ADVERTISEMENT

മാനന്തവാടി∙ വയനാട്ടിലെത്തിയ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വയ്‌ക്കാനുള്ള ശ്രമത്തിനിടെ ആന കർണാടകയുടെ ഉൾവനത്തിലേക്ക് നീങ്ങി. നിലവിൽ കർണാടക വനത്തിലെ നാഗർഹോളയിലാണ് ആന. വനാതിർത്തിയിൽനിന്ന് ഒന്നരകിലോമീറ്റർ അകലെയാണിത്. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ നിരീക്ഷിക്കുന്നുണ്ട്. ആന കൂടുതൽ ആക്രമണകാരിയായി ഉൾവനത്തിലേക്ക് നീങ്ങുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇന്നു തിരിച്ചെത്താൻ സാധ്യതയില്ലെന്ന നിഗമനത്തെ തുടർന്ന് മിഷൻ ബേലൂർ മഖ്ന പ്രതിസന്ധിയിലായി. ആനയെ രാത്രിയും വനംവകുപ്പ് സംഘം നിരീക്ഷിക്കുന്നുണ്ട്. 

Read More:കാട്ടാന ആക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി; ശരത് അവസാനമായി നടന്നത് ജനുവരി 28ന്

ശനിയാഴ്ച വനപാലക സംഘം  ബേലൂർ മഖ്നയുടെ പുറകെ നടന്നെങ്കിലും മയക്കുവെടിവയ്ക്കാൻ സാധിച്ചിരുന്നില്ല. ദൗത്യത്തിലുണ്ടായിരുന്ന കുങ്കിയാനകളിലൊന്നിനെ ബേലൂർ മഖ്ന ആക്രമിക്കാനും ശ്രമിച്ചിരുന്നു. നോർത്ത് വയനാട്, സൗത്ത് വയനാട്, വയനാട് വന്യജീവി സങ്കേതം, നിലമ്പൂർ നോർത്ത്, സൗത്ത് മണ്ണാർക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള ആർആർടി സംഘങ്ങൾ അടക്കമുള്ള 200 ഓളം വനം വകുപ്പ് ജീവനക്കാരാണ് എട്ടു ദിവസമായി ആനയെ പിടികൂടാനുള്ള ശ്രമം നടത്തുന്നത്. മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയയും മുൻപ് കർണാടകയിൽനിന്നു ബേലൂർ മഖ്നയെ മയക്കുവെടിവച്ച സംഘത്തിലെ അംഗങ്ങളടക്കമുള്ള 25 പേരടങ്ങുന്ന കർണാടക വനപാലകരും ഒപ്പമുള്ളത് തിരച്ചലിൽ പങ്കെടുക്കുന്നവർക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. മുത്തങ്ങ ആനപ്പന്തിയിൽനിന്ന് എത്തിച്ച 4 കുങ്കിയാനകളും ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. 

മുൻപ് ഒരുവട്ടം മയക്കുവെടി വച്ച് പിടികൂടിയതിനാൽ കുങ്കിയാനകളുടെ സാന്നിധ്യം മനസ്സിലാക്കി മോഴയാന ഉൾവനത്തിലേക്ക് പിൻവാങ്ങുന്നതും പൊന്തക്കാടുകളും ദൗത്യസംഘത്തിനു തലവേദന ഉണ്ടാക്കുന്നുണ്ട്. മുള്ളൻ കൊല്ലിയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.

English Summary:

Operation Belur Makhna Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com