ADVERTISEMENT

കോഴിക്കോട്∙ ആർഎംപി നേതാവ് കെ.എസ്.ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശം നാക്കുപിഴയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ. ഒരിക്കലും നടത്താൻ പാടില്ലാത്ത പരാമർശമായിരുന്നു അത്. അദ്ദേഹത്തിന്റെ മാപ്പപേക്ഷ പാർട്ടി സ്വാഗതം ചെയ്യുന്നതായും പ്രവീൺകുമാർ അറിയിച്ചു. 

കെ.കെ.രമയും ഹരിഹരന്റെ പരാമർശത്തെ തള്ളിയിരുന്നു. ഒരാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണെന്നും മാപ്പുപറഞ്ഞതിനാൽ വിവാദമാക്കേണ്ടതില്ലെന്നുമായിരുന്നു രമ അഭിപ്രായപ്പെട്ടത്. അതേസമയം ഹരിഹരനെതിരെ റൂറൽ എസ്പിക്ക് പരാതി കൊടുക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. 

വടകരയിൽ യുഡിഎഫും ആർഎംപിയും ചേർന്നുസംഘടിപ്പിച്ച പരിപാടിയിലാണ് ഹരിഹരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വടകര മണ്ഡലത്തിൽ ഉയർന്ന അശ്ലീല വിഡിയോ വിവാദത്തെ കുറിച്ച് പരാമർശിക്കുന്നതിനിടയിലാണു ഹരിഹരൻ അശ്ലീല പരാമർശം നടത്തിയത്. 

‘‘സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ കരുതിയത് അവർ ചില സംഗതികൾ നടത്തിയാൽ തീരുമെന്നാണ്. ടീച്ചറുടെ ഒരു അശ്ലീല വിഡിയോ ഉണ്ടാക്കിയെന്നാണു പരാതി. ആരെങ്കിലും ഉണ്ടാക്കുമോ അത്?’’ ഹരിഹരൻ പറഞ്ഞു. മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാക്കാമെന്നും ഒരു നടിയെ പരാമർശിച്ചുകൊണ്ട് ഹരിഹരൻ പറഞ്ഞു. ഇതാണ് വിവാദമായത്. 

‘‘ഈ പറയുന്ന വിഡിയോ ആരുണ്ടാക്കി? ഇത് ഉണ്ടാക്കിയതിൽ പി. മോഹനന്റെ മകൻ നികിതാസ് ജൂലിയസിനു വല്ല പങ്കുമുണ്ടോ? പി.മോഹനന്റെയും ലതികയുടെയും മകൻ നികിതാസ് ജൂലിയസാണല്ലോ കോഴിക്കോട് ജില്ലയിൽ സിപിഎമ്മിന്റെ സൈബർ ലോകത്തെ നിയന്ത്രിക്കുന്നത്. അവനാണല്ലോ പി.വി. അൻവർ എംഎൽഎയുടെ പ്രധാനപ്പെട്ട ആൾ. ഇന്ദു മേനോൻ എന്ന എഴുത്തുകാരി പറയുന്നതുപ്രകാരമാണെങ്കിൽ അവനാണല്ലോ ബിജെപിയുടെ ശ്രീധരൻപിള്ള എന്ന ഗവർണർക്കു നേരെ കാറോടിച്ചു കയറ്റി അയാളെ കൊല്ലാൻ നോക്കിയത്. ഇതൊക്കെ സൈബർ ലോകത്തു വന്നതാണല്ലോ.

ശ്രീധരൻപിള്ളയേപ്പോലെ ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്കു കാറോടിച്ച് അയാളെ കൊല്ലാൻ ശ്രമിച്ചിട്ട് ശ്രീധരൻ പിള്ള പറഞ്ഞത് ചെറിയ പയ്യനല്ലേ, വിട്ടേക്കൂ എന്നാണ്. മാർക്സിന്റെയും ഏംഗൽസിന്റെയും രണ്ട് പുസ്തകവുമായി പോയതിനാണ് അലൻ ഷുഹൈബിനെ യുഎപിഎ ചുമത്തി പി.മോഹനന്റെ നാട്ടിലെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗവർണറെ കൊല്ലാൻ ശ്രമിച്ചതിനു കേസില്ല.’’ – ഹരിഹരൻ പറഞ്ഞു.

സ്ത്രീവിരുദ്ധ പരാമർശം ചർച്ചയായതോടെ ഹരിഹരൻ തന്റെ ഫെയ്‌സ്ബുക് പേജിൽ ഖേദം പ്രകടിപ്പിച്ചു. ‘‘ഇന്ന് വടകരയിൽ നടത്തിയ ഒരു പ്രസംഗത്തിൽ അനുചിതമായ ഒരു പരാമർശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവർത്തകരും എന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമർശം നടത്തിയതിൽ നിർവ്യാജം ഖേദിക്കുന്നു’’– ഹരിഹരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തിരുന്നു. 

English Summary:

Kozhikode DCC President Praveen Kumar reacts over Hariharan's anti-women remarks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com