ADVERTISEMENT

കോട്ടയം ∙ ‘‘ഈ സ്ത്രീക്ക് എന്തെങ്കിലും സംഭവിച്ചാൽ കുട്ടിയെ നിങ്ങൾ നോക്കുമോ?’’ അന്ന് വൃക്കദാനത്തിന് സന്നദ്ധയായി വന്ന സ്ത്രീയുടെ ഭർത്താവിനോട് ഡോ. ഹിതേഷ് ശങ്കർ ചോദിച്ചു. കൈകക്കുഞ്ഞുമായി വന്ന ദാതാവ് മുലയൂട്ടുന്ന അവസ്ഥയിലാണെന്ന് കണ്ടതിനാലാണ് ഫൊറൻസിക് സർജൻ കൂടിയായ ഡോ. ഹിതേഷ് അങ്ങനെ ചോദിച്ചത്.

‘‘ഒരു വൃക്ക കൊടുത്തതു കൊണ്ട് ഒന്നും സംഭവിക്കില്ല സാറേ,’’ തെല്ലും ആശങ്കയില്ലാതെ ഭർത്താവ് മറുപടി നൽകി. ‘‘എന്നാൽ താങ്കൾക്ക് കൊടുത്തു കൂടെ?’’ എന്ന് ചോദിച്ച ഡോക്ടർക്ക് ലഭിച്ച മറുപടി ഇങ്ങനെ. ‘‘വൃക്ക കൊടുത്താൽ എനിക്ക് പണിക്കു പോകാൻ പറ്റില്ല’’. 

വൃക്കദാനത്തിന് അനുമതി നൽകേണ്ട വിദഗ്ധ സമിതി അംഗമാണ് തൃശൂർ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. ഹിതേഷ് ശങ്കർ. ദാതാവിന്റെ വിവരങ്ങളിൽ സംശയം തോന്നിയതിനാലും ആരോഗ്യ സ്ഥിതി അനുകൂലമല്ലാത്തതിനാലും അനുമതി നൽകരുതെന്ന് ഡോ. ഹിതേഷ് നിലപാട് എടുത്തു. എന്നാൽ വിഐപി കേസാണെന്നും ഉന്നതങ്ങളിൽ നിന്നുള്ള നിർദേശം ഉണ്ടെന്നും യോഗത്തിൽ പങ്കെടുത്ത സർക്കാർ പ്രതിനിധി അറിയിച്ചു. ‘‘അനുമതി നൽകാൻ കഴിയില്ലെന്നും യോഗ തീരുമാനത്തിന് എതിരെ വിയോജനക്കുറിപ്പ് എഴുതുമെന്നും ഞാൻ പറഞ്ഞു. അതോടെ സമിതി അംഗങ്ങൾ വഴങ്ങി. അനുമതി നിഷേധിച്ചു.’’ ഡോ. ഹിതേഷ് പറ‍ഞ്ഞു. എന്നിട്ടോ, വിയോജനക്കുറിപ്പ് എഴുതുമെന്ന് വാശി പിടിച്ച ഡോ. ഹിതേഷ് അടുത്ത യോഗത്തിൽ പങ്കെടുത്തില്ല. വൃക്കദാനത്തിന് അനുമതി ലഭിക്കുകയും ചെയ്തു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

2012 ലാണ് ഈ സംഭവം നടക്കുന്നത്. തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അവയവദാന മാഫിയയുടെ ശക്തി മനസ്സിലാക്കാൻ ഈ സംഭവം മതി. ഈ സംഭവത്തെ തുടർന്ന് അവയവ ദാന മാഫിയയെ കുറിച്ച് അന്വേഷിക്കണമെന്ന് വിദഗ്ധ സമിതി പൊലീസിനു റിപ്പോർട്ട് നൽകിയിരുന്നു. പൊലീസ് സ്പെഷൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി 30 പേജുള്ള അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചു. എന്നാൽ ആ റിപ്പോർട്ടും വെളിച്ചം കണ്ടില്ല. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അവയവ ദാന മാഫിയയുടെ വളർച്ച ആരംഭിച്ചത് ഈ സംഭവത്തോടെയാണ്. 

ആ ദല്ലാൾ പറഞ്ഞു, ‘ഞാൻ അറിയാതെ ഒരു വൃക്കദാനവും നടക്കില്ല’

അവയവ ദാന മാഫിയയ്ക്കെതിരെ നടപടി എടുത്ത ഡോ. ഹിതേഷിന് പിന്നീട് അധികം യോഗങ്ങളിൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിച്ചില്ല. ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവിയായ ഡോ. ഹിതേഷ് അവയവ ദാന നടപടികളെ എങ്ങനെ മാഫിയ ദുരുപയോഗം ചെയ്യുന്നുവെന്ന് പറയുന്നു. ‘‘വിദഗ്ധ സമിതിയാണ് അവയവ ദാനത്തിന് അനുമതി നൽകുന്നത്. ശരാശരി 3 മണിക്കൂറാണ് യോഗത്തിന്റെ ദൈർഘ്യം. ഇതിൽ പരിഗണിക്കുന്നത് 24 മുതൽ 26 വരെ അപേക്ഷകൾ. അപേക്ഷകളിലൊന്നു പോലും നേരെ പരിശോധിക്കാൻ പറ്റുമോ? ഒരിക്കൽ ഇക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് അപേക്ഷകളുടെ എണ്ണം 15 വരെ ആക്കി ചുരുക്കിയിരുന്നു.’’

അവയവ ദാന മാഫിയ എത്രത്തോളം കരുത്തരാണ്. ‘‘ഒരു സംഭവം പറയാം. അടുത്തിടെ ആരോഗ്യ വകുപ്പിലെ വളരെ സീനിയറായ ഡോക്ടർ തന്റെ ബന്ധുവിനായി വൃക്ക തേടുകയാണ്. നഗരത്തിലെ പ്രമുഖ ആശുപത്രിയിലാണ് ശസ്ത്രക്രിയ. പ്രാരംഭ ചർച്ചകൾക്കു ശേഷം ആശുപത്രിക്കു പുറത്തിറങ്ങിയ ഡോക്ടറെ വൃക്ക മാഫിയ തലവൻ നേരിട്ടു വിളിച്ചു. സാർ വല്യ ഡോക്ടറായിരിക്കും. പക്ഷേ ഇവിടെ ഒരു വൃക്കദാനവും ഞാൻ അറിയാതെ നടക്കില്ല. മാഫിയ ദല്ലാളിന്റെ അറിവോടെ തന്നെ ഡോക്ടർ വൃക്ക കണ്ടെത്തി ശസ്ത്രക്രിയ നടത്തി’’ ഡോ. ഹിതേഷ് പറഞ്ഞു.

മദ്യപരുടെ ഭാര്യയെ മാഫിയ നോട്ടമിടും 

സ്വന്തം പേരിനു മുന്നിൽ കിഡ്നി എന്ന പേരും നാട്ടുകാർ ഈ ബ്രോക്കർക്കു നൽകി. അദ്ദേഹം അതൊരു ബഹുമതിയായും കാണുന്നു. മാഫിയ പ്രവർത്തിക്കുന്നത് എങ്ങനെ? ‘‘മദ്യപാനികളെ സ്വാധീനിച്ച് അവരുടെ ഭാര്യമാരുടെ വൃക്കയാണ് പലപ്പോഴും  മാഫിയ കൈക്കലാക്കുന്നത്. ഇത്തരം കുടുംബങ്ങളെ മാഫിയ അംഗങ്ങൾ ബന്ധപ്പെടുന്നു. മിക്കവർക്കും കടം കാണും. മാഫിയ 6 ലക്ഷം വരെ അക്കാലത്ത് വാങ്ങിയിരുന്നു. കുടുംബത്തിന്റെ കടം വീട്ടാനാണ് പല വീട്ടമ്മമാരും തങ്ങളുടെ വൃക്ക ദാനം ചെയ്യാൻ തയ്യാറാകുന്നത്. ദാതാക്കൾക്കു നൽകുന്നത് 2 ലക്ഷം വരെ മാത്രം. മുലയൂട്ടുന്ന ആ അമ്മയ്ക്ക് ലഭിച്ചത് 50000 രൂപയാണ്. പിന്നെ പൊലീസ് ഇടപെട്ട് കുറച്ചു കൂടി പണം വാങ്ങി നൽകി.

organ-trade-mafia

തൃശൂർ നഗരത്തിന്റെ പരിസരത്തുള്ള ഗ്രാമങ്ങളിൽ നിന്നാണ് വൃക്ക കണ്ടെത്തുന്നത്. കള്ളക്കേസ് ഉണ്ടാക്കി ആ വിലാസത്തിൽ പാസ്പോർട്ട് എടുത്ത് വിദേശത്തേക്ക് കടത്തുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. 70 ഉം 80 ഉം വയസ്സുള്ളവർക്ക് വൃക്ക കൊടുക്കുന്ന ദാതാക്കളുടെ പ്രായം 30 ൽ താഴെയാണ്. ഇത്തരം സംഭവങ്ങൾ അന്നു തന്നെ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നതാണ്, സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടും വെളിച്ചം കണ്ടില്ല. സംശയമുള്ള 12 കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു.’’ ഡോ. ഹിതേഷ് പറഞ്ഞു.

English Summary:

Terrifying Details of How Kidney Mafia Operate and Manipulate the System

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com