ADVERTISEMENT

ബെംഗളൂരു∙ രാമേശ്വരം കഫേയിൽ സ്ഫോടനം നടത്താൻ ഉപയോഗിച്ച ടൈമറിന്റെ അവശിഷ്ടം കണ്ടെത്തി. സ്ഫോടനം ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണു പൊലീസ് കരുതുന്നത്. ടിഫിൻ കാരിയറിലാണ് സ്ഫോടകവസ്തു ഉണ്ടായിരുന്നത്. ശക്തി കുറഞ്ഞ ഐഇഡിയാണ് ഉപയോഗിച്ചത്. എൻഐഎയും ഐബിയും ഉച്ചയ്ക്ക് പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. 

Read Also: ബെംഗളൂരു രാമേശ്വരം കഫേയിലേത് ബോംബ് സ്ഫോടനം; സ്ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

വൈറ്റ്ഫീൽഡിനു സമീപം ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേ ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ സ്ഫോടനത്തിൽ പത്തു പേർക്കാണു പരുക്കേറ്റത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന് ആദ്യം സംശയിച്ചെങ്കിലും, ഉപേക്ഷിച്ച നിലയിലുള്ള ബാഗിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിന്നീട് കണ്ടെത്തി. അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായതോടെ ജീവനക്കാരടക്കം ചിതറിയോടി. ഭക്ഷണം കഴിക്കാനെത്തിയ ആൾ ബാഗ് ഉപേക്ഷിച്ചു പോയ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നു ലഭിച്ചിട്ടുണ്ട്. ഇയാൾ പണമടച്ച് ടോക്കൺ എടുക്കുന്നതും ഭക്ഷണം കഴിക്കാതെ പോകുന്ന ദൃശ്യങ്ങളും ലഭിച്ചു. 

സ്ഫോടകവസ്തുവുണ്ടായിരുന്ന ബാഗിന് സമീപത്ത് ഇരുന്ന സ്ത്രീക്കാണ് ഏറ്റവുമധികം പരുക്കേറ്റത്. 45% പൊള്ളലേറ്റ ഇവർക്ക് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇവരുടെ കർണപുടം തകർന്നു. അപകടനില തരണം ചെയ്തെങ്കിലും കേൾവിശക്തി നഷ്ടമായേക്കും. പരുക്കേറ്റ ചിലരുടെ ശരീരത്തിൽ ഗ്ലാസ്, ലോഹ ചീളുകൾ എന്നിവ തുളഞ്ഞുകയറിയിട്ടുണ്ട്. സംഭവം നടന്ന സമയത്ത് 35–40 പേരാണ് കഫേയിൽ ഉണ്ടായിരുന്നത്. സ്ഫോടനത്തിനു പിന്നാലെ ഇവർ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കർശന നടപടിയുണ്ടാകും: മുഖ്യമന്ത്രി

കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സംഭവത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആവശ്യമെങ്കിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടും. പാചകവാതക സിലിണ്ടർ പൊട്ടിയതാണെന്നാണ് പലരും ആദ്യം കരുതിയത്. എന്നാൽ, ഹോട്ടലിലെ സിലിണ്ടറുകളൊന്നും പൊട്ടിയിട്ടില്ലെന്ന് ഉടമ ദിവ്യ രാഘവേന്ദ്ര ഉടൻ തന്നെ അറിയിച്ചിരുന്നു.

English Summary:

Blast in Bengaluru cafe updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com