ADVERTISEMENT

കൊച്ചി ∙ ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചതായി സർക്കാരും റജിസ്ട്രാറും അറിയിച്ചതിനെ തുടർന്ന് ഇതു സംബന്ധിച്ച ഉപഹർജി ഹൈക്കോടതി തീർപ്പാക്കി. നടി ആക്രമിക്കപ്പെട്ട കേസിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ‍ തെളിവ് സൂക്ഷിക്കുന്നതില്‍ മാർഗനിര്‍ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയിൽ ഉപഹർജി നൽകിയിരുന്നു. ഇതാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ച് ഇന്ന് തീർപ്പാക്കിയത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കോടതി മുൻപാകെയുള്ള ഹർജികള്‍ നാളെ വീണ്ടും പരിഗണിക്കും.

മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ടുള്ള സർക്കുലർ ഇറക്കുന്നതിൽ ഹൈക്കോടതി സ്വമേധയാ ഇടപെടുന്നുണ്ടെന്ന് ഇന്ന് ജസ്റ്റിസ് കെ.ബാബു വ്യക്തമാക്കി. കോടതി ഉത്തരവ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും എല്ലാ ജില്ലാ ജഡ്ജിമാർക്കും കൈമാറിയെന്ന് റജിസ്ട്രാർ അറിയിച്ചിട്ടുണ്ട്. മാർഗനിർദേശങ്ങൾ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു. ഹൈക്കോടതിയുടെ ശുപാർശകൾ നടപ്പാക്കാൻ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയെന്ന് സർക്കാരും വ്യക്തമാക്കി. മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നാണ് ഉദ്യോഗസ്ഥർക്കുള്ള നിർദേശം.

നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്ന പരാതിയെ തുടർന്ന് എറണാകുളം സെഷന്‍സ് ജഡ്ജിയോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ സൂക്ഷിക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും കോടതി ഇതിനൊപ്പം പുറപ്പെടുവിച്ചു. ലൈംഗിക കുറ്റകൃത്യങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍ പ്രതികൾക്കുള്‍പ്പെടെ ആര്‍ക്കും നല്‍കരുതെന്നും ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് കോടതി ഉത്തരവ് പ്രകാരം മാത്രമാകണമെന്നും ഈ മാർഗനിർദേശത്തിൽ വ്യക്തമാക്കിയിരുന്നു.

വിദഗ്ധരുടെ സാന്നിധ്യത്തില്‍ മാത്രമാകണം ദൃശ്യങ്ങളുടെ പരിശോധന നടത്തേണ്ടതെന്നും പരിശോധനയുടെ നടപടിക്രമങ്ങളും പരിശോധനാ സമയവും തീയതിയും പരിശോധിച്ച വ്യക്തികള്‍ ആരൊക്കെയെന്നും രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം തെളിവുകള്‍ നശിപ്പിച്ച് ഇതിന്റെ റിപ്പോര്‍ട്ട് അധികൃതർ കോടതിക്ക് നൽകണമെന്നതുൾപ്പെടെയാണ് മാർഗനിർദേശങ്ങൾ. 

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പരിശോധിച്ചതുമായി ബന്ധപ്പെട്ടുള്ള എൻക്വയറി റിപ്പോർട്ടും ഏറെ വിവാദമായിരുന്നു. ഇതിനെ തുടർന്ന് അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയും റിപ്പോർട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മാത്രമല്ല, മൊഴിപ്പകർപ്പും അതിജീവിതയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു. അന്വേഷണം ഒട്ടും സുതാര്യമല്ലാതെയാണ് നടത്തിയത് എന്നു ചൂണ്ടിക്കാട്ടി അതിജീവിത നൽകിയ ഹർജി നിലനിൽക്കുമോ എന്ന് കോടതി നാളെ പരിശോധിക്കും.

English Summary:

High Court Disposes Petition on Digital Evidence Guidelines in Actress Assault Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com