ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്ത് തീരത്തിനു സമീപം അറബിക്കടലിൽ മുങ്ങി പ്രാർഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസിദ്ധമായ ദ്വാരകാധീശ് ക്ഷേത്ര സന്ദർശനത്തിന്റെ ഭാഗമായാണു മോദി കടലിനടിയിൽ പ്രാർഥിച്ചത്. കടലിൽ മുങ്ങിയ ശേഷമായിരുന്നു ക്ഷേത്രദർശനം. മുങ്ങൽ വിദഗ്ധർക്കൊപ്പം കടലിൽ മുങ്ങുന്നതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചു.

‘‘വെള്ളത്തിനടിയിൽ മുങ്ങിക്കിടക്കുന്ന ദ്വാരകാനഗരത്തിൽ പ്രാർഥിക്കാൻ സാധിച്ചത് ദൈവീകമായ അനുഭൂതിയായിരുന്നു. ആത്മീയ മഹത്വത്തിലും കാലാതീതമായ ഭക്തിയിലും പുരാതന യുഗവുമായി ബന്ധമുള്ളതായി എനിക്ക് അനുഭവപ്പെട്ടു. ഭഗവാൻ ശ്രീകൃഷ്ണൻ‌ നമ്മെ അനുഗ്രഹിക്കട്ടെ.’’– സമൂഹമാധ്യമത്തിൽ മോദി കുറിച്ചു. പുരാതന നഗരത്തോടുള്ള ആദരസൂചകമായി പ്രധാനമന്ത്രി മയിൽപ്പീലികൾ സമർപ്പിച്ച് പ്രാർഥിച്ചു. നൂറ്റാണ്ടുകൾക്കു മുൻപ് കടലിനടിയിലായ ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരുന്നു.

ഇന്ത്യയിലെ ഏറ്റവും നീളമേറിയ തൂക്കുപാലം രാജ്യത്തിനു സമർപ്പിക്കുന്നതിനായാണ് മോദി ദ്വാരകയിലെത്തിയത്. ‘സുദർശൻ സേതു’ എന്നു പേരിട്ട തൂക്കുപാലത്തിന്റെ നീളം 2.32 കിലോമീറ്ററാണ്. ഓഖയെയും ദ്വാരകാദ്വീപിനെയും ബന്ധിപ്പിക്കുന്നതാണു പാലം. പാലത്തിന്റെ നിർമാണ ചെലവ് 979 കോടി രൂപയാണ്. 27.20 മീറ്റർ വീതിയുള്ള നാലുവരിപ്പാതയിൽ 2.50 മീറ്റർ വീതം രണ്ടുവശത്തും നടപ്പാതയ്ക്കായി മാറ്റിവച്ചിട്ടുണ്ട്.

നടപ്പാതയുടെ വശങ്ങളിലായി ഭഗവത് ഗീതയിൽ നിന്നുള്ള വരികളും കൃഷ്ണന്റെ ചിത്രങ്ങളും ആലേഖനം ചെയ്തിരിക്കുന്നു. തുടക്കത്തിൽ സിഗ്നേച്ചർ പാലം എന്നാണ് പേരുനൽകിയിരുന്നത്. പിന്നീട് സുദർശൻ സേതുവെന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com