ADVERTISEMENT

തിരുവനന്തപുരം∙ കേരള വനം വികസന കോര്‍പറേഷന്റെ (കെഎഫ്ഡിസി) തോട്ടങ്ങളില്‍ ഒരു വര്‍ഷത്തേക്കു യൂക്കാലി മരങ്ങള്‍ നടാനുള്ള വിവാദ ഉത്തരവ് റദ്ദാക്കി വനം വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. കെഎഫ്ഡിസിയുടെ അംഗീകൃത വര്‍ക്കിങ് പ്ലാന്‍ പ്രകാരം, യൂക്കാലി മരങ്ങള്‍ മുറിച്ചു നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മാത്രം അനുമതി നല്‍കിയാണ് ഉത്തരവ് ഭേദഗതി ചെയ്തിരിക്കുന്നത്.  

കെഎഫ്ഡിസി തോട്ടങ്ങളില്‍ ഒരു വര്‍ഷത്തേക്കു യൂക്കാലി മരങ്ങള്‍ നടാന്‍ അനുമതി നല്‍കിയ മുന്‍ ഉത്തരവിലെ പരാമര്‍ശം ഒഴിവാക്കിയാണ് വനം അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 2021-ലെ ഇക്കോ റസ്‌റ്റോറേഷന്‍ പദ്ധതിയുടെയും സമാനമായി മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനുള്ള ബൃഹത്തായ പദ്ധതിയുടെയും ഭാഗമായുള്ള നയത്തിന് അനുസൃതമായി സംസ്ഥാനത്തെ വനപ്രദേശങ്ങളില്‍ അക്കേഷ്യ, യൂക്കാലിപ്റ്റസ് ഇനങ്ങളെ പൂര്‍ണമായി ഒഴിവാക്കി യോജ്യമായ തദ്ദേശീയ ഇനങ്ങളെ നട്ടുപിടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

കെഎഫ്ഡിസിയുടെ മാനേജ്‌മെന്റ് പ്ലാന്‍ കാലാവധിയില്‍ ശേഷിക്കുന്ന ഒരു വര്‍ഷത്തേക്ക് (2024-25) യൂക്കാലി നടാന്‍ അനുമതി നല്‍കി ഏഴിനു കെ.ആര്‍.ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവാണു വിവാദമായത്. യൂക്കാലി നടുന്നതു സംബന്ധിച്ചു സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും നയങ്ങള്‍ക്കു വിരുദ്ധമായ നിലപാടാണു വനം വകുപ്പ് സ്വീകരിച്ചതെന്ന വിമര്‍ശനമുയര്‍ന്നതു സര്‍ക്കാരിനെയും വനം വകുപ്പിനെയും വെട്ടിലാക്കി. ജലം വലിച്ചെടുക്കുന്നവയും പരിസ്ഥിതിക്കു ദോഷമുണ്ടാക്കുന്നവയുമാണെന്ന വിലയിരുത്തലിനെത്തുടര്‍ന്നു യൂക്കാലി, അക്കേഷ്യ എന്നിവ നടുന്നതു വിലക്കി 2017ല്‍ സംസ്ഥാന വനം വകുപ്പ് ഉത്തരവിറക്കിയിരുന്നു.

വീണ്ടും യൂക്കാലി നടാനുള്ള തീരുമാനത്തിനെതിരെ വയനാട് പ്രകൃതിസംരക്ഷണ സമിതി ഉള്‍പ്പെടെ നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പശ്ചിമഘട്ട കര്‍ഷകഗ്രാമങ്ങളില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന മനുഷ്യ വന്യജീവി സംഘര്‍ഷത്തിനും തീരാത്ത ദുരിതത്തിനും പ്രധാന കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത് വനമേഖലയില്‍ യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ മരങ്ങള്‍ നടുന്നതും തേക്കിന്റെ തോട്ടങ്ങള്‍ പുനരാരംഭിക്കാനുള്ള വനംവകുപ്പിന്റെ തീരുമാനവുമാണ്. 

മനുഷ്യ - വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതിയായി ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനവും, കാട്ടിനുള്ളില്‍ വെള്ളവും തീറ്റയും ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിശ്ചയിച്ച വിദഗ്ധ സമിതിയും മുഖ്യമന്ത്രി നിയമിച്ച രാജ്യാന്തര വിദഗ്ധരടങ്ങിയ സമിതിയും ശുപാര്‍ശ നല്‍കിയതിന്റെ മഷിയുണങ്ങുന്നതിന് മുന്നേ യൂക്കാലി മരങ്ങൾ നടാന്‍ തീരുമാനമെടുത്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി.

യൂക്കാലിപ്റ്റസ് നട്ടതിനെ തുടര്‍ന്ന് വയനാട്ടില്‍ വരള്‍ച്ചയും ജലക്ഷാമവും കൂടാത രൂക്ഷമായ വന്യജീവി പ്രശ്‌നവും ഉണ്ടായി. നൂറു കണക്കിന് ഏക്കര്‍ നെല്‍വയലും കാട്ടിനുള്ളിലെ ചതുപ്പുകളും കബനീ നദിയുടെ കൈവഴികളും വറ്റിവരണ്ടുപോയി. വയനാട്ടില്‍ മാത്രമല്ല, പശ്ചിമഘട്ട മലഞ്ചെരിവുകളെ മുഴുവനും തകര്‍ത്തു കളഞ്ഞ വരള്‍ച്ചയുടെയും ജലക്ഷാമത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും മൂലകാരണം യൂക്കാലി പോലുള്ള ഏക വിളത്തോട്ടങ്ങളാണെന്നും ഇവര്‍ ആരോപിക്കുന്നു.

English Summary:

Controversial Eucalyptus Planting Order Withdrawn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com