ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിൽ ‘ദില്ലി ചലോ’ മാർച്ചിന്റെ ഭാഗമായി അരങ്ങേറിയ സംഘർഷങ്ങൾക്കു പിന്നാലെ കർഷക സംഘടനകളുമായുള്ള കേന്ദ്രസർക്കാരിന്റെ മൂന്നാമത്തെ ചർച്ചയും പരാജയം. താങ്ങുവില ഉറപ്പാക്കാൻ നിയമനിർമാണം നടത്തണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചുനിന്നതോടെയാണ് ചർച്ച വഴിമുട്ടിയത്. ഒരു പരിഹാര നിർദേശവും കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചില്ലെന്ന് കർഷക സംഘടനാ പ്രതിനിധികൾ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് ആറിന് വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി അർജുൻ മുണ്ട അറിയിച്ചു.

കേന്ദ്രമന്ത്രിമാരായ പിയുഷ് ഗോയൽ, നിത്യാനന്ദ റായ്, അര്‍ജുൻ മുണ്ഡെ എന്നിവരുടെ നേതൃത്വത്തിൽ ചണ്ഡിഗഡിലാണ് ചർച്ച. വിളകൾക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കുക എന്നതാണ് കർഷകരുടെ പ്രധാന ആവശ്യം. സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര വിഭാഗം), കിസാൻ മസ്ദൂർ സംഘർഷ് സമിതി എന്നിവയുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.‌ മൂന്നാം തവണയാണ് കർഷകരുമായി സർക്കാർ ചര്‍ച്ച നടത്തുന്നത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷകരുടെ നീക്കം. 

കർഷകസമരം 2.0
  • വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി 2020 നവംബർ മുതൽ 2021 ഡിസംബർ വരെ നടന്ന സമരത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ‘ദില്ലി ചലോ’ മാർച്ച്. അന്നു നൽകിയ ഉറപ്പുകൾ പാലിക്കാത്തതിന്റെ പേരിലാണ് ഇപ്പോഴത്തെ സമരം.

  • 150 കർഷക സംഘടനകൾ അണിനിരക്കുന്ന സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര വിഭാഗം) 250 കർഷക യൂണിയനുകൾ ഉൾപ്പെടുന്ന കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം) ചേർന്നാണ് ഇക്കുറി രംഗത്തുള്ളത്. പഞ്ചാബിലാണു സമരത്തിന്റെ ഏകോപനം. 2020–21 കാലത്തെ സമരത്തിനു നേതൃത്വം നൽകിയിരുന്ന സംയുക്ത കിസാൻ മോർച്ച 2022 ജൂലൈയിൽ പിളർന്നിരുന്നു.

  • എം.എസ്.സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരമുള്ള താങ്ങുവില, സമ്പൂർണ കടം എഴുതിത്തള്ളൽ, 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിനു വീണ്ടും പ്രാബല്യം, വൈദ്യുതി സ്വകാര്യവൽക്കരണ ഭേദഗതി ബിൽ പിൻവലിക്കൽ എന്നിവയാണ് 12 ആവശ്യങ്ങളിൽ പ്രധാനം.

എങ്ങനെ ബാധിക്കും കർഷക സമരം?
  • പഞ്ചാബ്: കഴിഞ്ഞ തവണ 13 ൽ 2 സീറ്റു നേടിയ ബിജെപി ഇത്തവണ മുൻ കോൺഗ്രസ് മുഖ്യമന്ത്രി അമരിന്ദർ സിങ്, പിസിസി അധ്യക്ഷനായിരുന്ന സുനിൽ ഝാക്കർ എന്നിവരെ സ്വന്തം പാളയത്തിലെത്തിച്ചിരുന്നു. ഏറ്റവും പഴയ സഖ്യകക്ഷിയായ അകാലിദളിനെ തിരിച്ചു കൊണ്ടുവരാനുള്ള പിന്നാമ്പുറ ചർച്ചകൾ തകൃതിയായി നടക്കുന്നു. അതിനിടയിൽ വന്ന കർഷക സമരം പഞ്ചാബിൽ നേട്ടം കൊയ്യാനുള്ള നീക്കത്തിനു തടസ്സമാകും.

  • ഹരിയാന: ഇടഞ്ഞു നിൽക്കുന്ന സഖ്യകക്ഷി ജെജെപിക്കു കർഷകർക്കൊപ്പമല്ലാതെ നിലപാടെടുക്കാൻ കഴിയില്ല. കഴിഞ്ഞ തവണ പത്തിൽ പത്തും നേടിയ ഹരിയാനയിൽ സമരം മത്സരം കടുപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലേക്കും അധികം ദൂരമില്ല.

  • രാജസ്ഥാൻ: ജാട്ട് കർഷകർ സമരത്തിനു പിന്തുണ അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ അവിടെ 25ൽ ഒരു സീറ്റൊഴികെ നേടിയത് ബിജെപിയാണ്.

  • പശ്ചിമ യുപി:എസ്പി ശക്തികേന്ദ്രങ്ങളായ രണ്ടോ മൂന്നോ സീറ്റുകളല്ലാതെ മറ്റെല്ലാം ബിജെപിയാണു ജയിച്ചത്. ഉപതിരഞ്ഞെടുപ്പുകളിൽ എസ്പിയുടെ സീറ്റുകളിലും ബിജെപി ജയിച്ചു. എന്നിട്ടും ഒന്നാം കർഷക സമരത്തിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ യുപിയിൽ എസ്പി നേട്ടമുണ്ടാക്കി. ലോക്സഭയിൽ അതാവർത്തിക്കാതിരിക്കാൻ ആർഎൽഡിയെ ഇന്ത്യ മുന്നണിയിൽനിന്ന് അടർത്തിയെടുത്ത ആശ്വാസത്തിനിടയ്ക്കാണു സമരം.

ഇതിനിടെ ശംഭുവിൽ വീണ്ടും സംഘർഷമുണ്ടായി. കർഷകർക്കുനേരെ ഹരിയാന പൊലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചു. ഇതിനെ നേരിടാൻ പൊലീസിനുനേരെ കർഷകർ കുപ്പികളെറിഞ്ഞു. പഞ്ചാബ്–ഹരിയാന അതിർത്തിയിൽ പ്രതിഷേധക്കാർ തടിച്ചുകൂടിയിരിക്കുകയാണ്. പ്രധാനമന്ത്രിയുമായി ചർച്ച നടത്തണമെന്നും കർഷകർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പഞ്ചാബിൽ വ്യാഴാഴ്ച ഉച്ചയ്‌ക്ക് 12 മുതൽ വൈകിട്ട് 4വരെ ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹാൻ വിഭാഗം ട്രെയിൻ തടഞ്ഞു. 

English Summary:

Farmers Protest at Delhi Enters Day 3 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com