ADVERTISEMENT

നേമം ∙ ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് മരിച്ച ഷമീറ ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചത് ഭർത്താവ് ഉപേക്ഷിക്കുമെന്ന ഭയത്തിൽ. 3 സിസേറിയൻ കഴിഞ്ഞതിനാൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടത് ആവശ്യമാണെന്നു കാട്ടി ബോധവൽക്കരണം നടത്തിയതിനെത്തുടർന്ന് ഷമീറ അതിനു തയാറായിരുന്നെന്ന് ആർസിഎച്ച് ഓഫിസർ ഡോ.കൃഷ്ണവേണി പറഞ്ഞു. എന്നാൽ ഭർത്താവ് ഉപേക്ഷിക്കുമെന്ന ഭയമാണെന്നും തങ്ങളുടെ കാര്യത്തിൽ ദയവു ചെയ്ത് ഇടപെടരുതെന്നും പിന്നീട് വിളിച്ചറിയിച്ചു. 

Read also: അമ്മയും സഹോദരനും മരിച്ചത് ബാബു ജീവിതത്തിലേക്ക് മടങ്ങിവന്ന രണ്ടാം വാർഷികത്തിൽ; ആത്മഹത്യയെന്ന് പൊലീസ്

ഒരു മാസത്തിലേറെയായി ആരോഗ്യപ്രവർത്തകരും പൊലീസും ഉൾപ്പെടെ ഇക്കാര്യം അവതരിപ്പിക്കാനായി ഇവരുടെ വീട്ടിൽ പലതവണ എത്തിയെങ്കിലും നയാസ് പറഞ്ഞയച്ചു. നയാസിൽ ഇവർക്ക് നേരത്തെ 2 മക്കളുണ്ട്. ആദ്യ പ്രസവം ഷമീറയുടെ നാടായ പാലക്കാടും രണ്ടാം പ്രസവം ഇവർ മുൻപ് താമസിച്ചിരുന്ന നെടുമങ്ങാടും ആയിരുന്നു. രണ്ടാമത്തെ പ്രസവത്തിലും ഇതുപോലുള്ള ശ്രമം നടത്തിയിരുന്നുവെന്നു പൊലീസ് സംശയിക്കുന്നു.

ഒരു മാസം മുൻപും സമാന സംഭവം

നേമം ∙ പൂർണഗർഭിണിയായ ഷമീറയ്ക്ക് ഒരു മാസം മുൻപും കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി അയൽക്കാരി പറഞ്ഞു. തുടർന്ന് ആശുപത്രിയിലെത്തിച്ചു. എന്നാൽ ഏത് ആശുപത്രിയിലേക്കെന്ന് അറിയില്ല. തിരിച്ചെത്തിയതിനു ശേഷം ഷമീറ ഉൾപ്പെടെ വീട്ടിലെ ആരും അയൽക്കാരുമായി സംസാരിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. ഈ സംഭവത്തിനു ശേഷവും ആശാ വർക്കർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകരും നേമം എസ്എച്ച്ഒയും വീട്ടിലെത്തി. എന്നാൽ അവരെയും പറഞ്ഞയച്ചു. തനിക്ക് എന്തു ചെയ്യണമെന്ന് അറിയാമെന്നാണ് നയാസ് മറുപടി നൽകിയത്. ആ സംഭവത്തിനു ശേഷം നയാസിന്റെ ആദ്യഭാര്യ പതിവായി വീട്ടിലെത്തിയിരുന്നതായി അയൽക്കാർ പറയുന്നു. 8 മാസത്തോളമായി വാടകയ്ക്കു താമസിക്കുന്നെങ്കിലും പ്രദേശത്തെ ആരുമായും നയാസ് ഇടപെടാറില്ല.

വീട്ടിൽ നിന്ന് ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ ഷമീറയ്ക്കു ബോധമില്ലായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. മുകൾ നിലയിലെ വീട്ടിൽ നിന്നു താഴേക്ക് ഇറക്കാൻ പ്രയാസമായതിനാൽ സഹായത്തിനെത്തിയവർ വീടിനുള്ളിൽ രക്തം കണ്ടതായി അറിയിച്ചു. .ഉച്ചകഴിഞ്ഞ് ഏകദേശം 3ന് ഷമീറയ്ക്കു പ്രസവവേദന തുടങ്ങിയെന്നാണ് ആരോഗ്യപ്രവർത്തകരുടെ വിശദീകരണം. എന്നാൽ യാതൊരു ശബ്ദവും വീടിനു പുറത്തേക്ക് കേട്ടിട്ടില്ലെന്ന് അയൽക്കാർ പറയുന്നു. വൈകിട്ട് ആംബുലൻസ് വന്നപ്പോൾ മാത്രമാണ് സംഭവം അറിയുന്നത്. അമ്മയും കുഞ്ഞു മരിച്ച വിവരം നാട്ടുകാർ അറിയുന്നത് രാത്രി വൈകിയാണ്. പൊലീസിന്റെ ഭാഗത്തുനിന്നു ജാഗ്രതക്കുറവു സംഭവിച്ചെന്നും നാട്ടുകാർ ആരോപിച്ചു.

നയാസിന് എതിരെ ഷമീറയുടെ മാതാപിതാക്കൾ

തിരുവനന്തപുരം ∙ ഒരു മാസം മുൻപ് മാത്രമാണ് മകൾ ഗർഭിണിയാണെന്ന് അറിയുന്നതെന്നും ചികിത്സിക്കണമെന്നു നയാസിനോടു പറഞ്ഞെങ്കിലും താൻ തീരുമാനിച്ചോളാം എന്നാണു മറുപടി നൽകിയതെന്നും ഷമീറയുടെ പിതാവ് കുഞ്ഞുമരയ്ക്കാർ പറഞ്ഞു. ഷമീറയെ ഫോണിൽ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നയാസ് ഫോൺ എടുത്താൽ തിരക്കാണെന്നു പറഞ്ഞു വയ്ക്കും. ചൊവ്വാഴ്ച രാത്രി 7ന് ഷമീറയ്ക്കു പ്രസവത്തെത്തുടർന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും വേഗം എത്തണമെന്നും അറിയിച്ചു. എറണാകുളത്ത് എത്തിയപ്പോൾ അമ്മയും കുഞ്ഞും മരിച്ചെന്നു പറഞ്ഞു. അക്യുപംക്ചർ ചികിത്സ നയാസിന്റെ ആദ്യ ഭാര്യയുടെയും മകളുടെയും നിർബന്ധത്തെ തുടർന്നാണെന്നും അദ്ദേഹം ആരോപിച്ചു.

English Summary:

More revelations on mother and newborn death at Nemam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com