ADVERTISEMENT

പാലക്കാട് ∙ അരിക്കൊമ്പൻ കേരളത്തിന്റെയോ തമിഴ്നാടിന്റെയോ? അതറിയണമെങ്കിൽ കാട്ടാന കണക്കെടുപ്പു കഴിയണം. നാലു തെക്കൻ സംസ്ഥാനങ്ങൾ സംയുക്തമായി നടത്തുന്ന കാട്ടാന കണക്കെടുപ്പിന് നാളെ തുടക്കമാകും. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ ഒരേസമയമാണ് സർവേ. ഉദ്യേ‍ാഗസ്ഥരുടെ പരിശീലനം ഇന്ന് സമാപിക്കും. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം കുറയ്ക്കാനുള്ള നടപടികൾക്കുള്ള ഡേറ്റാ ശേഖരണത്തിന്റെ ഭാഗമായാണ് സർവേ. കേരളത്തിൽ പെരിയാർ, പറമ്പിക്കുളം കടുവ സംരക്ഷണകേന്ദ്രങ്ങളിലാണു പരിശീലനം. സംയുക്ത സർവേ 25 ന് അവസാനിക്കും. ഇതാദ്യമാണ് സംസ്ഥാനങ്ങൾ ഒരുമിച്ചുളള കണക്കെടുപ്പ്. 

ആനപ്പിണ്ടത്തിനും കണക്കുണ്ട് 

മെ‍ാത്തം വനമേഖലയെ ആറു ചതുരശ്ര കിലേ‍ാമീറ്റർ വരെയുളള 612 ബ്ലേ‍ാക്കുകളാക്കി തിരിച്ചാണ് കണക്കെടുപ്പ്. ഓരേ‍‍ാ ബ്ലോക്കിലും അഞ്ചംഗസംഘമാണ് സർവേയ്ക്കു നേതൃത്വം നൽകുക. 22 ന് നേരിട്ടും 23 ന് ആനപ്പിണ്ടത്തിന്റെ അടിസ്ഥാനത്തിലും 24 ന് ജലസ്രോതസ്സുകളുമായി ബന്ധപ്പെടുത്തിയുമാണു നടപടി. ദിവസം ഒരു നേരമെങ്കിലും ആന വെള്ളം കുടിക്കാനെത്തുമെന്നാണു അനുമാനം. മോശമില്ലാത്ത മഴ ലഭിച്ചതിനാൽ, തീറ്റയും വെളളവും തേടി മറ്റിടങ്ങളിൽ പേ‍ായ ആനകൾ മിക്കതും സംസ്ഥാനത്തെ കാട്ടിൽ തിരിച്ചെത്താനുളള സാധ്യത അധികൃതർ കാണുന്നു. അങ്ങനെയെങ്കിൽ ഇത്തവണ ആനകളുടെ എണ്ണം ഉയർന്നേക്കും. 

5000 കാട്ടാനകൾ എങ്ങോട്ടു പോയി?

കണക്കെടുപ്പിന്റെ അന്തിമ റിപ്പേ‍ാർട്ട് ജൂലൈ 20 നുളളിൽ പ്രസിദ്ധീകരിക്കാനാണ് ധാരണ. 2017 ലെ സെൻസസിൽ സംസ്ഥാനത്ത് 7490 കാട്ടാനകളെ കണ്ടെത്തിയിരുന്നിടത്ത് കഴിഞ്ഞ വർഷത്തെ കണക്കെടുപ്പിൽ അത് 2500 ആയി കുറഞ്ഞത് ചർച്ചയായിരുന്നു. വനത്തിൽ ൊള്ളാവുന്നതിന്റെ ഇരട്ടിയിലേറെ ആനകൾ മേഖലയിലുള്ളതിനാൽ അവ പെരുകുന്നത് നിയന്ത്രിക്കാനുള്ള ശക്തമായ നടപടി വേണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിൽ, എണ്ണം കുറഞ്ഞതായുള്ള കണക്കുകളെ വിവിധ കർഷക സംഘടനകൾ ചേ‍ാദ്യം ചെയ്തു.

കണക്കു നോക്കി പിന്നീട് നടപടി 

സർവേ കണക്കനുസരിച്ച്, സംഘർഷം കുറയ്ക്കാൻ എന്തെ‍ാക്കെ പ്രായേ‍ാഗികമായ നടപടി , എവിടെയെ‍ാക്കെ സ്വീകരിക്കാമെന്നു പിന്നീട് ചർച്ച ചെയ്യും. സമതലപ്രദേശമായതിനാൽ നാലിടത്തും ഒരേ സമയം സർവേ നടത്താൻ പ്രയാസമില്ലെന്നു അധികൃതർ പറഞ്ഞു. ഏകോപനസമിതിയിൽ പ്രധാനമായും തമിഴ്നാടും കർണാടകവുമാണ് പങ്കാളികളെങ്കിലും കർണാടക വനമേഖലയിൽനിന്നു ചിറ്റൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ആനകളുടെ സഞ്ചാരവും അതു മൂലമുള്ള പ്രശ്നങ്ങളും ഉള്ളതിനാലാണു ആന്ധ്ര സർവേയിൽ ചേർന്നത്.

English Summary:

Joint Forest Survey: Southern States Unite to Count Elephants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com