ADVERTISEMENT

കോട്ടയം ∙ വിശപ്പ് മാറ്റാനുള്ള ആഹാരം വിഷമായി മാറിയാലോ? എവിടെ നിന്നാണ്, എന്തു വിശ്വസിച്ചാണ് നമ്മൾ കഴിക്കുക? ഏതു ഭക്ഷണമാണ് ജീവൻ കാക്കുന്നതും ജീവനെടുക്കുന്നതും? ആർക്കും ഒരുറപ്പുമില്ല. തൃശൂർ പെരിഞ്ഞനത്തു ഭക്ഷ്യവിഷബാധയേറ്റു കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) മരിച്ചതോടെ വീണ്ടും കേരളത്തിലെ ഭക്ഷ്യസുരക്ഷയെപ്പറ്റി ഭീതിയിലാണു ജനം. വടിയെടുത്തു സർക്കാരിന്റെ പരിവാരങ്ങളും അല്ലറചില്ലറ പ്രതിഷേധങ്ങളും കഴിഞ്ഞാൽ പതിവുപോലെ ബാക്കിയാകുന്നത് അനാസ്ഥതന്നെ. ആഹാരക്കാര്യത്തിൽ ഉത്തരവാദിത്തബോധം പുലർത്തുകയാണു പ്രതിരോധമാർഗം. ഹോട്ടലുകളിൽ വിളമ്പുന്ന ഭക്ഷണത്തെ എത്രമാത്രം വിശ്വാസത്തിലെടുക്കാം, ഒരു അന്വേഷണം.

പെരിഞ്ഞനത്തെ സെയിൻസ് ഹോട്ടലിൽനിന്നു ശനിയാഴ്ച കുഴിമന്തി കഴിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് ഉസൈബയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം. കുഴിമന്തിക്കൊപ്പം മയൊണൈസ് നൽകിയിരുന്നു. മുട്ട ചേർത്ത മയൊണൈസാണു മരണകാരണമെന്നാണു സൂചന. ഈ ഹോട്ടലിൽനിന്നു കുഴിമന്തി കഴിച്ച നൂറോളം പേരാണു വയറിളക്കവും ഛർദിയും മറ്റ് അസ്വസ്ഥതകളുമായി ചികിത്സ തേടിയത്. മുട്ട ചേർത്തുള്ള മയൊണൈസിന്റെ ഉൽപാദനവും വിൽപനയും 2023 ജനുവരിയിൽ സർക്കാർ നിരോധിച്ചെങ്കിലും നിർബാധം തുടരുകയാണെന്നാണ് ഉസൈബയുടെ മരണം തെളിയിക്കുന്നത്.

usaiba
മരിച്ച ഉസൈബ

കുഴിമന്തി മനുഷ്യജീവനെടുക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ജനുവരിയിൽ കോട്ടയത്തു മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സ് രശ്മി രാജ് (33) മരിച്ചതു വലിയ പ്രതിഷേധത്തിനു കാരണമായി. സംക്രാന്തിയിലെ പാർക്ക് മലപ്പുറം കുഴിമന്തി എന്ന ഹോട്ടലിൽനിന്ന് അൽഫാമും കുഴിമന്തിയും കഴിച്ച ശേഷമായിരുന്നു മരണം. ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധയാണു കാരണമെന്നായിരുന്നു കണ്ടെത്തൽ. കുഴിമന്തിയും അൽഫാമും പോലുള്ളവയും ഇതിനൊപ്പമുള്ള മയോണൈസും നൂറുകണക്കിനു പേരെയാണു കാലങ്ങളായി കേരളത്തിൽ രോഗികളാക്കിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ തുടരുന്നതായി പറയുമ്പോഴും ഹോട്ടലുകളിൽ നിന്നും മറ്റും ഭക്ഷണം കഴിക്കുന്നവർക്കു ഭക്ഷ്യവിഷബാധയേൽക്കുന്ന സംഭവങ്ങൾ വർധിക്കുകയാണ്. നമ്മുടെ ഭക്ഷണങ്ങളെപ്പറ്റിയും കഴിക്കുന്ന രീതിയെപ്പറ്റിയും പുനരാലോചന വേണമെന്നാണു വിദഗ്ധരുടെ അഭിപ്രായം.

∙ ‘കാലാവധി’ ഇല്ലാത്ത ഭക്ഷണം

ഏതു വസ്തുക്കൾക്കും കാലാവധിയുള്ള നാട്ടിൽ ഇതൊന്നും ബാധിക്കാത്ത ഏക ഇനമാണ് ഹോട്ടൽ ഭക്ഷണം. എന്നുമുണ്ടാക്കാം, എന്നു വേണമെങ്കിലും വിൽക്കാം. ആരും ചോദിക്കില്ല, ആരോടും പറയുകയും വേണ്ട!. ചോദിക്കാനുള്ള നിയമമില്ലെന്നാണ് അധികൃതരുടെ മറുപടി. ഷവർമ ഉൾപ്പെടെയുള്ള ആഹാരങ്ങൾ തയാറാക്കിയ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളിൽ രേഖപ്പെടുത്തണമെന്നു 2023 നവംബറിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. നിർദിഷ്ട സമയപരിധിക്കുള്ളിൽ ഇവ ഭക്ഷിക്കാൻ ഉപഭോക്താക്കളിൽ അവബോധമുണ്ടാക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഇതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നും പറഞ്ഞു. ഷവർമ കഴിച്ചു ഭക്ഷ്യവിഷബാധമൂലം കാസർകോട്ടെ പ്ലസ് വൺ വിദ്യാർഥി ദേവനന്ദ മരിച്ച സംഭവത്തിൽ മാതാവ് നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. 

devananada-1
ദേവനന്ദ

ഹൈക്കോടതിയുടെ ഇടപെടലിനു പിന്നാലെ, ഭക്ഷണം പൊതിയുന്ന പാഴ്സൽ കവറിനു പുറത്ത് പാകം ചെയ്ത തീയതിയും സമയവും രേഖപ്പെടുത്തണമെന്നും, 2 മണിക്കൂറിനുള്ളിൽ ഈ ഭക്ഷണം കഴിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിച്ചു. ഇതുൾപ്പെടെ പല നിർദേശങ്ങളും നേരായവിധത്തിൽ പാലിക്കപ്പെട്ടില്ല. പരിശോധനകൾ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥരുടെ കുറവും ജോലിഭാരവും പ്രതിസന്ധിയാണെന്നുമാണു സർക്കാർ വാദം. ഭക്ഷണത്തിന്റെ കാലാവധി നിശ്ചയിക്കാൻ സർക്കാരിനാകില്ലെന്നും പാചകം ചെയ്യുന്ന ഹോട്ടലുകാരാണു തീരുമാനിക്കേണ്ടതെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അലക്സ് കെ.ഐസക് ‘മനോരമ ഓൺലൈനോടു’ പറഞ്ഞു.

മരിച്ച രശ്‌മി, മലപ്പുറം കുഴിമന്തി ഹോട്ടൽ (ഫയൽ ചിത്രം)
രശ്‌മി രാജ്

‘‘ചിക്കൻ ഉൾപ്പെടെയുള്ളവ മാരിനേറ്റ് ചെയ്തു വയ്ക്കുമ്പോഴുള്ള താപനില ശ്രദ്ധിക്കണം. തുറസ്സായ സ്ഥലങ്ങളിൽ വച്ചാൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. മയോണൈസ് തയാറാക്കുന്നതിൽ നിയന്ത്രണങ്ങളുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലാതായാൽ പച്ചമുട്ട ഉപയോഗിക്കുന്നുണ്ട്. മുട്ടയിലെ വെള്ളയാണു മയോണൈസിലുള്ളത്. ഇതു രണ്ടു മണിക്കൂറിനു ശേഷം കേടാകും. മാരിനേറ്റ് ചെയ്ത റെഡി ടു കുക്ക് ചിക്കൻ ലഭ്യമാണ്. സമയലാഭത്തിനായി ഹോട്ടലുകാർ ഇതുപയോഗിക്കുന്നതും അപകടകരം. പരിശോധന മുറയ്ക്കു നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ കുറവുള്ളതിനാൽ ഒരു കൂട്ടരെത്തന്നെ നിരന്തരം നിരീക്ഷിക്കുക പ്രായോഗികമല്ല. നിരന്തരം പ്രശ്നങ്ങളുണ്ടാകുന്ന കടകളെ പ്രത്യേകം നിരീക്ഷിക്കും. നിയമപരമായി സ്വീകരിക്കാവുന്ന നടപടികൾ എടുക്കാറുമുണ്ട്.

പരിശീലനം കിട്ടിയവരെ പാചകത്തിനും വിളമ്പാനും നിയമിക്കുന്ന ഹോട്ടലുകാർ വളരെ കുറവാണ്. ഇതും പ്രശ്നം വഷളാക്കുന്നു. വെള്ളം, എണ്ണ, ചേർക്കുന്ന വസ്തുക്കൾ, ചുറ്റുപാട് എന്നിവ ശുചിയായാലേ ആഹാരം നല്ലതാകൂ. പരിചയമുള്ളതും വൃത്തിയുള്ളതുമായ കടകളിൽനിന്നു കഴിക്കണം. എപ്പോഴായാലും മയോണൈസ് ഒഴിവാക്കാം. ഭക്ഷണം തയാറാക്കിയ സമയവും കാലാവധിയും പ്രദർശിപ്പിച്ച ഹോട്ടലുകൾക്കാവണം മുൻഗണന. ഭക്ഷണത്തിന്റെ കാലാവധി നിർണയിക്കണമെന്നു നിയമമുണ്ടെങ്കിലും നിശ്ചയിച്ചു നൽകാൻ സർക്കാരിനാകില്ല. ഭക്ഷണ നിർമാതാക്കളാണു ചെയ്യേണ്ടത്. ഹോട്ടലുകാരോട് ഇക്കാര്യം നിർദേശിച്ചിട്ടുണ്ട്. നോട്ടിസ് നൽകി പ്രശ്നം പരിഹരിച്ചെന്നു ബോധ്യപ്പെട്ടാൽ ഹോട്ടലുകൾ തുറക്കാൻ അനുമതി നൽകും. അനിശ്ചിതമായോ സ്ഥിരമായോ സ്ഥാപനങ്ങൾ അടച്ചിടാൻ സാധ്യമല്ല.’’– അലക്സ് കെ.ഐസക് വ്യക്തമാക്കി.

English Summary:

Food Safety Crisis in Kerala: Tragic Deaths and Widespread Poisoning Spark Urgent Reforms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com