ADVERTISEMENT

കോഴിക്കോട്∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ വിദേശത്തേക്കു കടന്നതായി വിവരം. ഗാർഹിക പീഡനത്തിനിരയായ വധുവിന്റെ അമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാഹുൽ ബെംഗളൂരു വഴി സിംഗപ്പൂരിലേക്കു കടന്നുവെന്നാണു വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്നു വിവരം ലഭിച്ചതെന്നു വധുവിന്റെ അമ്മ പറഞ്ഞു. രാഹുലിനു രക്ഷപ്പെടാൻ പൊലീസ് സൗകര്യം ഒരുക്കിയെന്നും അവർ ആരോപിച്ചു. ലുക്കൗട്ട് നോട്ടിസ് ഇറക്കുന്ന കാര്യം മുൻകൂട്ടി അറിഞ്ഞാണു രാഹുൽ നാടുവിട്ടത്. പൊലീസിൽ പ്രതീക്ഷയില്ലെന്നും അവർ പറഞ്ഞു.   

അതേസമയം, പരാതിക്കാരിയുടെ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലേക്കു തിരിച്ചു. ‌ഫറോക്ക് എസിപി സാജു കെ.ഏബ്രഹാമാണ് അന്വേഷണ സംഘം തലവൻ. ഗാർഹികപീഡന പരാതി ലഭിച്ചിട്ടും പന്തീരാങ്കാവ് എസ്എച്ച്ഒ കേസെടുക്കാൻ വിമുഖത കാണിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ വിശദ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസിന്റെ ഭാഗത്തുനിന്നു ഗുരുതര കൃത്യവിലോപം ഉണ്ടായതായി പെൺകുട്ടി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. പന്തീരാങ്കാവ് പൊലീസ് പെൺകുട്ടിയോട‌ു നീതി കാണിച്ചില്ലെന്നു പെൺകുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. ഈ മാസം അഞ്ചിനായിരുന്നു ഇവരുടെ വിവാഹം. അടുക്കള കാണൽ ചടങ്ങിനു ഞായറാഴ്ച രാഹുലിന്‍റെ വീട്ടിലെത്തിയപ്പോഴാണു യുവതി ക്രൂരമർദനത്തിന് ഇരയായത് ബന്ധുക്കൾ അറിഞ്ഞത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. രാഹുൽ വേറെയും വിവാഹം കഴിച്ചിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. നവവധുവിനെ മർദിച്ചതിനു രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

English Summary:

Pantheerankavu Domestic Violence Case: Rahul Left India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com