ADVERTISEMENT

കൊച്ചി∙ കേരളത്തിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. എഴുപതോളം രാജ്യാന്തര– ആഭ്യന്തര വിമാന സർവീസുകളാണ് മുടങ്ങിയതെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സർവീസുകളും മുടങ്ങിയതോടെ നൂറുകണക്കിനു യാത്രക്കാർ ദുരിതത്തിലായി. 

മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയത് സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരെ വലച്ചു. പലരും യാത്ര പുറപ്പെടാനായി വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് വിവരം അറിഞ്ഞത്. ഇതോടെ ബോർഡിങ് പാസ് ഉൾപ്പെടെ കിട്ടി മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരുന്ന യാത്രക്കാർ പലരും ക്ഷുഭിതരായി.

സർവീസ് റദ്ദാക്കിയതിന്റെ കാരണം വിമാനത്താവള അധികൃതരെയും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരുന്നില്ല. യാത്രക്കാരുടെ പ്രതിഷേധം കനത്തെങ്കിലും തുടക്കത്തിൽ വിമാനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണം നൽകാൻ എയർ ഇന്ത്യ എക്സ്പ്രസ് തയാറായുമില്ല. പിന്നീടാണ്, ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് സർവീസുകൾ റദ്ദാക്കേണ്ടി വന്നതെന്ന് കമ്പനി അറിയിച്ചത്.

കാബിൻ ക്രൂ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്നും എയർ ഇന്ത്യ എക്സ്പ്രസിന്റെ മാറ്റം അംഗീകരിക്കാനാവാത്തവരാണ് സമരത്തിന് പിന്നിലെന്നും അധികൃതർ ആരോപിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് തുക മടക്കിനൽകുകയോ, പകരം യാത്രാ സംവിധാനം ഒരുക്കുകയോ ചെയ്തെന്നും അധികൃതർ വ്യക്തമാക്കി. അലവൻസ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവ് എടുത്താണ് പണിമുടക്കിയത്. 

യാത്ര മുടങ്ങിയാൽ ജോലി നഷ്ടപ്പെടുന്നവരുൾപ്പെടെ ഇന്നുതന്നെ വിദേശത്ത് എത്തേണ്ടവരാണ് യാത്രക്കാരിൽ പലരും. വളരെ ദൂരെ നിന്നും പണം മുടക്കി മണിക്കൂറുകൾക്ക് മുൻപ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനം റദ്ദായത് പലരും അറിയുന്നത്. ധനനഷ്ടത്തിനും സമയനഷ്ടത്തിനും ആര് സമാധാനം പറയുമെന്ന് ഇവർ ചോദിക്കുന്നു. വിമാനത്താവളത്തിൽ മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാർക്ക് ഭക്ഷണവും താമസവും നൽകാൻ അധികൃതർ തയാറായില്ലെന്നും യാത്രക്കാർ കുറ്റപ്പെടുത്തി. 

English Summary:

Air India Express flights from Kochi and Kannur cancelled, passengers stranded at airports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com