ADVERTISEMENT

ന്യൂഡൽഹി ∙ കടമെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന്റെ പ്രധാന ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. ഭരണഘടനയുടെ 293ാം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് പുറമേനിന്ന് കടമെടുക്കാനുള്ള അധികാരപരിധി ഉണ്ടോയെന്നും ഇതിൽ കേന്ദ്രത്തിന് എത്രമാത്രം നിയന്ത്രണം ഏർപ്പെടുത്താമെന്നും പരിശോധിക്കാമെന്നാണ് കോടതി അറിയിച്ചത്. വിഷയം ഭരണഘടനാ ബെഞ്ചിനു വിട്ടതോടെ അന്തിമതീരുമാനം ആകുന്നത് നീളും. ഇടക്കാല ഉത്തരവ് വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. 

അതേസമയം 2023–24 സാമ്പത്തിക വർഷത്തിൽ  ഇടക്കാല ആശ്വാസമായി കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളി. കോടതി ഇടപെടലിലൂടെ സംസ്ഥാനത്തിന് ആവശ്യത്തിനുള്ള പണം ലഭ്യമാക്കിയിട്ടുണ്ട് എന്ന് പറഞ്ഞാണ് കോടതി ആവശ്യം തള്ളിയത്. ജസ്റ്റിസ് സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കഴിഞ്ഞ മാസം ആദ്യം കേസ് പരിഗണിച്ച സുപ്രീം കോടതി കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാൻ അനുമതി നൽകിക്കൊണ്ട് ഉത്തരവിട്ടിരുന്നു. ബാക്കി കടമെടുപ്പു പരിധിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്താനാണ് കോടതി നിർദേശിച്ചത്. 26,000 കോടി രൂപ കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. വിഷയത്തിൽ വാദം പൂർത്തിയാക്കിയിരുന്നു. 2023–24 സാമ്പത്തിക വർഷത്തെ കടമെടുപ്പു പരിധി ഉയർത്താനുള്ള വിഷയത്തിൽ കോടതി നിർദേശം അനുസരിച്ചു ചർച്ച നടന്നിരുന്നുവെങ്കിലും കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണയായിരുന്നില്ല. 

കേന്ദ്രത്തിന്റെ വായ്പാ പരിധി നിശ്ചയിക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്നും കേരളത്തിന് അടിയന്തര ധനസഹായം നൽകണമെന്നുമുള്ള ഹർജികളാണ് കേരളം നൽകിയത്. ഒരോ സംസ്ഥാനത്തിനും എത്രത്തോളം കടമെടുക്കാൻ കഴിയുമെന്ന പ്രധാന ഹർജിയാണ് അഞ്ചംഗ ബെഞ്ചിന് വിട്ടിരിക്കുന്നത്. കേരളത്തിന് അടിയന്തരമായി 10,000 കോടി രൂപ കൂടി അനുവദിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല. 

ഭരണഘടനയുടെ 293ാം അനുച്ഛേദപ്രകാരമാണ് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്നത്. ഈ അനുച്ഛേദം ഇതുവരെ കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്നാണ് ഇന്ന് കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. കേരളത്തിന്റെ ഹർജിയുടെ അടിസ്ഥാനത്തിൽ ആറു ചോദ്യങ്ങൾ ഉയർന്നു വരുമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഈ പശ്ചാത്തലത്തിൽ കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതാകും ഉചിതമെന്നും കോടതി അറിയിച്ചു.

English Summary:

Supreme Court to provide temporary order on on Kerala vs Centre Borrowing case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com