ADVERTISEMENT

കൊച്ചി∙ കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ നേരിട്ടത് ക്രൂരമായ മർദനമെന്ന് യുവതി. കഴുത്തിൽ കേബിൾ കുരുക്കി കൊല്ലാൻ ശ്രമിച്ചു. ഭർത്താവ് ആക്രമിച്ചത് സ്ത്രീധനത്തിന്റെ പേരിലാണെന്നും യുവതി പറഞ്ഞു. ആക്രമണം പൊലീസ് നിസാരവത്കരിക്കുകയും ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയും ചെയ്തെന്നും യുവതി ആരോപിച്ചു. കരണത്തടിച്ചാണ് രാഹുൽ മർദനം തുടങ്ങിയതെന്നും യുവതി പറഞ്ഞു.

‌‘‘കൂടുതൽ സ്ത്രീധനം നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. വിവാഹത്തിനു മുൻപുതന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തിയതാണെന്ന് ഞാൻ രാഹുലിനോടു പറഞ്ഞു. അതിനു ശേഷമാണല്ലോ ഇക്കാര്യം മുന്നോട്ടു കൊണ്ടുപോയത്. ഇനി അതിനെക്കുറിച്ച് ഒരു ചർച്ചയുടെ ആവശ്യമില്ലല്ലോയെന്നും രാഹുൽ കൂടി സമ്മതിച്ചതു കൊണ്ടാണല്ലോ വിവാഹാലോചന മുന്നോട്ടു പോയതെന്നും ഞാൻ ഓർമിപ്പിച്ചു.

ഇതോടെയാണ് തർക്കമുണ്ടായത്. രാത്രിയിലാണ് എന്നെ മർദിച്ചത്. അന്നു രാവിലെ രാഹുൽ അടച്ചിട്ട മുറിയില്‍ അമ്മയുമായി കുറേസമയം സംസാരിച്ചിരുന്നു. ആ മുറിയിലേക്ക് എന്നെ കയറ്റിയില്ല. അമ്മ എന്താണ് പറഞ്ഞതെന്നു ഞാൻ രാഹുലിനോട് ചോദിച്ചു. നീ അത് അറിയേണ്ട എന്നായിരുന്നു മറുപടി. മുഷ്ടി ഉപയോഗിച്ച് തലയുടെ ഒരുവശത്ത് പലതവണ മർദിച്ചു. ചാർജറിന്റെ കേബിൾ എടുത്ത് കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിച്ചു.

കൊല്ലുമെടീ എന്ന് പറഞ്ഞായിരുന്നു മർദനം. ആ സമയത്ത് വാതില്‍ തുറന്ന് ഞാൻ ഓടാൻ ശ്രമിച്ചു. അതോടെ എന്നെ പിടിച്ച് അവിടെ കിടത്തി പിന്നിൽ ബെൽറ്റുകൊണ്ട് അടിച്ചു. അപ്പോഴെല്ലാം ഞാൻ ഉറക്കെ കരഞ്ഞു. പുലർച്ചെ ഒരു മണിക്കായിരുന്നു ഇത്. ആരും സഹായത്തിന് എത്തിയില്ല. തുടർന്ന് ബോധരഹിതയായി. പിന്നീട് ബോധം വന്നപ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു.

വേദന സഹിക്കാനാകാതെ അലമുറയിട്ടാണ് ഞാൻ കരഞ്ഞത്. ഒന്നും ചെയ്യല്ലേയെന്ന് പറഞ്ഞു. ഇതിനിടെ ആരോ പടി കയറി മുകളിലേക്കു വരുന്നുണ്ടായിരുന്നു. ആരോ വരുന്നുണ്ട്, ശബ്ദമുണ്ടാക്കരുതെന്ന് മർദിക്കുന്നതിനിടെ രാഹുൽ തന്നെ പറയുന്നുണ്ടായിരുന്നു. പക്ഷേ, കുറച്ചുനേരം കഴിഞ്ഞപ്പോഴേയ്ക്കും ആ ശബ്ദം പോവുകയും ചെയ്തു. ഞങ്ങളുടെ അടുത്ത മുറിയിൽ രാഹുലിന്റെ സുഹൃത്ത് രാജേഷ് കിടക്കുന്നുണ്ടായിരുന്നു. എന്റെ കരച്ചിൽ അദ്ദേഹം കേട്ടിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. പക്ഷേ ആരും സഹായത്തിനു വന്നില്ല.

എന്നെ ആശുപത്രിയിൽ കാണിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിലേക്കു പോയത്. ഞാൻ ഈ പറഞ്ഞ കാര്യങ്ങളെല്ലാം പൊലീസിനു മുന്നിലും അതേപടി പറഞ്ഞതാണ്. പക്ഷേ, മൊബൈൽ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്തു മുറുക്കി കൊല്ലാൻ ശ്രമിച്ചത് ഉൾപ്പെടെ ഞാൻ പറഞ്ഞ പ്രധാനപ്പെട്ട പല കാര്യങ്ങളും അവർ രേഖപ്പെടുത്തിയില്ല എന്നാണ് അറിഞ്ഞത്. ഞങ്ങൾ അവിടെ എത്തുന്നതിനു മുൻപേ രാഹുൽ എത്തിയിരുന്നു. പൊലീസുകാരുടെ തോളിൽ സുഹൃത്തുക്കളെപ്പോലെ കയ്യിട്ടു നടക്കുന്നതാണ് കണ്ടത്. ഒത്തുതീർപ്പിനുള്ള ശ്രമമാണ് അവിടെ കണ്ടത്.

ഇതെല്ലാം സ്വാഭാവികമല്ലേ, ഭാര്യാഭർത്താക്കൻമാർക്കിടയിൽ നടക്കുന്നതല്ലേ, എല്ലാം മറന്നേക്കൂ എന്നൊക്കെയാണ് പൊലീസുകാർ പറഞ്ഞത്. സിഐയുടെ മുറിയിൽ ഞാനും അച്ഛനും രാഹുലുമാണ് ഉണ്ടായിരുന്നത്. ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. എന്നെ ഇത്രയും മർദ്ദിച്ചയാളുടെ കൂടെ തുടരാൻ താൽപര്യമില്ലെന്ന് ഞാൻ പറയുകയും ചെയ്തു.

വിസ്മയ, ഉത്ര തുടങ്ങിയവർക്ക് സംഭവിച്ച കാര്യങ്ങൾ അച്ഛൻ ചൂണ്ടിക്കാട്ടിയപ്പോൾ, അതെല്ലാം റിപ്പോർട്ടർമാർ തള്ളിയുണ്ടാക്കുന്നതാണ്, അതിൽ വലിയ കാര്യമില്ല എന്നാണ് പറഞ്ഞത്. എങ്കിലും കേസെടുക്കണമെന്ന് അച്ഛൻ പറഞ്ഞപ്പോൾ, ഇതിനൊക്കെ കേസുണ്ടോയെന്ന് ചോദിച്ച് പരിഹസിച്ചു. രാഹുലിന്റെ പക്ഷത്തുനിന്ന് സംസാരിക്കുന്നതുപോലെയാണ് എനിക്കു തോന്നിയത്.’’ – യുവതി പറഞ്ഞു.

English Summary:

Kozhikode Woman Survives Dowry-Driven Strangulation Attempt by Husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com