ADVERTISEMENT

ന്യൂഡൽഹി∙ അന്തരിച്ച സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ‌ ഫാലി സാം നരിമാൻ രാജ്യത്തെ നിയമ പോരാട്ടങ്ങളുടെ ചരിത്രത്തിൽ സുപ്രധാനമായ പല കേസുകളിലും സാന്നിധ്യമുള്ള വ്യക്തിയാണ്. വാദിഭാഗത്തിനും പ്രതിഭാഗത്തിനുമായി പ്രമാദമായ നിരവധി കേസുകളിൽ അദ്ദേഹം കോടതിയിൽ ഹാജരായി. നരിമാന്റെ പല കേസുകളും അഭിഭാഷകർ ഇന്നും പഠന വിധേയമാക്കുന്നുണ്ട്. അഭിഭാഷക വൃത്തിയിലെ ഓർമകൾ പങ്കുവയ്ക്കുന്ന ‘ബിഫോർ മെമ്മറി ഫെയ്ഡ്സ്’ എന്ന ആത്മകഥ നിയമ വിദ്യാർഥികൾക്കിടയിലും യുവ അഭിഭാഷകർക്കിടയിലും വളരെയധികം വായിക്കപ്പെടുന്ന ഒന്നാണ്.

Read more: മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻ അന്തരിച്ചു

ബോംബെ ഹൈക്കോടതിയിലാണ് നരിമാൻ അഭിഭാഷകനായി എൻറോൾ ചെയ്ത് പ്രാക്ടിസ് ആരംഭിച്ചത്. 22 വർഷം ബോബെ ഹൈക്കോടതിയിൽ പ്രാക്ടിസ് ചെയ്ത നരിമാൻ 1971ൽ സുപ്രീം കോടതിയിൽ സീനിയർ അഡ്വക്കറ്റായി. അഭിഭാഷകനായിരുന്ന ജാംസേഠ്ജി കംഗയായിരുന്നു നരിമാന്റെ മാർഗദർശി. ഭോപാൽ ദുരന്തത്തെ തുടർന്ന് (യൂണിയൻ കാർബൈഡ് കോർപറേഷനും ഇന്ത്യൻ സർക്കാരും തമ്മിലുള്ള കേസ്) ഇരകളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട മധ്യസ്ഥത അടക്കം നരിമാന്റെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. അഭിഭാഷകവൃത്തിയുടെ സങ്കീർണതകളും ധാർമികതയും തൊഴിൽപരമായ അഭിമാനവും വ്യക്തിപരമായ സങ്കടവും എല്ലാം നിറഞ്ഞതായിരുന്നു ഈ കേസിലെ ഇടപെടലെന്നാണ് ആത്മകഥയിൽ ഫാലി എസ്. നരിമാൻ തന്നെ വിശേഷിപ്പിക്കുന്നത്. 

ദുരന്തത്തില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന യൂണിയൻ കാർബൈഡ് കോർപറേഷനു വേണ്ടി നരിമാൻ കോടതിയിൽ ഹാജരായി. അഭിഭാഷക കരിയറിൽ സുപ്രധാന വഴിത്തിരിവായ ഈ കേസിനു വേണ്ടി ഹാജരായ സംഭവത്തെ തന്റെ ആത്മകഥയായ ‘ബിഫോർ മെമ്മറീസ് ഫെയ്ഡ്’ എന്ന കൃതിയിലാണ് നരിമാൻ വിവരിക്കുന്നത്. കമ്പനിക്കു വേണ്ടി ഹാജരായത് തന്റെ ഭാഗത്തുനിന്ന് ഉണ്ടായ തെറ്റായിരുന്നു എന്നും അദ്ദേഹം ആത്മകഥയിൽ പറയുന്നുണ്ട്. 

ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായ ഒട്ടേറെ കേസുകളിൽ അദ്ദേഹം സുപ്രീം കോടതിയിൽ തലയുയർത്തിനിന്നു വാദിച്ചു. പാർലമെന്റിനു ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ റദ്ദു ചെയ്യാൻ കഴിയില്ലെന്ന സുപ്രധാന വിധി പറഞ്ഞ ഗോലക്നാഥ് കേസ്, ജഡ്ജിനിയമനവുമായി ബന്ധപ്പെട്ട എസ്.പി.ഗുപ്ത കേസ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തിൽ പിന്നീടു നിർണായകമായ ടി.എം.എ. പൈ കേസ് തുടങ്ങി ഭരണഘടനാവ്യാഖ്യാനം പ്രധാനമായ ഒട്ടേറെ കേസുകളിൽ നരിമാന്റെ ഇടപെടലുകൾ ശ്രദ്ധേയമായി.

1991 മുതൽ 2010 വരെ ബാർ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായ നരിമാന്റെ സേവനം ഇന്ത്യയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. 1986 മുതൽ 2005 വരെ പാരിസിലെ ഇന്റർനാഷനൽ കോർട്ട് ഓഫ് ആർബിട്രേഷനിൽ വൈസ് ചെയർമാനായിരുന്നു അദ്ദേഹം. 1995 – 97 കാലഘട്ടത്തിൽ ജനിവയിലെ ഇന്റർനാഷനൽ കൗൺസിൽ ഫോർ കമേഴ്സ്യൽ ആർബിട്രേഷൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. രാജ്യത്തെ നിയമ വിദ്യാർഥികൾക്കും യുവ അഭിഭാഷകർക്കും മാതൃകയായ നിയമവിദഗ്ധനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.

∙ കേരളത്തിനും പ്രിയപ്പെട്ട നരിമാൻ​

വായ്പാ പരിധി വെട്ടിക്കുറച്ചതടക്കം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നുകാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ നിയമപോരാട്ടത്തിന് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്  ഫാലി എസ്.നരിമാന്‍ ആയിരുന്നു. കിഫ്ബിയും മസാലബോണ്ടുകളും ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി വന്നപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അദ്ദേഹത്തില്‍നിന്ന് നിയമോപദേശം തേടിയിരുന്നു. കേരള നിയമസഭ പാസാക്കിയ ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ രാജ്ഭവനില്‍ അനന്തമായി പിടിച്ചുവച്ചപ്പോള്‍ നരിമാന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

English Summary:

Fali S Nariman Renouned Jurist, appeared several land mark cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com