ADVERTISEMENT

കോഴിക്കോട് ∙ മുഖ്യമന്ത്രി പിണറായി വിജയനെ യുഡിഎഫ് വ്യക്തിഹത്യ ചെയ്യുന്നത് രാഷ്ട്രീയ നിലപാട് ഇല്ലാത്തിനാലാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. പിണറായിയെ എന്തുകൊണ്ടാണ് ഇ.ഡി അറസ്റ്റു ചെയ്യാത്തതെന്ന് ചോദിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെ അംഗീകരിക്കുമോയെന്നും അദ്ദേഹം  വാർത്താസമ്മേളനത്തിൽ ചോദിച്ചു. 

‘‘ഡൽഹിയിൽ കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെ രംഗത്തുവന്ന രാഹുൽ പക്ഷേ, കേരളത്തിലെത്തി സമാന അറസ്റ്റ് ആവശ്യപ്പെടുകയാണ്. രാഷ്ട്രീയ സ്ഥിതിഗതികൾ മനസ്സിലാക്കാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാവുന്നത്. ദേശീയ തലത്തിൽ എന്തു രാഷ്ട്രീയ സന്ദേശമാണ് അദ്ദേഹം ഇതിലൂടെ നൽകുന്നത്? ദേശീയ നേതാവായ രാഹുൽ ഇത്തരത്തിൽ തരംതാണ പ്രതികരണം നടത്തരുതായിരുന്നു. ആരാണ് മുഖ്യശത്രുവെന്ന് ജനങ്ങളോട് പറയാൻ കോൺഗ്രസിന് കഴിയുമോ?

ബിജെപിയെയും അവരുയർത്തുന്ന വർഗീയ- ഫാഷിസ്റ്റ്-കോർപറേറ്റ് അനുകൂല നയങ്ങളെയും പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് പറയാൻ ഇടതുപക്ഷത്തിന് കഴിയും. ജനങ്ങളോട് എന്ത് പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടുമെന്നറിയാതെ അങ്കലാപ്പിലാണ് യുഡിഎഫ്. മുഖ്യമന്ത്രിയെ വ്യക്തിപരമായി നേരിടുന്ന കോൺഗ്രസ് നേതാക്കൾക്ക് തിരഞ്ഞെടുപ്പിൽ കേരള ജനത മറുപടി നൽകും. തിരഞ്ഞെടുപ്പിന്റെ പ്രധാന്യത്തെക്കുറിച്ച് ചിന്തിക്കാതെ രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവർക്കൊപ്പം ഡി.കെ.ശിവകുമാർ, രേവന്ത് റെഡ്ഡി എന്നിവരെല്ലാം കേരളത്തിലെത്തി മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്താനാണ് ശ്രമിക്കുന്നത്.

പാർട്ടി വിട്ട് ദിനംപ്രതി ബിജെപിയിൽ ചേർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസുകാർ ആ പാർട്ടിയുടെ ആശയദാരിദ്ര്യം തന്നെയാണ് തുറന്നുകാണിക്കുന്നത്. പാർലമെന്റിനകത്തും പുറത്തും ജനവിരുദ്ധമായ നയങ്ങൾക്കെതിരെ പോരാട്ടം നടത്തുന്നത് ഇടതുപക്ഷം മാത്രമാണ്’’– ഡി.രാജ പറഞ്ഞു.

English Summary:

D Raja criticises Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com