ADVERTISEMENT

ന്യൂഡല്‍ഹി ∙ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കേരളത്തിലെയും ബംഗാളിലെയും തമിഴ്‌നാട്ടിലെയും മുഖ്യമന്ത്രിമാര്‍ പറയുമ്പോഴും പൗരത്വം നല്‍കുന്നതില്‍നിന്ന് കേന്ദ്രത്തെ തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു വലിയ സാധ്യതകളൊന്നും ഇല്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനായി രൂപീകരിക്കപ്പെടുന്ന എംപവേഡ്, ജില്ലാതല സമിതികളില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായിരിക്കും മുന്‍ഗണന. സംസ്ഥാനത്തിന്റെ പ്രതിനിധിയായി ഒരാള്‍ മാത്രമാകും ഉണ്ടാകുക എന്നും പൗരത്വം നല്‍കുന്നതിനുള്ള പൂര്‍ണ ചുമതല കേന്ദ്രത്തില്‍നിന്ന് നിയോഗിക്കുന്നവര്‍ക്ക് ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. 

Read Also: വീണ്ടും പൗരത്വ പ്രക്ഷോഭം; ഡൽഹിയിൽ മലയാളികളടക്കമുള്ള വിദ്യാർഥികൾ കസ്റ്റഡിയിൽ

പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. പൗരത്വത്തിനുള്ള അപേക്ഷകള്‍ പരിഗണിക്കാനായി സംസ്ഥാന, ജില്ലാ തലത്തില്‍ സമിതികള്‍ രൂപീകരിക്കുമെന്നാണ് 2024 സിഎഎ നിയമത്തില്‍ പറയുന്നത്. എന്നാല്‍ ഈ സമിതികളില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായിരിക്കും മുന്‍തൂക്കമെന്നും സംസ്ഥാനങ്ങളില്‍നിന്ന് ഒരാള്‍ മാത്രമാകും പ്രതിനിധിയായി ഉണ്ടാകുകയെന്നുമാണ് സൂചന. 

ഓരോ സമിതിക്കും അധ്യക്ഷന്‍ ഉള്‍പ്പെടെ രണ്ടു പേരായിരിക്കും ക്വാറം. അതായത് സംസ്ഥാനത്തിന്റെ പ്രതിനിധി ഇല്ലാതെ തന്നെ രേഖകള്‍ പൂര്‍ണമായി പരിശോധിച്ച് പൗരത്വം നല്‍കാന്‍ ഈ സമിതികള്‍ക്കു കഴിയുന്ന അവസ്ഥയാണുള്ളത്. എംപവേഡ് കമ്മിറ്റിയുടെയും ജില്ലാതല സമിതിയുടെയും അധ്യക്ഷന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കും. സെന്‍സസ് ഓപ്പറേഷന്‍ ഡയറക്ടര്‍ ആയിരിക്കും എംപവേഡ് കമ്മിറ്റി അധ്യക്ഷന്‍. ജില്ലാതല സമിതികള്‍ കേന്ദ്രസര്‍ക്കാരിലെ സീനിയര്‍ സൂപ്രണ്ട്, സൂപ്രണ്ട് തസ്തികയിലുള്ളവര്‍ നയിക്കും. സെന്‍സസ് ഡയറക്ടര്‍, കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സെന്‍സസ് കമ്മിഷണര്‍ക്കും റജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കുമാകും റിപ്പോര്‍ട്ട് ചെയ്യുക. എംപവേഡ് കമ്മിറ്റിയിലെ മറ്റംഗങ്ങളായ ഓഫിസര്‍ ഓഫ് സബ്‌സിഡിയറി ഇന്റലിജന്‍സ് ബ്യൂറോ, ഫോറിനേഴ്‌സ് റീജനല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍, സ്‌റ്റേറ്റ് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍, പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ എന്നിവരും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരാണ്. 

രണ്ട് ക്ഷണിതാക്കളില്‍ ആദ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫിസില്‍നിന്നോ, അഡീ.ചീഫ് സെക്രട്ടറിയുടെ (ആഭ്യന്തരം) ഓഫിസില്‍നിന്നോ ഉള്ള ആള്‍ മാത്രമാകും ഫലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായി ഉണ്ടാകുക. രണ്ടാമത്തെ ആള്‍ റെയില്‍വേയുടെ പ്രതിനിധി ആയിരിക്കും. ജില്ലാതല സമിതിയിലും സ്ഥിതി വ്യത്യസ്തമല്ല. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസറും ഒരു കേന്ദ്രനോമിനിയും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായി ഉണ്ടാകും. ക്ഷണിതാക്കളില്‍ തഹസില്‍ദാറുടെ തസ്തികയില്‍ കുറയാത്ത ഒരാളോ അല്ലെങ്കില്‍ ജില്ലാ കലക്ടറുടെ ഓഫിസില്‍നിന്നുള്ള ഒരാളോ മാത്രമാകും സംസ്ഥാന പ്രതിനിധി. രണ്ടാമതായി എത്തുന്ന റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍ കേന്ദ്ര ജീവനക്കാരനാണ്. 

∙ പുതിയ ഭേദഗതി 

1955-ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ നിയമം. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. മുൻപ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണു പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുക്കും. 

1955ലെ പൗരത്വ നിയമമാണ് 2019ൽ ഭേദഗതി ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വിജ്ഞാപനം ചെയ്ത ചട്ടങ്ങൾ. എന്നാൽ, 3 അയൽരാജ്യങ്ങളിൽനിന്നുള്ള 6 മതക്കാർക്ക് പൗരത്വം നൽകാൻ 2016ൽ തന്നെ നടപടിയെടുത്തിട്ടുണ്ടെന്ന് 2021ൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. 6 മതക്കാർക്കു പൗരത്വം അനുവദിക്കാൻ അധികാരം പ്രയോഗിക്കുന്നത് നേരത്തേ തുടങ്ങിയെങ്കിൽ, ഒരു മതത്തിൽനിന്നുള്ളവരെ ഒഴിവാക്കുന്നതിന് നിയമത്തിലൂടെ തന്നെ വ്യവസ്ഥ ചെയ്തുവെന്നാണ് സർക്കാർ വൃത്തങ്ങൾ ഇതേക്കുറിച്ച് പിന്നീടു വിശദീകരിച്ചത്.

English Summary:

CAA rules leave no room for states to process, decide pleas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com