ADVERTISEMENT

തിരുവനന്തപുരം ∙ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരായ പീഡനക്കേസിൽ ബലാത്സംഗം, വധശ്രമം, ഭീഷണി, മർദനം എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരത്തു താമസിക്കുന്ന എറണാകുളം പറവൂർ സ്വദേശിയായ യുവതിയെ പല സ്ഥലത്തുവച്ച് മൂന്നു തവണ എൽദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നും ഇതു വെളിപ്പെടുത്തുമെന്നു പറഞ്ഞതിന്റെ പേരിൽ ബലം പ്രയോഗിച്ച് കോവളത്തെ കുന്നിൽ മുകളിലെത്തിച്ച് തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചെന്നും ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകര കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. എൽദോസിന്റെ രണ്ടു സുഹൃത്തുക്കളും കേസിൽ പ്രതികളാണ്.

വർഷങ്ങളായി യുവതിയുമായുണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനമെന്നാണു കുറ്റപത്രം. 2022 ജൂലൈക്കും സെപ്റ്റംബറിനും ഇടയിലായിരുന്നു ഇത്. ആദ്യം വിഴിഞ്ഞം അടിമലത്തുറയിലെ റിസോർട്ടിൽ വച്ചും തുടർന്ന് എറണാകുളം തൃക്കാക്കരയിലെയും കുന്നത്തുനാട്ടിലെയും വീടുകളിലുമാണ് ബലാത്സംഗം നടന്നതെന്നും ഇതെത്തുടർന്നായിരുന്നു വധശ്രമമെന്നുമാണു പൊലീസ് കണ്ടെത്തൽ.

2022 സെപ്റ്റംബർ 14ന് കോവളത്ത് പൊതുസ്ഥലത്ത് വച്ച് എംഎൽഎയും യുവതിയും തമ്മിൽ തർക്കമുണ്ടായതോടെയാണു കേസിന്റെ തുടക്കം. രണ്ടാഴ്ചയ്ക്കു ശേഷം ഇതു സംബന്ധിച്ചു യുവതി പൊലീസിൽ പരാതി നൽകിയതോടെ വലിയ രാഷ്ട്രീയ വിവാദമായും മാറി. എൽദോസ് മദ്യപിച്ചു തന്റെ വീട്ടിലെത്തി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു കൊണ്ടുപോയി കുന്നിൽ മുകളിൽ നിന്നു തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചെന്നുമായിരുന്നു പരാതി. വിവാഹ വാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചെന്നും മൊഴി നൽകി. കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ എംഎൽഎക്ക് കോടതിയിൽ നിന്നു മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് ഒഴിവായിരുന്നു.

English Summary:

Police filed charge sheet against Eldhose Kunnappilly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com