ADVERTISEMENT

തിരുവനന്തപുരം ∙ വനിത–ശിശുക്ഷേമ വകുപ്പിന്റെ വനിതാരത്ന പുരസ്കാരങ്ങൾ ട്രീസ ജോളി, ജിലുമോൾ മാരിയറ്റ് തോമസ്, അന്നപൂർണി സുബ്രഹ്മണ്യം, വിജി പെൺകൂട്ട് എന്നിവർക്കു സമ്മാനിക്കും. ഒരു ലക്ഷം രൂപ വീതമുള്ള പുരസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിനു നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ലോക വനിതാ ദിനാചരണച്ചടങ്ങിൽ മന്ത്രി വീണാ ജോര്‍ജ് സമ്മാനിക്കും. മന്ത്രി വി.ശിവന്‍ കുട്ടി അധ്യക്ഷത വഹിക്കും. ഇതോടൊപ്പം രാത്രിയാത്ര, സെക്കന്റ് ഷോ, രാത്രി നടത്തം എന്നിവയുമുണ്ടാകും.

Read More: ‘ബംഗാളിലെ അമ്മമാരും സഹോദരിമാരും ദുർഗ ദേവിയെപ്പോലെ ഉയരണം’; കൊണ്ടും കൊടുത്തും മോദിയും തൃണമൂലും

കണ്ണൂർ ജില്ലയിലെ ചെറുപുഴ പുളിങ്ങോം സ്വദേശിയായ ബാഡ്മിന്റൻ താരം ട്രീസ ദേശീയ, രാജ്യാന്തര മെഡലുകൾ നേടിയിട്ടുണ്ട്. ജന്മനാ ഇരുകൈകളും ഇല്ലാതെയും വിവിധ ജീവിത പ്രതിസന്ധികളെ അതിജീവിച്ചും ഡ്രൈവിങ് ലൈസൻസ് നേടിയെടുത്ത ഏഷ്യയിലെ ആദ്യ വനിതയാണു ജിലുമോൾ. 

വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതകളുടെ വിഭാഗത്തിലാണു പാലക്കാട് സ്വദേശിയും ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സിന്റെ ഡയറക്ടറുമായ അന്നപൂർണി സുബ്രഹ്മണ്യത്തിനു പുരസ്കാരം. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കായി പോരാട്ടം നടത്തുന്ന ‘പെൺകൂട്ട്’ സംഘടനയുടെ അമരക്കാരിയാണ് വിജി പെൺകൂട്ട്. 2018ൽ ലോകത്തെ സ്വാധീനിച്ച 100 വനിതകളെ ബിബിസി തിരഞ്ഞെടുത്തപ്പോൾ അതിലൊരാളായിരുന്നു. 25 വർഷം പൂർത്തിയാക്കിയ കുടുംബശ്രീക്ക് സ്ത്രീ ശാക്തീകരണ രംഗത്തെ പ്രത്യേക പുരസ്കാരം ലഭിച്ചു.

ട്രീസ ജോളി

കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ പുളിങ്ങോം എന്ന ഗ്രാമത്തില്‍ നിന്നും 20-ആം വയസില്‍ മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ബാഡ്മിന്റണ്‍ ടീം ചാമ്പ്യന്‍ഷിപ്പ് ഡബിള്‍സില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കുകയും ഇന്ത്യാ-ഏഷ്യന്‍ ടീം ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാവിഭാഗത്തില്‍ സ്വര്‍ണ്ണം നേടുകയും ഏഴാമത്തെ വയസില്‍ ജില്ലാ അണ്ടര്‍-11 വിഭാഗത്തില്‍ പങ്കെടുക്കയും ചെയ്തു. 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് ബെര്‍മിങ്ഹാം-മിക്‌സഡ് ടീം ബാഡമിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും, 2022ല്‍ ആള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ വനിത ഡബിള്‍സില്‍ വെങ്കല മെഡലും, ദുബായില്‍ വച്ചു നടന്ന 2023 ഏഷ്യന്‍ മിക്‌സഡ് ടീം ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലും, 2023ലെ ആള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ വനിത ഡബിള്‍സില്‍ വെങ്കലമെഡലും, 2024 ല്‍ മലേഷ്യയില്‍ വച്ചുനടന്ന ബാഡ്മിന്റണ്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ സ്വര്‍ണ മെഡലും, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇരട്ടമെഡല്‍ നേടുന്ന ആദ്യമലയാളി താരം എന്ന നിലയിലും ആള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ടീമിലുള്‍പ്പെട്ട വനിത എന്ന നിലയിലും സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിത.

വിജി പെണ്‍കൂട്ട്

അസംഘടിത മേഖലയിലെ പെണ്‍ തൊഴിലാളികള്‍ക്കായി എന്നും പോരാട്ടം നടത്തി വന്ന സ്ത്രീകളുടെ കൂട്ടായ്മയായ 'പെണ്‍കൂട്ട്'എന്ന സംഘടനയുടെ അമരക്കാരി. 2018ല്‍ ലോകത്തെ സ്വാധീനിച്ച 100 വനിതകളെ ബിിസി തെരഞ്ഞെടുത്തപ്പോള്‍ അതിലൊരാളായി തെരഞ്ഞെടുക്കപ്പെട്ട മലയാളി വനിത, കടയില്‍ ദിവസം മുഴുവന്‍ നില്‍ക്കാന്‍ നിര്‍ബന്ധിതരാകയാല്‍, പ്രത്യേകിച്ച് തുണിക്കടകളിലെ തൊഴിലാളികള്‍ക്ക് 'ഇരിക്കുവാനുള്ള അവകാശ'ത്തിനായും പ്രാഥമിക ആവശ്യങ്ങള്‍ നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായും സമരം ചെയ്യേണ്ടി വന്ന സെയില്‍സ് ഗേള്‍സ്മാരെ മുന്നില്‍ നിര്‍ത്തി അവര്‍ക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയ സാധാരണക്കാരിയായ സ്ത്രീ.

ജിലുമോള്‍ മാരിയറ്റ് തോമസ്

ജന്മനാ ഇരുകൈകളും ഇല്ലാതെയും വിവിധ ജീവിത പ്രതിസന്ധികളെ അതീജീവിച്ചും ഡ്രൈവിംഗ് ലൈസന്‍സ് നേടിയെടുത്ത ഏഷ്യയിലെ തന്നെ ആദ്യ വനിത എന്ന നേട്ടത്തിനുടമ. കഠിനാദ്ധ്വാനവും ദീര്‍ഘവീക്ഷണവും കൈമുതലായ ജിലുമോള്‍ വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും യുവജനങ്ങള്‍ക്കും മാതൃകയും പ്രചോദനവുമാണ്. ചിത്ര രചനയില്‍ തന്റേതായ കഴിവ് തെളിയിച്ച്, ഗ്രാഫിക് ഡിസൈനറായി ജോലിയില്‍ ശോഭിക്കുന്നു.

അന്നപൂര്‍ണി സുബ്രഹ്‌മണ്യം

ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സിന്റെ ഡയറക്ടറും, ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസും ആസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായി പ്രസിദ്ധീകരിക്കുന്ന ജേണല്‍ ഓഫ് അസ്‌ട്രോ ഫിസിക്‌സ് ആന്റ് അസ്‌ട്രോണമിയുടെ ചീഫ് എഡിറ്ററും, ചൈനീസ് അക്കാദമി ഓഫ് സയന്‍സസ് പ്രസിദ്ധീകരിച്ച ജ്യോതിശാസ്ത്ര ഗവേഷണത്തിന്റെ സയന്റിഫിക് എഡിറ്ററും ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്റെ അംഗത്വ സമിതിയുടെ തലവനും, ആസ്‌ട്രോസാറ്റ്, ആദിത്യ-എല്‍1 എന്നിവയുള്‍പ്പെടെ വിവിധ ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കാളിയുമായിരുന്നു. ഇന്ത്യയുമായി പങ്കാളിയായി ഒരു അന്താരാഷ്ട്ര കണ്‍സോര്‍ഷ്യം നിര്‍മ്മിക്കുന്ന മുപ്പത് മീറ്റര്‍ ടെലിസ്‌കോപ്പിന് (TMT) സംഭാവന നല്‍കുകയും യുവി-ഒപ്റ്റിക്കല്‍ ബഹിരാകാശ ദൂരദര്‍ശിനിയുടെ (INSIST) പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും മൂന്ന് പതിറ്റാണ്ടോളം ഗവേഷണ പരിചയമുള്ള അന്നപൂര്‍ണി സുബ്രഹ്‌മണ്യം, നക്ഷത്ര സമൂഹങ്ങള്‍, ഗാലക്‌സികള്‍, അള്‍ട്രാ വയലറ്റ് ജ്യോതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ 175ഓളം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English Summary:

Kerala Government Vanitha Ratnam Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com