർഎലിനു ഖനനത്തിനായി കരാർ നൽകിയ ഭൂമി വിജ്ഞാപനത്തിലൂടെ ഏറ്റെടുക്കാമായിരുന്നെന്നും, ആ അവസരം ഉപയോഗിക്കാതെ കരാർ നൽകാനാകുമോയെന്നാണ് മുഖ്യമന്ത്രി പരിശോധിച്ചതെന്നും മാത്യു പറഞ്ഞു. ഖനനം സംബന്ധിച്ച സിഎംആർഎൽ ഫയൽ മാത്രം വിളിച്ചു വരുത്തി പരിശോധിച്ചതിലെ താൽപര്യം മുഖ്യമന്ത്രി വെളിപ്പെടുത്തണം. കമ്പനിക്ക് വേണ്ടി അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പ്രതിഫലമായാണ് മകൾ വീണയ്ക്ക് പ്രതിമാസം 8 ലക്ഷംരൂപ ലഭിച്ചത്. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ എടുത്ത ശരിയായ തീരുമാനത്തെ മറികടക്കാനാണ് മുഖ്യമന്ത്രി ഇടപെട്ടത്.

ഖനനത്തിന് സ്വകാര്യ കമ്പനികൾ വേണ്ടെന്ന് 2019ൽ കേന്ദ്രം ഉത്തരവ് ഇറക്കിയില്ലായിരുന്നെങ്കിൽ സിഎംആർഎലിനു ഭൂമി നൽകുമായിരുന്നു. ഖനനത്തിനായി ഭൂമി വിട്ടുകൊടുക്കാനായി 2016 മുതൽ സിഎംആർഎൽ മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകി. ഇത്രയും ചെയ്തിട്ട്, സിഎംആർഎൽ രേഖകളിലുള്ള ‘പിവി’ പിണറായി വിജയനല്ലെന്നു പറയാൻ മുഖ്യമന്ത്രിക്കു കഴിയില്ല. മുഖ്യമന്ത്രിയുടെ ഇടപെടൽ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.

2003–2004ൽ കരിമണൽ ഖനനത്തിനുള്ള 4 കരാർ സിഎംആർഎലിനു ലഭിച്ചിരുന്നു. 1000 കോടിക്ക് മുകളിലുള്ള ഇടപാടാണ് നടന്നത്. 10 ദിവസം കഴിഞ്ഞപ്പോൾ കരാർ നടപടികൾ സർക്കാർ സ്റ്റേ ചെയ്തു. കരാർ തിരിച്ചു പിടിക്കാൻ സിഎംആർഎൽ ശ്രമിച്ചെങ്കിലും ആന്റണി, വിഎസ് സർക്കാരുകൾ കരാർ നൽകിയില്ല. കരിമണൽ ഖനനത്തിന് പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രം മതിയെന്ന നിലപാട് വിഎസ് സർക്കാർ എടുത്തു. കേസ് സുപ്രീംകോടതി വരെ എത്തി. സുപ്രീംകോടതി ഉത്തരവിലൂടെ, ഭൂമി സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാനുള്ള നിയമപരമായ അവസരം ലഭിച്ചു. ഭൂമി ഏറ്റെടുത്ത് വിജ്ഞാപനം ഇറക്കാൻ കഴിയുമായിരുന്നു. ഇതിന്റെ നടപടികൾ നടക്കുമ്പോൾ പിണറായി സർക്കാർ അധികാരത്തിലെത്തി. 2016 മുതൽ മകൾ വീണയ്ക്ക് മാസപ്പടിയും ലഭിച്ചു തുടങ്ങി. പിന്നാലേ, ഖനന അനുമതി ലഭിക്കാൻ സിഎംആർഎൽ അപേക്ഷ നൽകി.

കരിമണൽ ഖനനം പൊതുമേഖലയിൽ തന്നെ നിലനിർത്തും എന്നായിരുന്നു 2018ലെ വ്യവസായ നയത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, ഇതു സംബന്ധിച്ച് നിലനിൽക്കുന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കപ്പെടും എന്നു നയത്തിന്റെ മലയാളം കോപ്പിയിൽ പറയുന്നുണ്ട്. ഇത് സിഎംആർഎലിനു വേണ്ടിയായിരുന്നു. അപ്പോഴെല്ലാം 8 ലക്ഷം രൂപ വീണയുടെ അക്കൗണ്ടിലേക്ക് പ്രതിമാസം വന്നിരുന്നു. കാര്യങ്ങൾ അനുകൂലമാക്കാനായിരുന്നു സിഎംആർഎൽ വീണയ്ക്ക് പണം നൽകിയത്. ഇതിനിടെ, എല്ലാ സ്വകാര്യ ഖനന അനുമതികളും റദ്ദാക്കാൻ 2019ൽ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 2004ൽ സിഎംആർഎലിനു കൊടുത്ത കരാർ റദ്ദാക്കാൻ മൈനിങ് വിഭാഗം നടപടികളുമായി മുന്നോട്ടുപോയി.

ഭൂമി സർക്കാർ തിരിച്ചെടുക്കാനുള്ള നടപടി നടക്കുമ്പോഴാണ് സിഎംആർഎൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയോട് ഫയൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വകുപ്പിലല്ലാത്ത ഫയൽ വിളിച്ചുവരുത്തി പരിശോധിക്കണമെങ്കിൽ എന്തെങ്കിലും പ്രത്യേകത വേണം. പിന്നീട് മുഖ്യമന്ത്രി യോഗവും വിളിച്ചു. ഖനന കരാർ ‌റദ്ദാക്കാനാണ് നിയമവകുപ്പ് നിർദേശിച്ചത്. മുഖ്യമന്ത്രി ഇടപെട്ടതോടെ അന്തിമതീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. കേന്ദ്ര സര്‍ക്കാർ തീരുമാനം ഉണ്ടായിരുന്നില്ലെങ്കിൽ സിഎംആർഎലിനു അനുകൂലമായി തീരുമാനം ഉണ്ടാകുമായിരുന്നു.

എക്സാലോജിക് വിഷയത്തിൽ നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിക്കാനുള്ള നീക്കം സ്പീക്കർ തടഞ്ഞത് അംഗത്തിന്റെ അവകാശം നിഷേധിക്കലാണ്. ജനാധിപത്യം കശാപ്പു ചെയ്ത് മുഖ്യമന്ത്രിക്ക് പരിച തീർക്കുന്നതിന് സ്പീക്കർ നിലവിട്ട് പെരുമാറി. മുഖ്യമന്ത്രിക്ക് മറുപടി പറയാനുള്ള പ്രയാസം ഒഴിവാക്കാനാണ് സ്പീക്കർ വിഷയം ഉന്നയിക്കാൻ അനുവാദം നൽകാത്തത്. എഴുതികൊടുക്കാതെ അഴിമതി അരോപണം ഉന്നയിക്കുന്നത് സ്പീക്കർ തടഞ്ഞിട്ടുണ്ട്. എഴുതി കൊടുത്ത അഴിമതി ആരോപണം ഉന്നയിക്കുന്നതിന് ഇതുവരെ തടസം ഉണ്ടായിട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു

English Summary:

Mathew Kuzhalnadan MLA against CM Pinarayi Vijayan and Speaker AN Shamseer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com