കണ്ണൂർ വിട്ടുകൊടുക്കാനില്ല, കെ.സുധാകരൻ വീണ്ടും ഇറങ്ങും; മത്സരിക്കണമെന്ന് നിർദേശിച്ച് എഐസിസി
![K Sudhakaran | File Photo: Sameer A Hameed / Manorama കെ.സുധാകരന് (File Photo: Sameer A Hameed / Manorama)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/7/26/k-sudhakaran-1.jpg?w=1120&h=583)
Mail This Article
കണ്ണൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ സിറ്റിങ് എംപിയും കെപിസിസി പ്രസിഡന്റുമായ കെ.സുധാകരൻ തന്നെ യുഡിഎഫിനായി മത്സരിച്ചേക്കും. സ്ഥാനാർഥിയാകണമെന്നു സുധാകരന് എഐസിസി നിർദേശം നൽകിയെന്നാണു സൂചന. ഇത്തവണ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു സുധാകരൻ.
Read Also: ‘കെ.സുധാകരന്റേത് തമിഴിലെ പ്രയോഗം, ആദ്യ വാചകം മാത്രമാണെങ്കിൽ മൈ ഡിയർ എന്നാണ്’...
കെപിസിസി അധ്യക്ഷ സ്ഥാനവും എംപി പദവിയും ഒന്നിച്ചു കൊണ്ടുപോകുന്നതിന്റെ പ്രയാസം ചൂണ്ടിക്കാട്ടിയാണു മത്സരിക്കാനില്ലെന്നു സുധാകരൻ അറിയിച്ചിരുന്നത്. ഇത്തവണ തന്നെ മാറ്റിനിർത്തണമെന്നും എഐസിസിയോടു സുധാകരൻ ആവശ്യപ്പെട്ടിരുന്നു. മുതിർന്ന നേതാവ് എം.വി.ജയരാജനെ സ്ഥാനാർഥിയാക്കി സിപിഎം മത്സരം കടുപ്പിച്ചതോടെയാണു മണ്ഡലം നിലനിർത്താൻ സുധാകരൻ സ്ഥാനാർഥിയാകണമെന്നു ഹൈക്കമാൻഡ് നിർദേശിച്ചത്. ജില്ലാ, സംസ്ഥാന നേതൃത്വവും സുധാകരൻ മത്സരിക്കണമെന്ന നിലപാടിലായിരുന്നു.
പല നേതാക്കളുടെ പേരുകൾ സുധാകരനു പകരമായി ഉയർന്നു വന്നെങ്കിലും അവർക്കെതിരെയെല്ലാം പാർട്ടിക്കുള്ളിൽ വിമർശനമുണ്ടായി. സുധാകരനു രാജ്യസഭ സീറ്റ് നൽകാമെന്ന തരത്തിലും ചർച്ചകളുണ്ടായിരുന്നു. മുസ്‍ലിം ലീഗുമായുള്ള അനുനയ ചർച്ചയിൽ അവർക്കു രാജ്യസഭാ സീറ്റ് നൽകാമെന്നാണു കോൺഗ്രസ് അറിയിച്ചത്. ഇതോടെയാണു സുധാകരൻ ലോക്സഭയിലേക്കു മത്സരിക്കട്ടെ എന്നു കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനമെടുത്തത്.