ADVERTISEMENT

തൃശൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി മിടുക്കനാണെന്ന് തൃശൂർ മേയർ എം.കെ. വർഗീസ്. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി വോട്ടു തേടി സുരേഷ് ഗോപി കോർപറേഷൻ ഓഫിസിലെ തന്റെ ചേംബറിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തെ സാക്ഷി നിർത്തി മേയറുടെ പ്രതികരണം. എംപിയാകുക എന്നു പറഞ്ഞാൽ എല്ലാവർക്കും പറ്റുന്ന കാര്യമല്ലെന്നും, സുരേഷ് ഗോപി അതിനു യോഗ്യനാണെന്നത് കാലങ്ങളായി നാം കണ്ടുവരുന്നതാണെന്നും വർഗീസ് ചൂണ്ടിക്കാട്ടി. അതേ സമയം പരാമർശം വിവാദമായതോടെ സുരേഷ് ഗോപിയെ പിന്തുണച്ചതിൽ നിന്ന് മലക്കം മറിഞ്ഞ് തൃശൂർ കോപ്പറേഷനിലെ എൽഡിഎഫ് മേയർ എംകെ വർഗീസ്. സുരേഷ് ഗോപിയെ താൻ പിന്തുണച്ചിട്ടില്ല. സുരേഷ് ഗോപി നല്ല കാര്യങ്ങൾ ചെയ്തെന്ന് മാത്രമാണ് പറഞ്ഞത്. ചോദിച്ചതിന് മറുപടി പറയുക മാത്രമാണ് ചെയ്തത്. ഒരു കോടി രൂപ സുരേഷ് ഗോപി കോർപ്പറേഷന് തന്നു എന്ന് മാത്രമാണ് പറഞ്ഞതെന്ന് എം.കെ. വർഗീസ് തിരുത്തി. 

മേയർ ആദ്യം പറഞ്ഞത് ഇങ്ങനെ 

ഇടതു പിന്തുണയോടെ തൃശൂർ മേയർ സ്ഥാനത്തു തുടരുന്ന കോൺഗ്രസ് വിമത കൗൺസിലറാണ് എം.കെ. വർഗീസ്. സുരേഷ് ഗോപിയെ കുറിച്ച് മേയർ പറഞ്ഞത് ഇങ്ങനെയാണ്. ‘‘എംപിയാകുക എന്നു പറഞ്ഞാൽ ആർക്കും പറ്റുന്ന ഒരു സംഭവമല്ല. അതിനു കുറേ ഗുണങ്ങൾ വേണം. ജനമനസ്സിലേക്ക് ഇറങ്ങിച്ചെല്ലണം, ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കണം, അവരുടെ കൂടെ നിൽക്കണം. അവരുടെ ആവശ്യങ്ങൾ തിരിച്ചറിയണം. അങ്ങനെയുള്ളവരെ ആണല്ലോ നമ്മൾ പൊതുവേ തിരഞ്ഞെടുത്തു വിടുന്നത്. ഇതെല്ലാം സുരേഷ് ഗോപിക്കുണ്ട് എന്നത് കാലങ്ങളായി നാം കണ്ടുവരുന്നതാണ്. അദ്ദേഹം തിരഞ്ഞെടുക്കപ്പെടാൻ യോഗ്യനാണ്. ‘‘തൃശൂർ മേയർ എന്ന നിലയിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശം ഇന്നുവരെ എനിക്കു കിട്ടിയിട്ടുണ്ട്. എന്റെ ചിന്തയും അങ്ങനെ തന്നെയാണ്. സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം എനിക്കുണ്ട്. ഞാൻ സ്വതന്ത്രനാണ്. ഞാൻ സ്വതന്ത്രമായി ചിന്തിക്കും, സ്വതന്ത്രമായി പ്രവർത്തിക്കും. 

വിവാദമായപ്പോൾ തിരുത്തിയത് ഇങ്ങനെ 

തൃശൂരിന്റെ വികസനത്തിന് സഹായിക്കാൻ വരുന്ന ആരെയും ‍ഞാൻ സ്വീകരിക്കും. ആരെയും വെറുതേ വിടില്ല. തൃശൂരിനെ ഏറ്റെടുത്ത് വികസനരംഗത്ത് വരുമ്പോൾ ആരെ, എങ്ങനെ എന്നതു ഞാൻ നോക്കുന്നില്ല.’’ വർഗീസ് പറഞ്ഞു. സംഭവം വിവാദമായതോടെ മേയർ തിരുത്തിയത് ഇങ്ങനെയാണ്. ‘ഞാൻ സ്വതന്ത്രനാണ്. നാട് നന്നാക്കാൻ ആര് സാമ്പത്തിക സഹായം തന്നാലും അത് വാങ്ങുക എന്നത് മാത്രമേ തന്റെ ലക്ഷ്യമുള്ളൂ. അതാണ് ഉദ്ദേശിച്ചത്. പിന്തുണ കൊടുക്കൽ അല്ല. സുരേഷ് ഗോപി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് മാത്രമാണ് പറഞ്ഞത്. മറ്റുള്ള സ്ഥാനാർത്ഥികളും നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. മൂന്നു സ്ഥാനാർത്ഥികളും മിടുക്കന്മാരാണ്. മൂന്നുപേരും ഫിറ്റാണ്. ‘സുനിൽകുമാർ എക്സ്ട്രാ ഓർഡിനറി മിടുക്കൻ’. സുരേഷ് ഗോപിക്ക് രാഷ്ട്രീയ പിന്തുണ ഇല്ല എന്നും അദ്ദേഹം പറഞ്ഞു. സിപിഐ നേതാവും മുൻ മന്ത്രിയുമായ സുനിൽ കുമാറാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിനായി വടകരയിലെ സിറ്റിങ് എംപി കെ. മുരളീധരനും മത്സരിക്കുന്നു.

വോട്ട് ചോദിച്ചത് പൗരന്മാരോടെന്ന് സുരേഷ് ഗോപി 


കഴിഞ്ഞ തവണ ഞാൻ തോൽപ്പിക്കപ്പെട്ടെങ്കിലും അന്നു മുതൽ താൻ ഇവിടെത്തന്നെയുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ‘ഞാൻ രാഷ്ട്രീയമായും അല്ലാതെയും ഒരുപാടു പരിപാടികൾ ഇവിടെ നടത്തി. അതിൽ വലിയ ജനപങ്കാളിത്തമുണ്ടായി. ഇവിടെ ഞാൻ എല്ലാവരെയും കണ്ടു കഴിഞ്ഞു. ഈ ചേംബറിലും ഒരു വോട്ടല്ല. അതിൽക്കൂടുതലുണ്ട്. അദ്ദേഹത്തിന്റെ കുടുംബമുണ്ട്. അദ്ദേഹത്തിന്റെ സ്റ്റാഫുണ്ട്. അവർക്കെല്ലാം സ്വതന്ത്ര ചിന്താഗതിയുണ്ട്. ആ പൗരൻമാരോടാണ് ഞാൻ വോട്ടു തേടുന്നത്. രാഷ്ട്രീയക്കാരോടല്ല.’’ – സുരേഷ് ഗോപി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തിൽ അദ്ദേഹം എൻഡിഎ സ്ഥാനാർഥിയെ പരസ്യമായി അഭിനന്ദിച്ചത് ഇടതുമുന്നണിക്കു തിരിച്ചടിയാണ്. 

English Summary:

NDA Candidate Suresh Gopi Receives Praise from Thrissur Mayor for Parliamentary Qualifications

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com